തൃശൂര്‍: കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതി ആരോപണങ്ങളെക്കുറിച്ച് സഹകരണസംഘം സെക്രട്ടറിയും രജിസ്ട്രാറും അടങ്ങുന്ന ഉന്നതതല സംഘം അന്വേഷണം നടത്തുമെന്ന് മന്ത്രി സി.എന്‍. ബാലകൃഷ്ണന് തൃശൂരില്‍ പറഞ്ഞു. മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാരുണ്ടെന്ന് കണ്ടെത്തിയാല്‍ മുഖം നോക്കാതെ നടപടിയെടുക്കും. ഇതുവരെ നടന്ന അന്വേഷണത്തില്‍ തൃപ്തനല്ല.
രണ്ടുവര്‍ഷമായി നടത്തുന്ന വിജിലന്‍സ് അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടുപോലും സര്‍ക്കാരിന് ലഭിച്ചിട്ടില്ല. സിബിഐ അന്വേഷണത്തെക്കുറിച്ച് ഒറ്റയ്ക്ക് അഭിപ്രായം പറയാന്‍ കഴിയില്ല. മുഖ്യമന്ത്രിയുടെ അഭിപ്രായംകൂടി അറിയണം. സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് മുമ്പാകെ അറിയിക്കും. പുകമറ സൃഷ്ടിച്ചതുകൊണ്ട് കാര്യമില്ല. സതീശന് പാച്ചേനി ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. ബോര്‍ഡില്‍ പറയേണ്ടത് അവിടെ പറയണം. പുറത്തുപറയാമോയെന്ന് ചിന്തിക്കേണ്ടത് അദ്ദേഹമാണ്.
ഓണക്കാലത്ത് ജനങ്ങള്‍ക്ക് വില കുറച്ച് സാധനങ്ങള്‍ നല്കാന് കഴിഞ്ഞില്ല. 25 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ അനുവദിച്ചത്. 150 കോടി രൂപ ബാങ്കില്‍ നിന്ന് വായ്പയെടുക്കാന്‍ പറഞ്ഞു. അഴിമതി ആരോപണം നേരിടുന്ന സ്ഥാപനത്തിന് ആരാണ് വായ്പ നല്‍കുക. ഇതിനാല്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ ഉദ്ദേശ്യശുദ്ധി ഓണക്കാലത്ത് നിറവേറ്റാനായില്ല.
ത്രിവേണി, നന്മ സ്റ്റോറുകള്‍ രണ്ടാഴ്ചക്കകം പ്രവര്‍ത്തനം ആരംഭിക്കും. അഴിമതിക്ക് ഉത്തരവാദി മന്ത്രിയാണെന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല. അതു തെളിയിക്കണം. തൃശൂര്‍ കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് മകള്‍ ഗീത മത്സരാര്ത്ഥിയാകുന്നുണ്ടോയെന്ന് ചോദ്യത്തിന് അവള്‍ക്ക് യോഗ്യതയുണ്ടല്ലോ. നിങ്ങള്‍ക്ക് എന്തെങ്കിലും വിഷമമുണ്ടോയെന്നായിരുന്നു മന്ത്രിയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: