കൊല്ലം: കോണ്‍ഗ്രസ് നേതാവും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റുമായ ആര്.ചന്ദ്രശേഖരന് കശുവണ്ടി വികസന കോര്പ്പറേഷന് ചെയര്മാന് സ്ഥാനം രാജിവച്ചതിന് പിന്നാലെ ബോര്‍ഡിലെ സിഐടിയു പ്രതിനിധിയെ രാജിവയ്പ്പിച്ച് മുഖം രക്ഷിക്കാന്‍ സിപിഎം നീക്കം തുടങ്ങി.
അതിനിടെ കോര്‍പ്പറേഷനിലെ പത്ത് വര്‍ഷത്തെ അഴിമതികള്‍ സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതില്‍ നിര്‍ണായകപങ്കുവഹിച്ച ഐഎന്‍ടിയുസി മുന്‍ ജില്ലാ സെക്രട്ടറി കടകംപള്ളി മനോജ് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി.
വെട്ടിപ്പിന് കൂട്ടുനില്‍ക്കുന്ന വിവാദകമ്പനിയുടെ ഉടമ, തന്നെ നിരന്തരം ഫോണില്‍ വിളിക്കുന്നതായി മനോജ് പറഞ്ഞു. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് പിരിച്ചുവിടണം. പത്ത് വര്‍ഷമായി ഡയറക്ടര്‍ ബോര്‍ഡില്‍ ഇരുന്നവരുടെ സ്വത്തുവിവരങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മനോജ് പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും അഴിമതികളെക്കുറിച്ച് നിരവധി പരാതികള്‍ നല്‍കിയിട്ടും കൊല്ലത്തെ എംഎല്‍എയായ അന്നത്തെ തൊഴില്‍ മന്ത്രി പി.കെ. ഗുരുദാസന് അനങ്ങിയില്ല. അഴിമതിയില്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റിന് മാത്രമല്ല സിപിഎമ്മിന്റെ സംസ്ഥാന-ജില്ലാ നേതാക്കള്‍ക്കും പങ്കുണ്ടെന്ന് മനോജ് ആരോപിക്കുന്നു.
കോണ്‍ഗ്രസ് കമ്യൂണിസ്റ്റ് നേതാക്കള്‍ ബോര്‍ഡില്‍ ഉള്ളതിനാല്‍ ആര്‍ക്കും ആരെയും പഴി പറയാനാകില്ല. മാത്രമല്ല വിയോജിപ്പുകള്‍ ഉണ്ടായാലും കോര്‍പ്പറേഷന്റെ കാര്യത്തില്‍ ഇവര്‍ ഒറ്റക്കെട്ടാണ്. അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കളിച്ച് തൊഴിലാളികളെയും പൊതുസമൂഹത്തെയും വഞ്ചിക്കുകയാണ്. ഇതിന് ഒടുവിലത്തെ ഉദാഹരണമാണ് തൊഴിലാളികളുടെ പേരില്‍ ചെയര്മാന് ആര്.ചന്ദ്രശേഖരന് നടത്തിയ നിരാഹാര സമരത്തിന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് സമരപ്പന്തലില്‍ എത്തിയത്.
പത്ത് വര്‍ഷത്തില്‍ 600 കോടി രൂപയുടെ കുംഭകോണമാണ് കോര്‍പ്പറേഷനില്‍ നടന്നത്. 2005 മാര്‍ച്ച് മൂന്നിനാണ് എംഡിയായ കെ.എ.രതീഷ് സ്ഥാനം ഏറ്റെടുത്തത്. ഇതിന് ശേഷം നിരവധി മാറ്റങ്ങള്‍ കോര്‍പ്പറേഷനിലും അതിന് കീഴിലുള്ള കശുവണ്ടി ഫാക്ടറികളിലും വന്നെങ്കിലും നഷ്ടം കുറഞ്ഞില്ല. തോട്ടണ്ടി ഇടപാടില്‍ 118 കോടി രൂപയുടെ ക്രമക്കേട് നടന്നതായി സിഎജി റിപ്പോര്‍ട്ട് വന്നതിന് ശേഷവും കാര്യമായ നടപടി സര്‍ക്കാര്‍ സ്വീകരിച്ചില്ല.
തുടര്‍ന്ന് മനോജ് കോടതിയെ സമീപിച്ചപ്പോള്‍ ആരോപണങ്ങള്‍ പഠിച്ചു റിപ്പോര്‍ട്ട് നല്കാന് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.കെ.എം.എബ്രഹാമിനെ ചുമതലപ്പെടുത്തി. സര്‍ക്കാര്‍ അഭിഭാഷകന് മുഖേനയല്ലാതെ കോടതിക്ക് നേരിട്ട് എബ്രഹാം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് കോര്പ്പറേഷന് തിരിച്ചടിയായി. രതീഷിനെ എംഡി സ്ഥാനത്ത് നിന്നുമാറ്റിനിര്‍ത്തി അന്വേഷണം വേണമെന്നും സിബിഐ പോലെയുള്ള ഏജന്‍സി ആകണം അന്വേഷിക്കേണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡയറക്ടര്‍ ബോര്‍ഡ് പിരിച്ചുവിട്ട് ഭരണനിര്‍വഹണച്ചുമതല ജില്ലാ കളക്ടര്‍ക്ക് കൈമാറണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തു.
സിഎജി കണ്ടെത്തിയ കോര്‍പ്പറേഷനിലെ ക്രമക്കേടുകള്‍ ശരിവച്ച റിപ്പോര്‍ട്ട് അഴിമതി അന്വേഷിക്കുന്ന വിദഗ്ധസമിതിയുമായി കോര്പ്പറേഷന് ശരിയായ രീതിയില്‍ സഹകരിക്കുന്നില്ലെന്നും കണ്ടെത്തി. കരാര്‍ ക്രമക്കേട്, ടെണ്ടര്‍ നടപടികളിലെ വീഴ്ച, ഗുണമേന്മയില്ലാത്ത തോട്ടണ്ടിയുടെ സംഭരണം, പ്രാദേശികവിതരണക്കാരുമായി ഒത്തുകളി, ഗ്രാന്റ് വകമാറ്റല്‍, ആഫ്രിക്കന്‍ തോട്ടണ്ടി വാങ്ങിയതിലെ ന്യൂനത, പണമിടപാടിലെ തിരിമറി, അന്വേഷണത്തിന് ശേഷം നടപടിയില്ലായ്മ തുടങ്ങിയ കാര്യങ്ങളാണ് സിബിഐ അന്വേഷിക്കുക.
25 ലക്ഷത്തിന് മുകളിലുള്ള തോട്ടണ്ടിവാങ്ങലും പരിപ്പ് വില്‍പ്പനയും ഇ ടെണ്ടര്‍ മുഖേനയേ പാടുള്ളൂ എന്ന വ്യവസായവകുപ്പിന്റെ ഉത്തരവ് നിലനില്‍ക്കെ മുപ്പതു കോടിയിലധികം രൂപയുടെ പരിപ്പ് വില്പനയാണ് സാധാരണ ടെണ്ടര്‍ മുഖേന കോര്പ്പറേഷന് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: