ഒരു കുഞ്ഞിനെ പ്രസവിച്ചതുകൊണ്ടുമാത്രം നിങ്ങള്‍ ഒരു അമ്മയാകുന്നില്ല. ഒരു അമ്മയ്ക്കുണ്ടായിരിക്കേണ്ട എല്ലാ ഗുണവിശേഷങ്ങളും നിങ്ങള്‍ക്കുണ്ടായിരിക്കണം. ഈശ്വരഭക്തിയും ധര്‍മനിഷ്ഠയും സന്താനങ്ങളില്‍ ആവാഹിച്ച് നേര്‍വഴിക്ക് അവരെ നയിക്കാനുള്ള കടമ നിങ്ങള്‍ നിര്‍വഹിച്ചേ പറ്റൂ.
വേവിച്ച അരി ചൂടായിരിക്കുമ്പോള്‍ ഏത് രൂപത്തിലും ഉരുട്ടാന്‍ കഴിയും. ചുട്ട് പഴുത്തിരിക്കുന്ന ഇരുമ്പ് വളയ്ക്കുവാനും ഏതുതരത്തില്‍ രൂപപ്പെടുത്താനും കഴിയും. അതുപോലെ ശിശുക്കളുടെ പിഞ്ചുമനസ്സുകള്‍ വേണ്ട പ്രകാരം രൂപപ്പെടുത്താന്‍ കഴിയുന്നതാണ്.
വേദാന്തം ബുദ്ധിപരമായ വിനോദത്തിനുള്ളതല്ല. ആചരണത്തിനുള്ള മാര്‍ഗദീപമാണ്. ധര്‍മാചരണത്തിനുള്ള തത്വസംഹിതയാണ്. നിരന്തരമുള്ള ഈശ്വര പ്രാര്‍ത്ഥനയായി നിങ്ങളുടെ ജീവിതത്തെ സമൂലം പരിവര്‍ത്തനം ചെയ്യണം. പ്രലോഭനങ്ങളുടെ കൊടുങ്കാറ്റില്‍നിന്ന് നിങ്ങളുടെ മനസ്സിനെ അത് സംരക്ഷിക്കണം. ഒരു ഖഡ്ഗം കയ്യിലെത്തിയതുകൊണ്ടുമാത്രം ഒരുവന് യോദ്ധാവാകുന്നില്ല. വില്ലേന്തിയത് കൊണ്ടു വില്ലാളിവീരനുമാകയില്ല.
തംബുരു പിടിച്ചതുകൊണ്ടു സംഗീതജ്ഞനായും അംഗീകരിക്കപ്പെടുന്നില്ല. അന്ധന് ഒരു കണ്ണാടിയുടെ പ്രയോജനമെന്താണ്! തവള താമരയുടെ ചോട്ടില് നിവസിക്കുകയാണെങ്കിലും താമരപ്പൂവിലെ സുമധുരമായ സുധ ആസ്വദിക്കാന്‍ അതിനു കഴിവില്ല. അതുപോലെ ശാസ്ത്ര പഠനംകൊണ്ട് മാത്രം ഒരുവന് വേദാന്തിയാകുന്നില്ല. അനുഭൂതി മാത്രമാണ് അനശ്വര ആനന്ദത്തിന്റെ വേദിയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ശുദ്ധീകരണവും ഗുരുകൃപയും കൂടാതെ യാതൊരാള്‍ക്കും പ്രബുദ്ധത കൈവരില്ല.
ആദ്ധ്യാത്മികത എത്ര ഉല്‍ക്കടമായ ശക്തിയാണ്! അത് ഒരാളെ നിര്‍ഭയനാക്കുന്നു. ആദ്ധ്യാത്മിക ശക്തി പരിപുഷ്ടമാക്കിയശേഷം നിങ്ങള്‍ ഓഫീസിലേക്കോ വ്യവസായശാലകളിലേക്കോ പാടങ്ങളിലേക്കോ സാമൂഹ്യസേവനരംഗത്തോ എവിടെ വേണമെങ്കിലും പോയ്ക്കൊള്ളൂ. കര്‍മവാസന നിങ്ങളുടെ പ്രവര്‍ത്തനരംഗങ്ങളും കര്‍മപരിപാടികളും നേരത്തെ നിശ്ചയിച്ചിട്ടുണ്ട്. അതത് രംഗങ്ങളില്‍ നിലയുറപ്പിച്ച് കടമകള്‍ സമര്‍ത്ഥമായി നിര്‍വഹിക്കുക. ഒരിക്കലും ജോലിയില്‍ അലസത വരാന്‍ പാടില്ല.
സദ് ഗുരു ശ്രീരമാദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: