ആലപ്പുഴ: ഗ്രാമപ്രദേശങ്ങളില്‍ ഭീഷണിയുയര്‍ത്തി ആഫ്രിക്കന്‍ ഒച്ചുകള്‍ വ്യാപിക്കുന്നു. നേരത്തെ ഏതാനും കേന്ദ്രങ്ങളില്‍ ഒതുങ്ങിനിന്നിരുന്ന ആഫ്രിക്കന്‍ ഒച്ച് ഭീഷണി ഇപ്പോള്‍ ജില്ലയുടെ വടക്കന്‍ പഞ്ചായത്തുകളിലേക്കുകൂടി വ്യാപിച്ചിരിക്കുകയാണ്. കമ്പനികളിലേക്കും കച്ചവടത്തിനുമായി മലയോര മേഖലകളില്‍ നിന്നുമെത്തിച്ച വിറകിലൂടെയാണ് ആഫ്രിക്കന്‍ ഒച്ചുകള്‍ ആലപ്പുഴയിലെത്തിയതെന്ന് കരുതുന്നു. മണ്ണഞ്ചേരി പഞ്ചായത്ത് 14-ാം വാര്‍ഡ് ഗുരുമന്ദിരത്തിനു സമീപത്തെ പുരയിടത്തിലാണ് ആദ്യം ആഫ്രിക്കന്‍ ഒച്ചുകളെ കണ്ടെത്തിയത്.
കമ്പനികളുടെ ബോയിലര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി മലയോര മേഖലയില്‍നിന്നു കൊണ്ടുവന്ന വിറക് സൂക്ഷിച്ചിരുന്നതിവിടെയാണ്. സമീപവാസികളുടെ പച്ചക്കറി കൃഷിയും മറ്റും നശിപ്പിച്ചതോടെയാണ് നാട്ടുകാര്‍ ആഫ്രിക്കന്‍ ഒച്ചുകളുടെ ഭീഷണിയെക്കുറിച്ച് ബോധവാന്മാരായത്. ഒരു ഒച്ചില്‍നിന്ന് നിരവധി കുഞ്ഞുങ്ങളുണ്ടാകുമെന്നതിനാല് തന്നെ വിരലിലെണ്ണാവുന്ന ഒച്ചുകള്‍ മതി ചുരുങ്ങിയ കാലത്തിനുള്ളില്‍ പെറ്റുപെരുകി ഒരു പ്രദേശത്തെ ഒന്നടങ്കം ഭീഷണിയിലാക്കാന്‍. സംഭവം സംബന്ധിച്ചു നാട്ടുകാര്‍ ബന്ധപ്പെട്ടവര്‍ക്കു പരാതി നല്‍കിയെങ്കിലും കൂടുതല്‍ നടപടികളൊന്നുമുണ്ടായില്ല. ഉപ്പുപയോഗിച്ചു ഒച്ചുകളെ നശിപ്പിക്കാനാണു ആരോഗ്യവകുപ്പ് അന്നു നല്കിയ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ നിരവധി ഒച്ചുകളെ നശിപ്പിച്ചെങ്കിലും ഒച്ചുകളുടെ ഭീഷണിക്കു പൂര്ണപരിഹാരമായിരുന്നില്ല.
വേനല്‍ക്കാലത്ത് അപ്രത്യക്ഷമാകുന്ന ഒച്ചുകള്‍ തണുപ്പുകാലമാകുന്നതോടെയാണ് വീണ്ടും രംഗത്തെത്തുന്നത്. കൂട്ടമായെത്തുന്ന ഒച്ചുകള്‍ വീട്ടുമുറ്റത്തു ചെടികളും പച്ചക്കറികളും എന്നുവേണ്ട തെങ്ങോലകള്വരെ തിന്നു നശിപ്പിക്കും. വീടിന്റെ അരികിലും മറ്റും കൂട്ടിയിരിക്കുന്ന പഴയ മരസാധനങ്ങള്‍ വരെ ഭക്ഷണമാകും.
പെട്ടെന്നു പെറ്റുപെരുകുന്നതിനാല്‍ ഒരു പ്രദേശം കീഴടക്കാന്‍ ഇവയ്ക്ക് വളരെകുറഞ്ഞ സമയം മതി. ആഫ്രിക്കന്‍ ഒച്ചുകളുടെ സ്രവങ്ങള്‍ ചര്‍മരോഗങ്ങള്‍ക്കും മറ്റ് പല രോഗങ്ങള്‍ക്കും കാരണമാകുന്നതായി സമീപകാല പഠനങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഇതോടെ മുന്‍കാലങ്ങളില്‍ ഒച്ചുകളെ നിസാരമായി കണ്ടിരുന്ന ജനങ്ങള്‍ ഇപ്പോള്‍ ഇവയെ ഭയപ്പാടോടെയാണ് കാണുന്നത്. മണ്ണഞ്ചേരി, കഞ്ഞിക്കുഴി തുടങ്ങിയ പഞ്ചായത്തുകളിലാണ് ആഫ്രിക്കന്‍ ഒച്ചുശല്യമേറെയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: