തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രതിരോധ വാക്സിന് തീര്‍ന്നത് ആരോഗ്യവകുപ്പ് അറിഞ്ഞമട്ടില്ല. കുട്ടികള്‍ക്ക് ഒന്നര വയസില്‍ എടുക്കേണ്ട എംഎംആര്‍ വാക്സിന്, വൈറ്റമിന്‍ എ സിറപ്പ്, സിങ്ക് തുടങ്ങിയ പ്രതിരോധ വാക്സിനുകളാണു സര്‍ക്കാര്‍ ആശുപത്രികളില്‍ കിട്ടാനില്ലാത്തത്.
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ഈ വാക്സിനുകള്‍ കഴിഞ്ഞ ഒരു വര്‍ഷമായി വിതരണം നടക്കുന്നില്ല. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പ്രതിരോധ മരുന്ന് വാക്സിനേഷന് വിതരണം യജ്ഞങ്ങളില്‍ ഒതുങ്ങുകയാണു. സാധാരണക്കാരന്റെ ആശ്രയ കേന്ദ്രങ്ങളായ സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിന് കിട്ടാതായിട്ടും കാരണം തിരക്കാന്‍ പോലും വകുപ്പ് അധികൃതര്‍ തയ്യാറായിട്ടില്ല.
മുണ്ടിനീര്, റുബെല്ല, അഞ്ചാംപനി തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനാണു കുട്ടികള്‍ക്ക് എംഎംആര്‍ വാക്സിന് നല്‍കുന്നത്. ഒന്നര വയസില്‍ ഈ വാക്സിന് എടുക്കാതിരുന്നാല്‍ കുട്ടികള്‍ക്ക് മുണ്ടിനീരു വരാനുള്ള സാദ്ധ്യത കൂടുതലാണ്. ആണ്‍കുട്ടികളില്‍ മുണ്ടിനീരു പിടിപെടുന്നത് ഭാവിയില്‍ വന്ധ്യതയ്ക്ക് വഴിതെളിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പ്രതിരോധ വാക്സിന്റെ കുറവു മൂലം പെണ്‍കുട്ടികളില്‍ റൂബെല്ല ബാധിച്ചാല്‍ അവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കുവരെ വൈകല്യം സംഭവിച്ചേക്കാം.
ആരോഗ്യ വകുപ്പിന് വാക്സിന് വാങ്ങുവാനുള്ള പണം സാമൂഹിക ക്ഷേമ വകുപ്പാണു നല്‍കുന്നത്. വാക്സിന് വാങ്ങിക്കഴിഞ്ഞ് ആരോഗ്യവകുപ്പ് ചെലവായ തുകയുടെ കണക്കുകള്‍ സാമൂഹിക ക്ഷേമ വകുപ്പിനു കൈമാറണം. കഴിഞ്ഞ വര്‍ഷം ഫണ്ട് ചെലവഴിച്ച കണക്കുകള്‍ ആരോഗ്യ വകുപ്പ് നല്കിയപ്പോള് സാമൂഹിക ക്ഷേമ വകുപ്പ് കണക്കില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടെത്തി.
ക്രമക്കേട് ബോധ്യപ്പെട്ടതോടെ സാമൂഹിക ക്ഷേമ വകുപ്പ് ഫയല്‍ മടക്കി. ഫണ്ട് ചെലവഴിച്ചതില്‍ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന വാദത്തില്‍ ആരോഗ്യ വകുപ്പ് ഉറച്ചു നിന്നു. രണ്ട് വകുപ്പുകളും തങ്ങളുടെ വാദഗതിയില്‍ ഉറച്ചു നിന്നതോടെ ഈ വര്‍ഷം വാക്സിന് വാങ്ങാനുള്ള പണം സാമൂഹിക ക്ഷേമ വകുപ്പ് നല്‍കിയില്ല. പണം കിട്ടാത്തതിനാല്‍ ആരോഗ്യ വകുപ്പ് വാക്സിന് വാങ്ങിയതുമില്ല.
എംഎംആര്‍ വാക്സിന് സര്‍ക്കാര്‍ ആശുപത്രികളില്‍ കിട്ടാതായതോടെ ആളുകള്‍ സ്വകാര്യ ആശുപത്രികളെയാണു അഭയം പ്രാപിക്കുന്നത്. അവസരം പരമാവധി പ്രയോജനപ്പെടുത്തുകയാണു സ്വകാര്യ ആശുപത്രികള്‍. 600 മുതല്‍ 1000 രൂപ വരെയാണു ഇവര്‍ വാക്സിന് ഈടാക്കുന്നത്. ഒന്‍പതു മാസം മുതല്‍ അഞ്ചു വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ഒന്‍പതു തവണയായി നല്കുന്ന വൈറ്റമിന്‍ എ സിറപ്പും ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കിട്ടാനില്ല. കണ്ണുകളെ ബാധിക്കുന്ന നിശാന്ധതയെ ചെറുക്കുവാനും സിറോഫ്താല്മിയയെ പ്രതിരോധിക്കാനുമാണ് വൈറ്റമിന്‍ എ സിറപ്പ് നല്‍കുന്നത്.പ്രതിരോധ ശേഷി ഉയര്‍ത്തുവാന്‍ സിങ്കും നല്കുന്നു.
വൈറ്റമിന്‍ എ യുടെ കുറവ് വലിയൊരു വിഭാഗം കുട്ടികളില്‍ മുന്‍പ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ വൈറ്റമിന്‍ എ യെ സൗജന്യ പ്രതിരോധ വാക്സിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഈ വാക്സിന് ആശുപത്രികളില്‍ ലഭ്യമാക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുകയും ചെയ്തു. അങ്ങനെയാണു വാക്സിനു ഫണ്ട് നല്‍കേണ്ട ഉത്തരവാദിത്തം സാമൂഹിക ക്ഷേമ വകുപ്പില്‍ വന്നുപെട്ടത്. ഇരു വകുപ്പുകളും തമ്മില്‍ തുടരുന്ന പടലപ്പിണക്കം സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് സൗജന്യമായി ലഭിച്ചിരുന്ന വാക്സിന് പാവങ്ങള്‍ക്ക് കിട്ടാതാകുന്ന അവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ്.
പോളിയോ, വില്ലന്‍ചുമ, ബിസിജി, ടെറ്റനസ്, ഡിഫ്ത്തീരിയ, മഞ്ഞപ്പിത്തം, മെനഞ്ചൈറ്റിസ്, അഞ്ചാം പനി തുടങ്ങിയവയ്ക്കുള്ള പ്രതിരോധ വാക്സിനുകള്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്കുന്നു. സംസ്ഥാനത്ത് പ്രതിരോധ വാക്സിനു വേണ്ടി ഭൂരിഭാഗം ജനങ്ങളും സര്‍ക്കാര്‍ ആശുപത്രികളെയാണു ആശ്രയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: