കേരളം അഴിമതിയുടെ കൂത്തരങ്ങായി മാറുന്നു എന്നാണ് കണ്‍സ്യൂമര്‍ഫെഡ് അഴിമതിയ്ക്കുപിന്നാലെ ഇപ്പോള്‍ കശുവണ്ടി കോര്‍പ്പറേഷനിലും ക്രമക്കേട് കണ്ടെത്തിയതില്‍നിന്ന് വ്യക്തമാവുന്നത്.ക്രമക്കേടിനെക്കുറിച്ചുള്ള അന്വേഷണം സിബിഐയ്ക്ക് വിടണം എന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. കണ്‍സ്യൂമര്‍ ഫെഡില്‍ നടന്നത് 2500 കോടി രൂപയുടെ അഴിമതിയാണ്. ഇതിനെപ്പറ്റി സിബിഐ അന്വേഷിക്കുന്നുണ്ട് എന്നെല്ലാം അധികാരികള്‍ പൊതുജനങ്ങളെ ബോധിപ്പിക്കാന്‍വേണ്ടി പറയുന്നുണ്ടെങ്കിലും അഴിമതികള്‍ തുടര്‍ക്കഥയായി മാറുകയാണ്.
വകുപ്പ് മന്ത്രി സി.എന്‍.ബാലകൃഷ്ണന് പോലും പറഞ്ഞത് ന്യായവില ഷോപ്പുകള്‍ അടച്ചത് മദ്യവില്‍പ്പന ഔട്ട് ലെറ്റുകള്‍ തുടങ്ങാനാണ് എന്നാണ്. കണ്‍സ്യൂമര്‍ഫെഡില്‍ വളരെയധികം ക്രമക്കേടുകള്‍ ആണ് കണ്ടെത്തിയിരിക്കുന്നത്. അവശ്യ സാധനങ്ങള്‍ സപ്ലൈ ചെയ്യുന്നതിനുള്ള ടെണ്ടര്‍ വിളിച്ചതിലും ഓണക്കാലത്ത് താഴ്ന്നവിലയില്‍ അരി ടെണ്ടര്‍ വിളിക്കാതെ വാങ്ങിയതിലും അവശ്യസാധനങ്ങള്‍ ടെന്‍ഡര്‍ വിളിക്കാതെ വില്‍ക്കുന്നതിലും നടന്ന ഭാരിച്ച അഴിമതി കണ്‍സ്യൂമര്‍ കോര്പ്പറേഷന് അധികൃതരെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.
സതീശന് പാച്ചേനിയെ പ്രത്യേകന്വേഷണത്തിനായി നിയമിച്ചപ്പോള്‍ കണ്ടെത്തിയത് 100 കോടിയുടെ ക്രമക്കേടുകളാണ്. കോര്‍പ്പറേഷന്റെ 13 സെന്ററുകളിലും അഴിമതി നടമാടുകയാണെന്നും കണ്ടെത്തിയിരുന്നു. അന്ന് ചെയര്മാന് ആയിരുന്ന ജോയ് തോമസ് ഈ റിപ്പോര്‍ട്ടിനെ പുച്ഛിച്ചുതള്ളുന്നു!
ചെയര്മാന് ആയിരുന്നപ്പോള്‍ ജോയ് തോമസ് 30 ലക്ഷം രൂപയാണ് യാത്രയ്ക്കും താമസൗകര്യത്തിനുംവേണ്ടി ചെലവഴിച്ചത്. ഇതിനെക്കുറിച്ചും സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സ്ഥാപനത്തിന്റെ കടം 1052 കോടി രൂപയാണ്. സര്‍ക്കാരിനാണ് സ്ഥാപനത്തിന്റെ 99 ശതമാനം ഓഹരികളും. സര്‍ക്കാരിന്റെ പ്രതിനിധികളാണ് എംഡിയും കോ-ഓപ്പറേറ്റീവ് രജിസ്ട്രാറും. വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ നോമിനികളും ഇതിലുണ്ട്. കണ്‍സ്യൂമര്‍ഫെഡില്‍ 4000 പേരെ നിയമിച്ചത് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ട പ്രകാരമാണ്. എന്നാലിത് ഹൈക്കോടതി തടഞ്ഞിരുന്നു.
കണ്‍സ്യൂമര്‍ഫെഡ് 25 കോടി കോ-ഓപ്പറേറ്റീവ് ബാങ്കില്‍നിന്നും കടമെടുത്തിട്ടുണ്ട്. ഫെഡറേഷന് കുന്നംകുളത്ത് പ്രസ് തുടങ്ങിയതും ഫ്ളോട്ടിംഗ് ത്രിവേണി സ്റ്റോറുകള്‍ തുടങ്ങിയതും നഷ്ടത്തില്‍ കലാശിച്ചു. മൊബൈല്‍ ത്രിവേണി സ്റ്റോറുകളും നഷ്ടത്തില്‍ തന്നെ കലാശിച്ചു. കറി പൗഡര്‍ യൂണിറ്റ് തുടങ്ങിയത് പൂട്ടേണ്ടി വന്നത് നോക്കിനടത്താന്‍ ആളില്ലാതെയാണ്. കണ്‍സ്യൂമര്‍ ഫെഡില്‍ നടക്കുന്ന അഴിമതിയുടെ വിഹിതം തൊഴിലാളികള്‍ പങ്കിട്ടെടുക്കുകയാണത്രേ. നിയമനങ്ങള്‍ നടത്തിയതും കൈക്കൂലി വാങ്ങിതന്നെയായിരുന്നു.
സര്‍ക്കാരില്‍നിന്നും എടുത്ത 1426 കോടി രൂപയും നഷ്ടപ്പെടുകയായിരുന്നു. വിജിലന്‍സ് അന്വേഷണം ഇവിടുത്തെ കോടികളുടെ അഴിമതിയാണ് കണ്ടെത്തിയത്. വിദേശ മദ്യഷോപ്പുകളുടെ പ്രവര്‍ത്തനവും തീരാനഷ്ടത്തിലാണ് കലാശിച്ചത്. കോര്‍പ്പറേഷനില്‍ 6154 ജീവനക്കാരും 3900 കോണ്‍ട്രാക്ട് തൊഴിലാളികളും കൈക്കൂലി കൊടുത്ത് സ്ഥാനം കൈപ്പറ്റി അഴിമതി തുടര്‍ക്കഥയാക്കി. ഇവിടെ ഐഎഎസുകാരോ ഐപിഎസുകാരോ തലപ്പത്തുവേണം എന്ന നിബന്ധനയും ലംഘിക്കപ്പെട്ടു.
നന്മ, ത്രിവേണി സ്റ്റോറുകളും നഷ്ടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. പക്ഷേ സതീശന് പാച്ചേനിയുടെ റിപ്പോര്‍ട്ട് തള്ളി, ടോമിന് തച്ചങ്കരിയെ മാറ്റി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായി നിയമിക്കുകയാണുണ്ടായത്. ഇവിടുത്തെ ഇന്സ്പെക്ഷന് റിപ്പോര്‍ട്ടും വമ്പിച്ച അഴിമതിയിലേയ്ക്കും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയിലേക്കും വിരല്‍ചൂണ്ടുന്നു. പക്ഷേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഈ ഞെട്ടിക്കുന്ന അഴിമതിക്കഥകള്‍ പുറത്തുവന്നിട്ടും നിസ്സംഗനാണ്. മന്ത്രി സി.എന്‍.ബാലകൃഷ്ണന് മാത്രമാണ് ന്യായവില ഷോപ്പുകള്‍ അടച്ച് മദ്യവില്‍പ്പനശാലകള്‍ തുറന്നതിനെ വിമര്‍ശിച്ചത്. ഇതിനുപിന്നാലെയാണ് കശുവണ്ടി കോര്‍പ്പറേഷനിലേയും അഴിമതിക്കഥകള്‍ പുറത്തായിരിക്കുന്നത്.
പത്തുവര്‍ഷത്തിനിടെ 600 കോടി രൂപയുടെ അഴിമതിയാണ് ഈ സ്ഥാപനത്തില്‍ നടന്നിരിക്കുന്നത്. വിജിലന്‍സ് അന്വേഷണം തൃപ്തികരമല്ലെന്ന ന്യായത്തിലാണ് ഇത് സിബിഐ തന്നെ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. കാലങ്ങളായി കണ്‍സ്യൂമര്‍ ഫെഡില്‍ നടക്കുന്ന ഈ വന്‍ അഴിമതികളെയും അത് സര്‍ക്കാരിനുണ്ടാക്കുന്ന നഷ്ടത്തേയുംപറ്റി എന്തുകൊണ്ട് മന്ത്രിസഭയും പ്രതിപക്ഷവും മൗനം പാലിച്ചു? ഇതിന് ജനങ്ങളോട് ഇരുകൂട്ടരും ഉത്തരം പറയേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: