കേരളത്തിന്റെ യുവജന പോരാട്ടങ്ങളുടെ സമരമുഖത്ത് സമാനതകളില്ലാത്ത പുതിയ അധ്യായങ്ങൾ എഴുതിചേർത്ത് യുവമോർച്ചയുടെ ജില്ലാ പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ നടക്കുന്ന സൈക്കിൾ ജാഥകൾ മുന്നേറുകയാണ്. സംസ്ഥാന സർക്കാരിന്റെ അഴിമതി, നിയമന നിരോധനം, പ്രീണന രാഷ്ട്രീയം എന്നിവക്കെതിരെ ഈ മാസം 30 വരെയാണ് ജില്ലകളിൽ മൂന്ന് ദിവസം വീതം നീണ്ടുനിൽക്കുന്ന സൈക്കിൾ പ്രചരണ ജാഥകൾ നടക്കുന്നത്.
ഈ ജാഥയിൽ യുവമോർച്ച ഉയർത്തുന്ന ഒന്നാമത്തെ മുദ്രാവാക്യം അഴിമതിയാണ. ഭരണഘടനാനുസൃതമായി പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാരിന്റെ പ്രാഥമികമായ ഉത്തരവാദിത്തം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നതാണ്. പക്ഷേ ജനങ്ങളെ സംരക്ഷിക്കേണ്ട ഗവൺമെന്റ് തന്നെ ജനങ്ങളെ കൊള്ളയടിക്കുന്നു.
അഴിമതിക്കാരുടെയും അഴിമതിക്കാരെ സംരക്ഷിക്കുന്നവരുടെയും സർക്കാരാണ് ഉമ്മൻചാണ്ടിയുടേത്. ഐക്യകേരളം കണ്ട ഏറ്റവും വലിയ അഴിമതി സർക്കാരാണ് ഇത്. സോളാർ അഴിമതി, ദേശീയ ഗെയിംസ് അഴിമതി, കൺസ്യൂമർഫെഡ് അഴിമതി, ബാർ അഴിമതി, പാഠപുസ്തക അഴിമതി, നിയമന കച്ചവടം എന്നിങ്ങനെ യുഡിഎഫ് സർക്കാരിന്റെ അഴിമതിക്കഥകൾ എണ്ണിയാലൊടുങ്ങാത്തതാണ്. ഈ അഴിമതിക്കേസുകളിൽ എല്ലാംതന്നെ അഴിമതി നടത്തിയവരോ, അഴിമതിക്കാരെ സംരക്ഷിക്കുന്നവരോ സംസ്ഥാനം ഭരിക്കുന്ന മന്ത്രിമാരാണ് എന്നതാണ് നാം നേരിടുന്ന ദുരന്തം.
അടച്ചിട്ട 418 ബാറുകൾ തുറപ്പിക്കാൻവേണ്ടി സംസ്ഥാനത്തിന്റെ ധനകാര്യ വകുപ്പ് മന്ത്രി കെ.എം.മാണി അഞ്ച് കോടിരൂപ കൈക്കൂലി ആവശ്യപ്പെട്ടു. അതിൽ ഒരു കോടിരൂപ അദ്ദേഹത്തിന് നൽകിയെന്ന് വെളിപ്പെടുത്തിയത് മന്ത്രിക്ക് കോഴനൽകിയവർ തന്നെയാണ്. കൈക്കൂലി വാങ്ങിയതിന് തെളിവുകൾ ഉണ്ടെന്ന് വസ്തുതാപരമായി ബോധ്യപ്പെട്ടതുകൊണ്ട് മാത്രമാണ് അഴിമതി നിരോധന നിയമത്തിന്റെ 13(1), (ഡി) വകുപ്പ് പ്രകാരം മന്ത്രി മാണിയെ ഒന്നാം പ്രതിയാക്കി വിജിലൻസ് കോടതിയിൽ എഫ്ഐആർ ഫയൽ ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറായത്.
മുഴുവൻ തെളിവുകളും മാണിക്കെതിരായിരുന്നിട്ടും അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി. സുകേശൻ തയ്യാറാക്കിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ ആഭ്യന്തരവകുപ്പും ഉമ്മൻചാണ്ടിയും അനുവദിച്ചില്ല. കൈക്കൂലി വാങ്ങിയതിന് തെളിവുണ്ടെന്നും മാണിക്കെതിരെ കുറ്റപത്രം സമർപ്പിക്കണമെന്നുമുള്ളതായിരുന്നു അന്വേഷണ റിപ്പോർട്ട്. ചട്ടവിരുദ്ധമായി നിയമോപദേശം വാങ്ങി മാണിയെ കുറ്റവിമുക്തനാക്കുകയാണ് ഗവൺമെന്റ് ചെയ്തത്. ഉമ്മൻചാണ്ടിയും ചെന്നിത്തലയും രക്ഷിക്കാൻ മുന്നിൽ നിന്നാലും മാണിയുടെ ചുമലിൽ പുരണ്ട അഴിമതിക്കറ മായില്ല. മാണിയുടെ നാറുന്ന അഴിമതിക്കഥകൾ ഇന്ന് സ്കൂൾകുട്ടികളുടെ പോലും പരിഹാസ വിഷയമാണ്.
ബാറുകളുടെ വാർഷിക ലൈസൻസ് ഫീസ് 25 ലക്ഷമാക്കി ഉയർത്തണമെന്ന എക്സൈസ് കമ്മീഷണർ അനിൽ സേവ്യറിന്റെ ശുപാർശ അട്ടിമറിക്കാൻ എക്സൈസ് മന്ത്രി ബാബു ബാറുടമകളിൽ നിന്നും 10 കോടിരൂപ കൈക്കൂലി വാങ്ങിയെന്നു വെളിപ്പെടുത്തിയതും കോഴകൊടുത്തവർ തന്നെയാണ്. തെളിവുകൾ പുറത്തുവന്നിട്ടും ബാബുവിനെതിരെ അന്വേഷണം നടത്താൻപോലും സർക്കാർ തയ്യാറായിട്ടില്ല.
സംസ്ഥാനത്ത് അൻപത് ലക്ഷത്തോളം വരുന്ന സ്കൂൾ വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും ഭാവി തുലാസിലാക്കിക്കൊണ്ട് അഴിമതി നടത്തിയ സർക്കാരാണിത്. സ്കൂൾ തുറന്ന് ഇതുവരെയും പാഠപുസ്തകങ്ങൾ പൂർണമായും സ്കൂളുകളിൽ എത്തിയിട്ടില്ല. പാഠപുസ്തക അച്ചടി വൈകിയതിനു പിന്നിൽ വിദ്യാഭ്യാസ മന്ത്രി നേരിട്ടു നടത്തിയ ലക്ഷങ്ങളുടെ അഴിമതിയാണ്.
സംസ്ഥാനത്ത് ഇന്ന് പിഎസ്സിയെ നോക്കുകുത്തിയാക്കിക്കൊണ്ടുള്ള നിയമന കച്ചവടം തകൃതിയാണ്. ഉമ്മൻചാണ്ടി സർക്കാർ നടത്തിയ 1,10,000 നിയമനങ്ങളിൽ 46,000 നിയമനങ്ങൾ മാത്രമാണ് പിഎസ്സി വഴി നടത്തിയത്. ബാക്കി 64,000 നിയമനങ്ങൾ കൈക്കൂലി വാങ്ങി താൽക്കാലികം എന്നപേരിൽ നടത്തിയിട്ടുള്ള പിൻവാതിൽ നിയമനങ്ങളാണ്. കോടികളുടെ നിയമന കച്ചവടമാണ് ഇതിൽ നടന്നിട്ടുള്ളത്.
ഇന്ന് രാജ്യത്ത് ഏറ്റവുംകൂടുതൽ തൊഴിലില്ലായ്മ രൂക്ഷമായ സംസ്ഥാനം കേരളമാണ്. അഖിലേന്ത്യാടിസ്ഥാനത്തിൽ കേരളം ഇതിൽ മൂന്നാംസ്ഥാനത്താണ്. സർക്കാർ കണക്കുകൾ പ്രകാരം തന്നെ 52 ലക്ഷം അഭ്യസ്ഥവിദ്യരായ തൊഴിൽ രഹിതർ സംസ്ഥാനത്തുണ്ട്. ഇത്രയും സ്ഫോടനാത്മകമായ സാഹചര്യം നിലനിൽക്കുമ്പോൾ തൊഴിലില്ലായ്മ പരിഹരിക്കാൻ യാതൊരു ശ്രമവും നടത്താതെ സർക്കാർ യുവാക്കളെ ദ്രോഹിക്കുകയാണ്. പെൻഷൻ പ്രായം വർദ്ധിപ്പിച്ചും നിയമന നിരോധനം ഏർപ്പെടുത്തിയും ഒഴിവുകൾ റിപ്പോർട്ടു ചെയ്യാതെ പൂഴ്ത്തിവച്ചും തൊഴിലില്ലാത്തവരെ സർക്കാർ പീഡിപ്പിക്കുന്നു.
കെഎസ്ആർടിസി റിസർവ് കണ്ടക്ടർ തസ്തികയിലേക്ക് റിപ്പോർട്ട് ചെയ്യപ്പെട്ട 9500 ഒഴിവുകളിൽ അഡൈ്വസ് മെമ്മോ കൈപ്പറ്റി രണ്ട് വർഷമായിട്ടും നിയമനം നൽകാൻ സർക്കാർ തയ്യാറായിട്ടില്ല. അഡൈ്വസ് മെമ്മോ കൈപ്പറ്റി അഞ്ച് മാസത്തിനകം ജോലിയിൽ പ്രവേശിക്കണമെന്ന സർക്കാർ സർവീസ് സബോർഡിനേറ്റ് ചട്ടം നിലനിൽക്കെയാണ് കെഎസ്ആർടിസിയിൽ രണ്ട് വർഷമായിട്ടും ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കാത്തത്. പട്ടികജാതി വകുപ്പിൽ നിയമനത്തിലും ആരോഗ്യവകുപ്പിൽ സ്റ്റാഫ് നേഴ്സുമാരുടെ നിയമനത്തിലും ഇതേ സാഹചര്യം നിലവിലുണ്ട്. മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവർത്തിച്ചു പറയുന്നത് സംസ്ഥാത്ത് നിയമന നിരോധമില്ലെന്നാണ്. നിയമന നിരോധനം ഇല്ലെങ്കിൽ പിന്നെന്തുകൊണ്ടാണ് നിയമന ശുപാർശ ലഭിച്ചവർക്കുപോലും നിയമനം നൽകാത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. നിയമന നിരോധമില്ലെങ്കിൽ കണ്ടക്ടർ തസ്തികയിൽ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്ത 5508 ഒഴിവുകൾ ചട്ടവിരുദ്ധമായി തിരിച്ചുപിടിച്ചത് എന്തിനാണ്? ഒരിക്കൽ റിപ്പോർട്ട് ചെയ്ത ഒഴിവ് നിയമനം നടത്താതെ എങ്ങനെയാണ് ഇല്ലാതാകുന്നത്. ഡ്രൈവർ തസ്തികയിൽ റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാറായിട്ടും നിയമന നടപടികൾ ആരംഭിച്ചിട്ടില്ല.
ഡോക്ടർമാരുടെയും സ്റ്റാഫ് നഴ്സുമാരുടെയും റാങ്ക് പട്ടികകൾ നിലവിലുണ്ടെങ്കിലും നിയമനം നടത്താൻ സർക്കാർ തയ്യാറാകുന്നില്ല. എൽജിഎസ്, എൽഡിസി കമ്പനി കോർപ്പറേഷൻ, ഫയർമാൻ, കെഎസ്ആർടിസി തുടങ്ങി എല്ലാ റാങ്ക് പട്ടികകളും സ്തംഭനാവസ്ഥയിലാണ്. കെഎസ്ഇബി, കെഎസ്എഫ്ഇ തുടങ്ങി നിരവധി പൊതുമേഖലാസ്ഥാപനങ്ങളിലും ബോർഡുകളിലും വർഷങ്ങളായി ഒഴിവുകൾ റിപ്പോർട്ടു ചെയ്യാതെയുള്ള പിൻവാതിൽ നിയമനങ്ങളാണ് നടക്കുന്നത്. ഇക്കഴിഞ്ഞ മാർച്ച് 30ന് കാലാവധി അവസാനിച്ച 56,706 പേരുണ്ടായിരുന്ന എൽഡി ക്ലാർക്ക് റാങ്ക് പട്ടികയിൽനിന്നും നിയമനം ലഭിച്ചത് 10,000 താഴെ മാത്രം ഉദ്യോഗാർത്ഥികൾക്കാണ്.
51,000 പേരുണ്ടായിരുന്ന ലാസ്റ്റ്ഗ്രേഡ് റാങ്ക് പട്ടികയുടെയും സ്ഥിതി സമാനമാണ്. റാങ്ക് പട്ടികകളിൽ നിന്നും 20 ശതമാനംപോലും നിയമനങ്ങൾ നടക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇത് നിയമന നിരോധനം അല്ലെങ്കിൽ പിന്നെന്താണ്.
ഇന്ന് കേരളത്തിലെ പിഎസ്സി ഭരണഘടനാപരമായ കടമ മറന്ന് സർക്കാരിന്റെ അഴിമതിക്കും നിയമന നിരോധനത്തിനും കൂട്ടുനിൽക്കുകയാണ്. യോഗ്യതാ പരീക്ഷ നടത്തി നിയമനം നടത്തുക എന്ന ഉത്തരവാദിത്തം മറന്ന് സ്വകാര്യകോച്ചിംഗ് സെന്ററുകൾക്ക് ഉദ്യോഗാർത്ഥികളെ കൊള്ളയടിക്കാൻവേണ്ടി നിരന്തരം പരീക്ഷ മാത്രം നടത്തുന്ന സ്ഥാപനമായി പിഎസ്സി അധഃപതിച്ചു.
ഇന്ന് പിഎസ്സിയുടെ പ്രധാന പണി പരീക്ഷ നടത്തലാണ്. റാങ്ക് പട്ടികകൾ നിലവിലുള്ളപ്പോൾപോലും പിഎസ്സി അതേ തസ്തികകളിലേക്ക് പരീക്ഷ നടത്തുന്നത് സ്വകാര്യ കോച്ചിംഗ് സെന്ററുകളെ സഹായിക്കാനാണ്. പിഎസ്സിയിലെ ഉന്നതന്മാർക്ക് കോച്ചിംഗ് സെന്ററുകളിൽ നിന്നുമുള്ള മാസപ്പടി പരസ്യമാണ്. എൽഡിസി 56,706 പേരുള്ള റാങ്ക് പട്ടികയിൽ 48,000പേർ നിയമനം കാത്തുനിൽക്കുമ്പോഴാണ് 180 കോടി രൂപ ചെലവിൽ പിഎസ്സി വീണ്ടും അതേ പരീക്ഷ നടത്തുന്നത്. കെഎസ്ആർടിസി ഡ്രൈവർ തസ്തികയിൽ 18,000പേർ നിയമനം കാത്തുനിൽക്കുമ്പോഴാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിനുമുൻപ് വീണ്ടും അതേ പരീക്ഷ നടത്തുന്നത്. ഇതാരെ സഹായിക്കാനാണ്. നിയമനം ഇല്ലെങ്കിൽ പിന്നെന്തിന് പരീക്ഷ? കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും അപകടകരമായ വർഗീയ പ്രീണന നടപടികളുമായി മുന്നോട്ടുപോകുകയാണ്.
ഈ സാഹചര്യത്തിൽ അഴിമതിക്കെതിരെ യുവമോർച്ചയുടെ പോരാട്ടങ്ങൾ ശക്തമാക്കുകയാണ്. കെ.എം. മാണി ബജറ്റ് അവതരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ആദ്യം സമരപ്രഖ്യാപനം നടത്തിയത് യുവമോർച്ചയാണ്. യുവമോർച്ചയുടെ പിറകേ വരേണ്ട ഗതികേട് പ്രതിപക്ഷത്തിനുണ്ടായി. ബജറ്റ് ദിവസം യുവമോർച്ച നടത്തിയ നിയമസഭ ഉപരോധം ചരിത്രം രേഖപ്പെടുത്തിയതാണ്. ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും അഴിതിയുമായി സന്ധി ചെയ്തപ്പോൾ യുവാക്കളുടെ അഴിമതി വിരുദ്ധപോരാട്ടത്തിന് നേതൃത്വം നൽകിയത് യുവമോർച്ചയാണ്. പാഠപുസ്തകം സ്കൂളിലെത്താൻ യുവമോർച്ച നടത്തിയ സമരം സമാനതകളില്ലാത്തതാണ്. നിയമന നിരോധനത്തിനെതിരെ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷനുകളെ സംഘടിപ്പിച്ച് സംയുക്ത സമരസമിതിയായി യുവമോർച്ച സമരമുഖത്താണ്.
വരാൻപോകുന്ന നാളുകൾ യുവാക്കൾക്കും സാധാരണക്കാർക്കും ജീവിക്കാനുള്ള അവകാശം പിടിച്ചുവാങ്ങാനുള്ള ജനകീയ പോരാട്ടങ്ങളുടേതാണ്. അതിന് അരങ്ങ് ഒരുക്കലാണ് ഈ സൈക്കിൾ പ്രചരണജാഥ.
(യുവമോർച്ച സംസ്ഥാന
അധ്യക്ഷനാണ് ലേഖകൻ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: