ഇന്ന് പണ്ഡിറ്റ് ദീനദയാല്‍ജി ജന്മശതാബ്ദി ദിനം
? ആനുകാലിക രാഷ്ട്രീയത്തില്‍ പണ്ഡിറ്റ് ദീനദയാല്‍ജിയുടെ രാഷ്ട്രീയ ദര്‍ശനം പ്രതിഫലിക്കുന്നുണ്ടോ?
= ആനുകാലിക രാഷ്ട്രീയത്തിന്റെ സ്വഭാവവും പ്രകൃതവും ഏകാത്മമാനവദര്‍ശനത്തിന്റെ തത്വങ്ങള്ക്കനുസൃതമല്ലെന്ന കാര്യം സുവ്യക്തമാണ്. ഇന്ന് രാഷ്ട്രീയം രാഷ്ട്രത്തിനുവേണ്ടിയല്ല, സമാജത്തിലെ ഏറ്റവും അവസാനത്തെ നിരയില്‍ നില്ക്കുന്ന അവസാനത്തെ ആളിനുവേണ്ടിയുമല്ല, മറിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ താല്‍പ്പര്യങ്ങളെ ചുറ്റിപ്പറ്റിയാണ്. രാജനീതിയില്‍ (രാഷ്ട്രീയം) ‘രാജ്’ എന്ന ‘അധികാരം’ പ്രധാനമാവുകയും ‘നീതി ‘(നയം) പിന്നിലാവുകയും ചെയ്യുന്നു. എല്ലാവരും ഈ രീതിയില്‍ ചിന്തിക്കുമ്പോള്‍ എല്ലാം ‘അധികാര’ത്തിനെ ചുറ്റിപ്പറ്റിയിയാകുന്നു. അധികാരം പിടിക്കുക എളുപ്പവഴിയാണ്, പക്ഷേ ചില തത്വങ്ങളുടെ അടിസ്ഥാനത്തില്‍ നയം രൂപപ്പെടുത്തുകയെന്നത് ശ്രമകരമാണ്. ഈ രീതിയില്‍, സമാജവും രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും തെരഞ്ഞെടുപ്പിലെ വിജയവും തോല്‍വിയും മാത്രമാണ് നോക്കുന്നത്.
തെരഞ്ഞെടുപ്പു വിജയമോ തോല്‍വിയോ കഴിഞ്ഞാല്‍ അവര്‍ എന്തുചെയ്യുന്നുവെന്നതല്ല ജനങ്ങളും വിലയിരുത്തുന്നത്. തോല്‍വിയും വിജയവും സംഭവിക്കുന്നത് അതതുകാലത്തെ തരംഗത്തെയും വിഷയങ്ങളെയും എങ്ങനെ വോട്ടാക്കി മാറ്റുന്നു എന്ന കണക്കുകൂട്ടലിനെ ആശ്രയിച്ചാണ്. ഇതിനുകാരണം ഭരണഘടനയിലെ വകുപ്പുകളോ, രാഷ്ട്രീയപാര്‍ട്ടികളോ നേതാക്കളോ ആണെന്നു ഞാന്‍ പറയുന്നില്ല. പക്ഷേ ഇതാണ് പൊതുരീതി. ഇനി ഏതെങ്കിലും ഒരു പാര്‍ട്ടി ആദര്‍ശത്തിന്റെയും തത്വത്തിന്റെയും അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചാലോ, സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളാല്‍, ജനങ്ങള്‍ ആ പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ തീരുമാനിക്കും. രാഷ്ട്രീയ പക്വതയുടെ അഭാവത്തില്‍, പാര്‍ട്ടികള്‍ അധികാരം പിടിക്കാന്‍ വൈകാരികതകള്‍ കൊണ്ടുകളിക്കും.
അങ്ങനെ രാഷ്ട്രീയം അധികാരം പിടിക്കാനുള്ള മത്സരയോട്ടമായി മാറും. അധികാരം നേടാനുള്ള, കുറുക്കുവഴിയിലൂടെയുള്ള രാഷ്ട്രീയ സംവിധാനം മാറേണ്ടതുണ്ട്, അതിന് അവിടെയിരിക്കുന്നവര്‍ മാത്രം വിചാരിച്ചാല്‍ പോരാ. സമാജംവേണം അതുചെയ്യാന്‍. വിശാലമായ രാഷ്ട്രീയ താല്‍പ്പര്യത്തിനുവേണ്ടി, വിലകുറഞ്ഞ താല്‍പ്പര്യങ്ങളും വൈയക്തികവും ജാതി-സമുദായ താല്‍പ്പര്യങ്ങളും ഉപേക്ഷിച്ച് വോട്ടര്‍മാര്‍ പുറത്തുവരികയാണെങ്കില്‍ മാത്രമേ സ്ഥിതിഗതിയില്‍ മാറ്റമുണ്ടാകൂ. അപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളും അതു പിന്തുടരാന് നിര്‍ബന്ധിതരാകും. യഥാര്‍ത്ഥ രാഷ്ട്രീയമാറ്റം സംഭവിച്ചാല്‍ കാര്യങ്ങള്‍ മാറും.
ചിലപ്പോള്‍ ചില നിര്‍ണായകഘട്ടത്തില്‍, സ്ഥിതിഗതികള്‍ അത്രത്തോളം അസഹനീയമാകുമ്പോള്‍, ജനങ്ങള്‍ ഇടുങ്ങിയ താല്‍പ്പര്യങ്ങള്‍ക്കപ്പുറം മാറ്റത്തിന് വോട്ടുചെയ്യാറുണ്ട്. പക്ഷേ, ഇത് വല്ലപ്പോഴുണ്ടാകുന്നതിനുപകരം അതിനൊരു സ്ഥിരതയുണ്ടാവണം. സ്ഥിരവും ചാഞ്ചാട്ടമില്ലാത്തതുമായ രാഷ്ട്രീയ പക്വത സമാജത്തിനുണ്ടായാല് വ്യവസ്ഥിതിയെ ഏകാത്മ മാനവദര്‍ശനത്തിന്റെ മാര്‍ഗ്ഗത്തില്‍ കൊണ്ടുവരാനാകും.
? നമ്മള് ദീനദയാല്‍ജിയുടെ നൂറാം ജന്മവാര്ഷികമാഘോഷിക്കുകയാണല്ലോ. അദ്ദേഹം അവതരിപ്പിച്ച ഏകാത്മ മാനവദര്‍ശനത്തിന്റെ സുവര്‍ണ ജൂബിലിയുമാണിത്. സ്ഥിതിഗതികള്‍ മാറിയിരിക്കുന്നു. ഇക്കാലത്ത് അദ്ദേഹത്തിന്റെ ചിന്തകള്‍ക്ക് എത്രമാത്രം പ്രസക്തിയുണ്ട്.
= സ്ഥിതിഗതികള്‍ തീര്‍ച്ചയായും മാറി, പക്ഷേ കാലാതീത മൂല്യങ്ങളില്‍ അധിഷ്ഠിതമാണ് ഏകാത്മ മാനവദര്‍ശനത്തിന്റെ ഘടന എന്ന കാരണത്താല്‍ അതിന്റെ പ്രസക്തി എക്കാലവും നിലനില്ക്കും. ശരിയാണ്, തത്വങ്ങള്‍ ആനുകാലികമായി പുനര്‍നിര്‍വചിക്കേണ്ടിവരും. രാഷ്ട്രത്തിന്റെ ശക്തി, നിരയില്‍ അവസാനം നില്‍ക്കുന്നയാളിന്റെ അവസ്ഥയെ ആശ്രയിച്ചായിരിക്കും. ദുര്‍ബ്ബലമായ കണ്ണികളെ സുശക്തമാക്കണം. ഇതിലാവണം എല്ലാവരുടേയും ജാഗ്രത. അതിനുമാറ്റമില്ല. പക്ഷേ ദുര്‍ബ്ബലമായ കണ്ണിയെ ശാക്തീകരിക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗം, അല്ലെങ്കില്‍ പദ്ധതി കാലത്തിനനുസരിച്ച് മാറ്റണം. ഇത് ഏകാത്മമാനവദര്‍ശനത്തിന്റെ വെളിച്ചത്തില്‍ ചെയ്യണം.
? ഏകാത്മ മാനവദര്‍ശനം ആവിഷ്കരിക്കുമ്പോള്‍ ഭാരതത്തില്‍ സോഷ്യലിസമായിരുന്നു ഏറ്റവും പ്രചാരത്തില്‍. ഇപ്പോള്‍ ആഗോളീകരണവും ഉദാരീകരണവുമാണ്. മാറിയ കാലത്ത് ഏകാത്മമാനവ ദര്‍ശനം എത്രമാത്രം പ്രസക്തമാണ്.
= ഏത് ആദര്ശഘടനയോ വാക്കോ ആണ് പ്രചാരത്തിലെന്നതല്ല വിഷയം, മറിച്ച് ആ ആദര്‍ശം പിന്താങ്ങുന്ന ഏത് തത്വം ആവിഷ്കരിക്കലാണ് ലക്ഷ്യമെന്നതും അതിലെ സത്യസന്ധതയും ആത്മാര്‍ത്ഥതയും എത്രത്തോളമെന്നതുമാണ്. തത്വത്തില്‍ സോഷ്യലിസവും ഉദാരീകരണവും മാനവികതയുടെ സമഗ്രവികസനത്തിനാണ്.
1917 ല്‍ റഷ്യയില്‍ കമ്മ്യൂണിസ്റ്റ് ഭരണം നിലവില്‍വന്ന ശേഷം സോഷ്യലിസവും കമ്മ്യൂണിസവും വിശ്വാസ്യതയുടെ കാര്യത്തില്‍ ഏറെ ജീര്‍ണിച്ചു. അതുതന്നെ ഉദാരമുതലാളിത്തത്തിനും സംഭവിച്ചു. അമേരിക്ക ഉദാരനയങ്ങളുടെ പേരില്‍ പേരില്‍ ലോകാധിപത്യം നേടാന്‍ ശ്രമിക്കുന്നു, പക്ഷേ യഥാര്‍ത്ഥത്തില്‍ അതെല്ലാം സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളാണ്, ഉദാരതയൊന്നുമല്ല. അവിടെ ഒരിക്കലും ആദര്‍ശപരമായ മേല്ക്കോയ്മയ്ക്കുള്ള പോരാട്ടമൊന്നുമില്ല, പകരം സ്വാര്‍ത്ഥ താല്‍പ്പര്യം മാത്രമാണ്.
പ്രയോഗമാണ് തത്വത്തെ സാധൂകരിക്കുന്നത്, മറിച്ചല്ല.നാളെ കമ്മ്യൂണിസ്റ്റുകള്‍ അധികാരത്തില്‍ വന്നാല്‍, അധികാരത്തില്‍ കര്‍ക്കശമായി കമ്മ്യൂണിസ്റ്റ് തത്വങ്ങള്‍ പിന്തുടര്ന്നാല്, അവര്‍ ഒരുപക്ഷേ കമ്മ്യൂണിസത്തിന്റെ പരിമിതികള്‍ തിരിച്ചറിയും, അതനുസരിച്ച്, നയതത്വങ്ങളില് മാറ്റംവരുത്തും. കമ്മ്യൂണിസവും മുതലാളിത്തവും പരസ്പരമുള്ള പ്രതിക്രിയകളുടെ ഭാഗമായി ഒരുവഴിക്കു വരും പോകും. സോഷ്യലിസ്റ്റുകള്‍ മുതലാളികളാകും, മറിച്ചും സംഭവിക്കും. അതുകൊണ്ട് സോഷ്യലിസവും മുതലാളിത്തവും പരാജയമാണെന്ന് പറയാനാവില്ല,
അധികാരത്തിലെത്തിയാല്‍ അവര്‍ക്ക് അത് ആദര്‍ശമല്ല, പകരം അധികാരത്തിനും സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്കും മാത്രം വേണ്ടിയുള്ളതാണ്. നമ്മുടെ ആദര്ശതത്വങ്ങളോട് എത്രത്തോളം സത്യസന്ധമാകാന്‍ കഴിയുന്നുവെന്ന രാഷ്ട്രീയ സംസ്കാരത്തിന്റെ സ്വഭാവ പ്രകടനത്തിലൂടെയേ ഭാരതത്തില്‍ നമ്മുടെ ആദര്ശനിലപാടിനോട് നമുക്ക് എത്രമാത്രം ആത്മാര്‍ത്ഥതയുണ്ടെന്ന ചോദ്യത്തിന് യഥാര്‍ത്ഥ മറുപടി നല്‍കാനാവൂ. ഇവിടെ ഏകാത്മമാനവദര്‍ശനം വഴികാട്ടുന്നു.
? ‘രാഷ്ട്രത്തിനുവേണ്ടിയുള്ള രാഷ്ട്രീയം’ ആയിരുന്നു ദീനദയാല്‍ജിയുടെ ദര്‍ശനം. ഇപ്പോള്‍ രാജ്യത്ത് ഒരു രാഷ്ട്രീയമാറ്റം വന്നിരിക്കുന്നു. ജനങ്ങള്‍ക്ക് ഒട്ടേറെ പ്രതീക്ഷയുണ്ട്. വിഭാഗീയമായ, പ്രീണനാധിഷ്ഠിതമായ രാഷ്ട്രീയത്തിനവസാനവും പുതുയുഗത്തുടക്കമാവുമെന്ന് കരുതുന്നുണ്ടോ.
= ആദ്യത്തെ മറുപടിയില്‍ ഇതിനുത്തരം നല്കിയെന്നു കരുതുന്നു. അവരത് ചെയ്യണം, പക്ഷേ നേതൃത്വം മാറിയതുകൊണ്ടുമാത്രം എല്ലാമായില്ല. ഒരു പാര്‍ട്ടി മാത്രം അതിനു ശ്രമിച്ചാല്‍ അവര്‍ക്കു മാത്രമായി എത്രത്തോളം ചെയ്യാനാവുമെന്ന് സംശയം ജനിക്കും. പ്രീണനനയങ്ങള്‍ തുടര്‍ന്നാല്‍ അവര്‍ക്ക് എത്രത്തോളം പോകാനവുമെന്ന് എനിക്കുറപ്പില്ല. ഇതിന് സമാജബോധവല്‍ക്കരണം അനിവാര്യമാണ്. ആത്യന്തികമായി ജനങ്ങള്‍ക്ക് അവരര്‍ഹിക്കുന്ന സര്‍ക്കാരിനെ കിട്ടും.നമ്മള് ഉത്തരം കണ്ടെത്തേണ്ടത്, സമാജം ഈ രാഷ്ട്രത്തിനുവേണ്ടി ജീവിക്കാനും മരിക്കാനും തയ്യാറാണോ എന്നുള്ളതിനാണ്. രാഷ്ട്രീയക്കാര്‍ക്ക് അവരുടെ പങ്കുവഹിക്കാനുണ്ട്. പക്ഷേ സമാജം അതിനുള്ള അന്തരീക്ഷം സംജാതമാക്കേണ്ടതുണ്ട്. രണ്ടും കൈകോര്‍ത്ത് പോകണം. പട്ടിണിമാറ്റൂ എന്ന മുദ്രാവാക്യത്തിനു പ്രസക്തി പട്ടിണി നിലനില്ക്കുമ്പോഴേ ഉള്ളൂ. പട്ടിണി നിര്‍മാര്‍ജ്ജനം ചെയ്തുകഴിഞ്ഞാല്‍, ജനങ്ങള്‍ വിദ്യാസമ്പന്നരായിക്കഴിഞ്ഞാല്, അധികാരത്തിലിരിക്കുന്നവര്‍ക്ക് കൂടുതല്‍ ചോദ്യങ്ങളും വെല്ലുവിളികളും നേരിടേണ്ടിവരും. അവര്‍ അത്തരം ചോദ്യങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടാവില്ല. അവര്‍ പക്ഷേ രാഷ്ട്ര പുനര്‍നിര്‍മാണത്തിലേക്കുള്ള അന്തരീക്ഷമാറ്റത്തിന് എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ട്.
? ഏകാത്മ മാനവദർശനം പ്രാവർത്തികമാക്കാനുള്ള പ്രായോഗിക സമീപനം എന്താവണം.
= നാം ദർശനത്തെയോ തത്വശാസ്ത്രത്തെയോ കുറിച്ച് ചിന്തിക്കുമ്പോൾ അതിനെ ഭാരതത്തിൽ മാത്രമായി ചുരുക്കരുത്, മറിച്ച് മുഴുവൻ ലോകത്തിനുമായി വ്യാപിപ്പിക്കണം. പുണ്യാത്മക്കളായ ജ്ഞാനേശ്വറും പറഞ്ഞു, സ്വന്തം ധർമത്തിന്റെ ഉദയത്തിന് ലോകം മുഴുവൻ സാക്ഷിയാകണമെന്ന്. ഡോ.ഹെഡ്ഗേവാർ കോൺഗ്രസിന്റെ ഒരു സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ നിർദ്ദേശിച്ചു, ”മുതലാളിത്ത പരമാധികാരത്തിൽ നിന്ന് ലോകത്തെ വിമുക്തമാക്കാൻ ഭാരതത്തിന് സമ്പൂർണ സ്വാതന്ത്ര്യം വേണമെന്ന്.” പക്ഷേ നിർഭാഗ്യകരമെന്നു പറയാം, ആ പ്രമേയം സ്വീകരിച്ചില്ല. ഒരു രാഷ്ട്രമെന്ന നിലയിൽ ഭാരതത്തിന്റെ ഈ ലക്ഷ്യം ഭാരതത്തിലെ സാധാരണക്കാരിൽ എത്തിക്കണം. ഏകാത്മമാനവദർശനം ഭാരതത്തിന്റെ വൈഭവം സാധ്യമാക്കാനുള്ള ചിന്താപദ്ധതിയാണ്. ഇതിന് ഭാരതത്തിന്റെ മാത്രമല്ല, ലോകത്തിന്റെയാകെ ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനാവും.ലോകമെമ്പാടും എല്ലാ ആദർശങ്ങളും ചൂഷണ മനഃസ്ഥിതിയും അടിച്ചമർത്തൽ സ്വഭാവവുമുള്ളതാണ്. ദീനദയാൽജി, ധർമ്മസങ്കൽപ്പാടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ ഏകാത്മമാനവദർശനത്തിലൂടെ അവയ്ക്കെല്ലാം ബദൽ അവതരിപ്പിച്ചു. ഇതുവരെ നാം പരീക്ഷിച്ചത് വൈദേശികദർശനങ്ങളിൽ അടിസ്ഥാനമാക്കിയുള്ള സംവിധാനങ്ങളായിരുന്നു. ഇതാണ് ഇക്കാലത്തെ പരിഷ്കാരം. എന്നാൽ അവയെല്ലാം പാടേ തള്ളിക്കളയാതെ, അവയിലെ സദ്ഭാഗങ്ങൾ സ്വീകരിച്ച്, ഭാരത മണ്ണിൽനിന്നുള്ളതുകൂടി ചേർത്ത് ഒരു പുതിയ മാതൃക സ്വരൂപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണം. ഇപ്പോഴത്തെ സംവിധാനം ഈ ദിശയിൽ ചില ശ്രമങ്ങൾ നടത്തുന്നതായി കാണുന്നുണ്ട്. ഇന്നത്തെ ലോകത്തിനാകെ ക്ഷേമവും ശാന്തിയും നൽകാൻ ഇത്തരത്തിലുള്ള ശക്തവും ഐശ്വര്യപൂർണവുമായ ഭാരതമാണ് ഏറ്റവും പ്രസക്തമായത്. ഇത് സാധ്യമാകാൻ യുക്തമായ നയപരീക്ഷണങ്ങൾ നാം നടത്തേണ്ടതുണ്ട്.
? ഭാരതം മുഖ്യമായും കാർഷികരാജ്യമാണെങ്കിലും ഇവിടുത്തെ കർഷകരുടെ അവസ്ഥ ദുഃഖകരമാണ്. ദീനദയാൽജി കാണിച്ചുതന്നെ ദർശനത്തിലൂടെ എങ്ങനെ ഇതിന് പരിഹാരം കാണാം.
= കൃഷിയോടും വനത്തോടും പ്രകൃതിയോടാകെത്തന്നെയുമുള്ള നൈസർഗികമായ ബന്ധമാണ് നമ്മുടെ സമ്പന്നമായ ജീവിതമൂല്യങ്ങളുടെയും സംസ്കാരത്തിന്റെയും രഹസ്യം. പ്രകൃതിയെ മനുഷ്യജീവിതത്തിന്റെ അവിഭാജ്യഘടകമായി നമ്മൾ കണക്കാക്കുന്നു. നമ്മൾ ലോകത്തിന്റെ ഒരു ഭാഗമായാണ് എന്നും ജീവിക്കുന്നത്. ഇന്നും ഭാരതം പ്രാഥമികമായി കാർഷിക രാജ്യമാണ്. കർഷകരും വനവാസികളുമാണ് യഥാർത്ഥ ഭാരതീയ ജീവിതരീതിയും താൽപ്പര്യങ്ങളും പിന്തുടരുന്നത്. നയപരിഷ്കരണങ്ങൾപോലും അവരെ അനുകരിച്ചാകണം. ഇതുചെയ്യുമ്പോൾ ഒരു കാര്യം വ്യക്തമായിരിക്കണം, വ്യവസായവും അതിനൊപ്പം പോകണം. ബ്രിട്ടീഷുകാർ നമ്മെ ഭരിക്കാൻ തുടങ്ങും മുമ്പ്, 200 വർഷം മുമ്പ്, നമ്മൾ കാർഷിക-വ്യാവസായികോൽപ്പാദന രംഗത്ത് മുമ്പന്തിയിലായിരുന്നു. ഈ രണ്ട് ഉൽപ്പാദന രംഗത്തും ആയിരക്കണക്കിനു വർഷങ്ങൾ നമ്മൾ മികച്ചവരായിരുന്നുവെന്ന് ഒട്ടേറെ ഗവേഷകർ തെളിവുനിരത്തിയിട്ടുണ്ട്. ബ്രിട്ടീഷുകാർ ഈ പാരമ്പര്യം തകർത്തതിനുശേഷം കൃഷിയും വ്യവസായവും വെവ്വേറെയാണെന്നും പരസ്പരവിരുദ്ധമാണെന്നും ചിന്തിക്കാൻ തുടങ്ങി. ഇത് തികച്ചും പാശ്ചാത്യമായ സമീപമാണ്.
നമ്മൾ വ്യവസായത്തിന്റെ പിന്നാലെ മാത്രം പോയാൽ പോരാ. നമുക്ക് രണ്ടും വേണം. ദരിദ്രരിൽ ദരിദ്രരായ കർഷകർപോലും പട്ടിണിയിൽനിന്നു മോചിതരാകുന്ന തരത്തിലാവണം നയങ്ങളെല്ലാം. ഭൂരഹിതരായ കർഷകർ ആത്മഹത്യ ചെയ്യാൻ നിർബന്ധിതരാകരുത്. അതേസമയം, ആഗോളതലത്തിൽ അപ്രസക്തരാകാതിരിക്കാൻ നാം വ്യവസായത്തിന്റേയും സാങ്കേതികതയുടേയും രംഗത്ത് മുമ്പന്തിയിലെത്തുകയും വേണം. ദീനദയാൽജി പറഞ്ഞു, വനനശീകരണമല്ലാതെ, ആവശ്യത്തിന് വ്യവസായവൽക്കരണം വേണം, അതിന് ഏറ്റവും കുറച്ചേ കൃഷി ഭൂമി വിനിയോഗിക്കാവൂ എന്ന്. ഒരിക്കൽ നമ്മുടെ കാർഷികാവശ്യ ഭൂമിയുടെ കണക്കെടുപ്പ് നടത്തി വിലയിരുത്തിയാൽ, നമുക്ക് നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാം, ഒപ്പം ലോകത്തിനും കുറച്ച് ഭക്ഷണസാമഗ്രികൾ നൽകാം.
പാരിസ്ഥിതിക സന്തുലനം നിർവഹിക്കാൻ നാം നമ്മുടെ വനസമ്പത്ത് വിലയിരുത്തേണ്ടതുണ്ട്. അങ്ങനെ വ്യവസായത്തിന് എത്രത്തോളം ഭൂമി വിനിയോഗിക്കാമെന്ന കാര്യത്തിലും ഒരു കണക്കുണ്ടാകും. ഇക്കാര്യത്തിൽ, മുൻ സർസംഘചാലക് മാന്യ സുദർശൻജി, ഝാർഖണ്ഡിൽ ഒരു മഹത്തായ ഉദാഹരണം കാണിച്ചു. പട്ടികവർഗത്തിൽപ്പെട്ട ഒരു വിഭാഗത്തെ വിളിച്ചുവരുത്തി അവർക്കുമുന്നിൽ തണ്ടൂരി അടുപ്പുപോലൊരു ചെറിയ സംവിധാനംകൊണ്ട് ഇരുമ്പ് ഉരുക്കുന്ന സാങ്കേതിക വിദ്യ അവതരിപ്പിച്ചു. അത്തരം ചില കാര്യങ്ങൾ കണക്കിലെടുത്ത് നാം പുതിയ വഴികളും പരീക്ഷണങ്ങളും കണ്ടെത്തണം.
അമേരിക്കയുടെയും യൂറോപ്പിന്റെയും അവസ്ഥ വേറെയാണ്. അതിനാൽ അവരുടെ ആസൂത്രണ പദ്ധതിയും മറ്റൊന്നാണ്. അത് മറ്റ് എല്ലായിടത്തും പ്രായോഗികമല്ല. അവർക്ക് നല്ലതെന്നു കാണുന്നത് നാം പഠിക്കണം, പക്ഷേ ആത്യന്തികമായി സാങ്കേതികവിദ്യയും നയങ്ങളും നമ്മുടെ ആവശ്യത്തിനൊത്തതാകണം. നമ്മുടെ ജ്ഞാനവും സാങ്കേതികതയും പൈതൃകവും സംയോജിപ്പിച്ചാൽ ലോകത്തിനാകെ സന്തുഷ്ടി നൽകുന്ന ഒരു സംവിധാനം സമർപ്പിക്കാൻ ഭാരതത്തിനാകുമെന്ന് എനിക്ക് ഉറച്ചവിശ്വാസമുണ്ട്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: