കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതിക്ക് അംഗീകാരം ലഭിക്കാന്‍ പഠന റിപ്പോര്ട്ടുകളില്ത്തന്നെ വന്‍ കൃത്രിമം നടന്നതായി തെളിവ്. പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കാനായി ടെര്‍മിനലിന്റെ വ്യാപാര സാധ്യതാക്കണക്കുകള് പെരുപ്പിച്ച് കാണിക്കുകയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. ഫ്രെഡറിക് ആര് ഹാരിസ് എന്ന ഡച്ച്്് കമ്പനിയാണ് സര്‍വ്വേയും സാധ്യതാപഠനവും നടത്തിയത്.
വല്ലാര്പാടത്ത്് ചരക്ക്ലഭ്യതക്കുള്ള സാധ്യതയെക്കുറിച്ച് (കാര്‍ഗോ ഫ്ളോ )അതിശയോക്തിപരമായ റിപ്പോര്‍ട്ടാണ് ഇവര്‍ സമര്‍പ്പിച്ചത്. കേരളത്തിന്റെയും കൊച്ചിയുടേയും ചരക്ക് ലഭ്യതയും സമീപ തുറമുഖങ്ങളുടെ പ്രവര്‍ത്തനവും ശരിയായി വിലയിരുത്താതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കൊളംബോ,സിംഗപ്പൂര്‍ തുടങ്ങിയ വന്‍ തുറമുഖങ്ങളുടെ സാമീപ്യവും പഠന വിധേയമാക്കിയില്ല.
1990ലാണ് അന്താരാഷ്ട്ര ടെര്‍മിനലിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കാന്‍ ഡച്ച് കമ്പനിയെ ചുമതലപ്പെടുത്തിയത്. കമ്പനി പ്രവചിച്ച ഇടപാടിന്റെ നാലിലൊന്ന് പോലും ഇപ്പോള്‍ വല്ലാര്‍പാടത്ത് ലഭിക്കുന്നില്ല. കേരളത്തിന്റെ തെക്കന്‍ ജില്ലകള്‍ ഇപ്പോഴും കയറ്റുമതിക്ക് തൂത്തുക്കുടി തുറമുഖത്തെയാണ് ആശ്രയിക്കുന്നത്. ഇന്ത്യന്‍ കണ്ടെയ്നറുകളുടെ ഏറ്റവും വലിയ കയറ്റുമതി നടക്കുന്നത് കൊളംബോ തുറമുഖം വഴിയാണ്.
വല്ലാര്‍പാടത്തെ അപേക്ഷിച്ച് നിരക്ക് വളരെ കുറവായതാണ് കൊളംബോയുടെ ആകര്‍ഷണം. 365 ദിവസവും കപ്പല്‍ ചാല് ആഴം വര്‍ദ്ധിപ്പിക്കുക ഉള്‍പ്പെടെ ഒട്ടേരെ സൗകര്യങ്ങള്‍ കേന്ദ്രം ചെയ്തുകൊടുത്തിട്ടും വല്ലാര്‍പാടത്തിന് പിടിച്ചുനില്‍ക്കാനാകുന്നില്ല. വല്ലാര്‍പാടം ടെര്‍മിനലിലെ നിരക്ക് ഔദ്യോഗികമായി കുറവാണെങ്കിലും യഥാര്‍ത്ഥ നിരക്കിന്റെ പലമടങ്ങ് തുക ടെര്‍മിനല്‍ ഹാന്റ്ലിങ് ചാര്‍ജ് എന്ന പേരില്‍ വിവിധ ഏജന്‍സികള്‍ ഈടാക്കുന്നതായി കയറ്റുമതിക്കാര്‍ രേഖാമൂലം പരാതിപ്പെട്ടിട്ടുണ്ട്. ഇത്തരം പണപ്പിരിവുകള്‍ നിറുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുപോലും ഇത് നടപ്പായിട്ടില്ല.
2011 ഫെബ്രുവരിയിലാണ് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് വല്ലാര്‍പാടം ടെര്‍മിനല്‍ കമ്മീഷന് ചെയ്തത്. കേന്ദ്ര ഖജനാവില്‍ നിന്ന് 2000 കോടിരൂപയും കൊച്ചിന് പോര്‍ട്ടിന്റെ 250 ഏക്കറോളം ഭൂമിയും ഇതിനായി നല്കി. ബിഒടി അടിസ്ഥാനത്തില്‍ 30 വര്‍ഷത്തെ നടത്തിപ്പിന് ടെര്‍മിനല്‍ ദുബായ് പോര്‍ട്ടിന് കൈമാറുകയും ചെയ്തു. ബര്‍ത്ത് നിര്‍മ്മാണം അനുബന്ധ സൗകര്യങ്ങള്‍ എന്നിവക്കായി മാത്രമാണ് ദുബായ് പോര്‍ട്ട് തുക ചെലവഴിച്ചത്.
പൊതുഖജനാവിന് വന്‍ നഷ്ടം സംഭവിച്ച ടെര്‍മിനല്‍ നിര്‍മ്മാണത്തിന് പിന്നിലെ ദുരൂഹതകള്‍ പലതും ഇനിയും വെളിപ്പെടാനുണ്ട് .
മറ്റു രാജ്യങ്ങളിലെ തുറമുഖങ്ങളെ ആശ്രയിക്കാതെ വിദേശത്തേക്ക് നേരിട്ടുള്ള കയറ്റുമതി സാധ്യമാക്കാന്‍ വേണ്ടിയാണ് വല്ലാര്‍പാടം ടെര്‍മിനല്‍ സ്ഥാപിക്കുന്നത് എന്നായിരുന്നു അവകാശവാദം. സ്പെഷല്‍ ഇക്കണോമിക് സോണിലുള്ള ഈ ടെര്മിനലില്ക്കൂടി കയറ്റുമതി ചെയ്യപ്പെടുന്ന ഓരോ കണ്ടെയ്നറിനും 300 ഡോളര്‍ വീതം കയറ്റുമതിക്കാരന് മെച്ചം കിട്ടുമെന്നും പ്രധാനമന്ത്രി തന്നെ പ്രസ്താവിച്ചിരുന്നു.
എന്നാല്‍ ഇതൊന്നുമുണ്ടായില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ വല്ലാര്‍പാടം ടെര്‍മിനല്‍ പ്രവര്‍ത്തനം മുന്നോട്ട്് കൊണ്ടുപോകാന്‍ പൊതുഖജനാവില്‍ നിന്ന് പ്രതിവര്‍ഷം 300 കോടിയിലേറെ ചെലവിടേണ്ടിവരും. കപ്പല്‍ ചാലിന്റെ ആഴം നിലനിര്‍ത്താന്‍ മാത്രം പ്രതിവര്‍ഷം 170-200 കോടി ചെലവഴിക്കേണ്ടി വരുന്നുണ്ട്. വരുമാനമാകട്ടെ ദുബായ് പോര്‍ട്ടിനും. ഈ സാഹചര്യത്തില്‍ മാറ്റമുണ്ടാകണമെങ്കില്‍ ദുബായ് പോര്‍ട്ടുമായുള്ള കരാര്‍ അവസാനിപ്പിച്ച് ടെര്‍മിനല്‍ കേന്ദ്ര സര്‍ക്കാര്‍ ഏറ്റടുക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: