ഹരിപ്പാട്: നങ്ങ്യാര്‍കുളങ്ങരയിലെ വീട്ടമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഉണ്ടാകാത്ത സാഹചര്യത്തില്‍ കേസന്വേഷണം ലോക്കല്‍ പോലീസിന്റെ പരിധിയില്‍ നിന്നും ക്രൈംബ്രാഞ്ചിന് കൈമാറിയതായി അറിയുന്നു. കഴിഞ്ഞ ആഗസ്റ്റ് 14നാണ് നങ്ങ്യാര്‍കുളങ്ങര മുട്ടം വലിയകുഴി ഭാരതിയില്‍ സുരന്റെ ഭാര്യ ജലജ (51)നെ പട്ടാപ്പകല്‍ വീട്ടിനുള്ളില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ലോക്കല്‍ പോലീസ് അന്വേഷിച്ചുവന്ന കേസ്സില്‍ ഒരു മാസത്തിലധികമായിട്ടും പ്രതികളെകണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് അന്വേഷണം വഴിമാറുന്നത്. കൊലപാതകം നടന്നതിനുശേഷം വീട്ടമ്മയുടെ ബന്ധുക്കളേയും നാട്ടുകാരേയുമായി മുന്നൂറിലധികം പേരെ അന്വേഷണ ഉദ്യോഗസ്ഥന്മാര് ചോദ്യം ചെയ്തുവെങ്കിലും കേസ്സിനെപ്പറ്റി യാതൊരു തുമ്പും ലഭിച്ചില്ല. ഇതിനിടയില്‍ ഡിജിപി, എഡിജിപി തുടങ്ങിയ പോലീസ് മേധാവികള്‍ മരണപ്പെട്ട ജലജയുടെ വീട്ടിലെത്തി സാഹചര്യതെളിവുകള്‍ മനസ്സിലാക്കിയെങ്കിലും അന്വേഷണം എങ്ങുമെത്താതെയായി.
ജലജ കൊല്ലപ്പെട്ടതിനുശേഷം പ്രതികള്‍ പിടിക്കപ്പെടാതിരിക്കാന്‍ എല്ലാവിധ തെളിവുകളും നശിപ്പിച്ചിരുന്നു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വോഡും വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും അക്രമികളെപ്പറ്റി ഒരു തെളിവുകളും കണ്ടെത്താനായില്ല. ഇതിനിടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ ലോക്കല്‍ പോലീസ് നിരപരാധികളെ മാനസികമായി പീഢിപ്പിക്കുവെന്ന് ആരോപണവും ഉയര്‍ന്നു. ചോദ്യം ചെയ്യാനെന്ന പേരില്‍ ജലജയുടെ വീട്ടില്‍ പാല് നല്‍കുന്നയാളിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ചോദ്യം ചെയ്യലിനിടയില്‍ ഇയാള്‍ കുഴഞ്ഞുവീഴുകയും മാനസികസമ്മര്‍ദ്ദത്തിലായ പോലീസ് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കിയ ശേഷം വീട്ടില്‍ എത്തിക്കുകയും ചെയ്തു. പ്രതികളെ പിടിക്കുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ ക്രൈംബ്രാഞ്ചിന് കേസ്സ് കൈമാറണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
എന്നാല്‍ ലോക്കല്‍ പോലീസ് ആരെയെങ്കിലും പ്രതി ചേര്‍ത്ത് അന്വേഷണം അവസാനിപ്പിക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകുകയായിരുന്നു. ക്രൈംബ്രാഞ്ച് ഒരാഴ്ചയ്ക്കകം കേസ്സന്വേഷണം ആരംഭിക്കുമെന്നറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: