കന്യാകുമാരി: ഭൂവില്‍ പിറന്ന നാളല്ലെന്‍ പിറന്നാള്‍… ഞാന്‍ ആരെന്നറിഞ്ഞനാളാണെന് പിറന്ന നാള്… എന്ന് പാടിയ കവിയ്ക്ക് ലളിതമായ ചടങ്ങുകളോടെ തൊണ്ണൂറാം പിറന്നാള്‍ ആഘോഷം. ഭാരതീയവിചാരകേന്ദ്രം ഡയറക്ടറും കന്യാകുമാരി വിവേകാനന്ദകേന്ദ്രം അദ്ധ്യക്ഷനും മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനുമായ പി.പരമേശ്വരന്റെ തൊണ്ണൂറാം പിറന്നാള്‍ ഇന്നലെ ലളിതമായ ചടങ്ങുകളോടെ കന്യാകുമാരി വിവേകാനന്ദകേന്ദ്ര ആസ്ഥാനത്ത് നടന്നു.
പിറന്നാള്‍ ആശംസകളുമായി മുതിര്‍ന്ന ആര്‍എസ്എസ് ബിജെപി നേതാക്കള്‍, കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരവാഹികള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ വിവേകാന്ദപുരത്തെത്തി. മുന്‍ കേന്ദ്രമന്ത്രിയും ബിജെപി ദേശീയനിര്‍വ്വാഹക സമിതി അംഗവുമായ ഒ.രാജഗോപാല്‍, ആര്‍എസ്എസ് ദക്ഷിണക്ഷേത്രീയ സമ്പര്‍ക്കപ്രമുഖ് എ.ആര്. മോഹന്‍, കന്യാകുമാരി വിവേകാനന്ദകേന്ദ്രം വൈസ് പ്രസിഡന്റുമാരായ എ.ബാലകൃഷ്ണന്, ബി.നിവേദിത, ജനറല്‍ സെക്രട്ടറി ഡി.ഭാനുദാസ്, ജോയിന്റ് സെക്രട്ടറിമാരായ കിഷോര്‍ ടോകേക്കര്, രേഖാ ദാവെ, പിആര്‍ഒ രഘുനാഥ്, ജനം ടിവി സിഇഒ രാജേഷ് പിള്ള, ഭാരതീയവിചാരകേന്ദ്രം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ.കെ ജയപ്രസാദ്, സെക്രട്ടറി എം.ബാലകൃഷ്ണന്, ഉത്തരമേഖലാ സംഘടനാസെക്രട്ടറി ഇ.സി.അനന്തകൃഷ്ണന്, ആര്‍എസ്എസ് പ്രചാരകനും പരമേശ്വര്‍ജിയുടെ സന്തതസഹചാരിയുമായ വി.സുരേന്ദ്രന്, ജനപ്രദീപ് തുടങ്ങിയവര്‍ എത്തി.
ദീര്‍ഘകാല സഹപ്രവര്‍ത്തകനും സുഹൃത്തുമായ ഒ.രാജഗോപാല്‍ പരമേശ്വര്‍ജിയെ കസവുകിരീടം അണിയിച്ചു. വിവേകാനന്ദകേന്ദ്ര ആസ്ഥാനത്തെ ഏകാക്ഷര ഗണപതിക്ഷേത്രത്തില്‍ ഇന്നലെ പുലര്‍ച്ചെ ഗണപതിഹോമത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. നാഗര്‍കോവില്‍ വേദപാഠശാലയുടെ മുഖ്യാചാര്യന്‍ ശങ്കര്‍ ഭട്ടര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: