ജോസഫ് ചാക്കോ
ചങ്ങനാശ്ശേരി: ഒരു നൂറ്റാണ്ടിന്റെ പഴമയുടെ പെരുമയുമായി ചങ്ങനാശ്ശേരി വണ്ടിപ്പേട്ട.
കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പഴയതലമുറ വ്യാപാരികളുടേയും കര്‍ഷകരുടേയും മനസ്സില്‍ ഇന്നും വണ്ടിപ്പേട്ട ഒളിമങ്ങാത്ത ഓര്‍മ്മയായി നിലനില്ക്കുന്നു. അന്ന് ഈ പ്രദേശത്തെ ഏക വ്യാപാരകേന്ദ്രവും ചങ്ങനാശ്ശേരിയായിരുന്നു. ചങ്ങനാശ്ശേരി, പത്തനംതിട്ട എന്നിവിടങ്ങളിലെ കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നും കപ്പ കാളവണ്ടിയില്‍ ചങ്ങനാശ്ശേരിയിലാണ് എത്തിച്ചിരുന്നത്. അക്കാലത്ത് ചരക്ക് ഗതാഗതത്തിന് കാളവണ്ടിയാണ് ഏക ആശ്രയം. ഏകദേശം 2000 കാളവണ്ടികള്‍ ചങ്ങനാശ്ശേരി മാര്‍ക്കറ്റില്‍ ചരക്കുമായി എത്തിയിരുന്നു. ഒരു കാളവണ്ടിയില്‍ രണ്ടുവണ്ടിക്കാര്‍ ചരക്കെടുക്കുവാന്‍ രണ്ടു വ്യാപാരികള്‍ എത്തിവരാണ് എത്തിയിരുന്നത്. നാലുപേര്‍ ഒരു കാളവണ്ടിയില്‍ ഉണ്ടാകും. എഴുപതുവര്ഷങ്ങള്ക്ക് മുമ്പുള്ള ചങ്ങനാശ്ശേരി ചന്തയുടെ കാര്യമാണ് പറഞ്ഞുവരുന്നത്.അക്കാലത്ത് ട്രയിന്‍ ഗതാഗതം പോലും ആരംഭിച്ചിട്ടില്ല. ഒന്നര ഏക്കര്‍ സ്ഥലമാണ് വണ്ടിപ്പേട്ടയ്ക്കുള്ളത്. ചങ്ങനാശ്ശേരി നഗരസഭയുടെ അധീനതയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. മാര്‍ക്കറ്റില്‍ എത്തിയാല്‍ വണ്ടിയും കാളകളെയും കെട്ടുന്ന സ്ഥലമാണ് വണ്ടിപ്പേട്ട എന്ന പേരില്‍ പ്രസിദ്ധമായി തീര്‍ന്നത്. അക്കാലത്ത് സമീപ പറമ്പുകളില്‍ കാളകളെകെട്ടി വണ്ടിക്കാര് വിശ്രമിച്ചിരുന്നു. ഈ സ്ഥലത്തിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ കഴിയുന്നത് അന്ന് വണ്ടിപ്പേട്ടയില്‍ ഒരുസെന്റിന് ആയിരം രൂപാ കൊടുക്കണമായിരുന്നു. കവലയ്ക്ക് കിഴക്കുവശം പാറേപ്പള്ളി എന്നിവടങ്ങളില്‍ സെന്റിന് നൂറുരൂപായ്ക്ക് കിട്ടുമായിരുന്നു. കിഴക്കുനിന്നും വാട്ടുക്കപ്പ(വെള്ളക്കപ്പ) മാര്‍ക്കറ്റിലെത്തിച്ച് തിരികെ പലചരക്കു സാധനങ്ങളുമായി പോകുകയാണ് പതിവ് രീതി. ഇന്നത്തെ റബര്‍കൃഷിയിടങ്ങള്‍ അന്ന് കപ്പകൃഷിയുള്ള സ്ഥലങ്ങളായിരുന്നു. ബുധന്‍, ശനി ചന്തദിവസങ്ങളിലാണ് കപ്പയുമായി കാളവണ്ടികള്‍ എത്തിയിരുന്നത്. അക്കാലത്ത് ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നിലവിലില്ല. 40 വര്‍ഷമേ ആയിട്ടുള്ള ആലപ്പുഴയ്ക്ക് റോഡുമാര്‍ഗ്ഗം വാഹന ഗതാഗതം തുടങ്ങിയിട്ട്. ജലമാര്‍ഗ്ഗം ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലേക്ക് കുരുമുളക്, കൊപ്ര എന്നിവ ദിവസവും കാളവണ്ടിയില്‍ എത്തിച്ച് വള്ളങ്ങളില്‍ എത്തിച്ചിരുന്നു. കൊച്ചിയാണ് അന്ന് എണ്ണ വ്യാപാരത്തില്‍ മുന്‍പന്തിയില്‍ നിന്നിരുന്നത്. അവിടെ നിന്നും ഭക്ഷ്യ എണ്ണകള്‍ കയറ്റിയ വള്ളങ്ങള്‍ ചങ്ങനാശ്ശേരി മാര്‍ക്കറ്റിലെത്തിച്ച് വില്‍പ്പന നടത്തിയിരുന്നു. എണ്ണ, ശര്‍ക്കര വ്യാപാരത്തിന് മാത്രമായി കടകള്‍ പ്രത്യേകം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് തുലോംകുറവായി മാത്രമേയുള്ളൂ.
മാമ്മൂട്, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, വാഴൂര്‍, തിരുവല്ല, കല്ലിശ്ശേരി, ചെങ്ങന്നൂര്‍, കുറ്റൂര്‍, പ്രാവിന്കൂട് എന്നിവിടങ്ങളില്‍ നിന്നുമാണ് കാളവണ്ടിയില്‍ ചരക്കുകള്‍ മാര്‍ക്കറ്റില്‍ എത്തിച്ചിരുന്നത്. പുളിക്കീഴ്, വെണ്ണിക്കുളം എന്നിവിടങ്ങളില്‍ നിന്നും ശര്‍ക്കരയും എത്തിച്ചിരുന്നു.
കാളകളുടെ വില്‍പ്പനയും കൈമാറ്റവും ചന്തദിവസങ്ങളില്‍ നടക്കുമായിരുന്നു. കാളകള്‍ക്ക് ലാടം തറയ്ക്കുന്നതിന് എട്ടോളം ആലകള്‍ വണ്ടിപ്പേട്ടയുടെ സമീപം ഉണ്ടായിരുന്നു. വീട്ടിലിരുന്നും ആലയിലും വെച്ച് കാളകള്‍ക്ക് പുളിപൊടി തയ്യാറാക്കി അമ്മായി ഏലിച്ചേടത്തി എന്നയാള്‍ നല്‍കിയിരുന്നതായി മുന്‍ കൗണ്‍സിലറും വണ്ടിപ്പേട്ടയിലെ താമസക്കാരിയുമായ കുഞ്ഞമ്മ ജോസ് പറയുന്നു. ചങ്ങനാശ്ശേരി മാര്‍ക്കറ്റിന്റെ വ്യാപാര പെരുമയുടെ വ്യാപ്തി അറിയണമെങ്കില്‍ ഇവിടുത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം കൂടി പറയണം. പോലീസ് സ്റ്റേഷന്റെ പടിഞ്ഞാറുവശം വട്ടപ്പള്ളിവരെയുള്ള റോഡ് ബാങ്ക് സ്ട്രീറ്റ് എന്നാണ് അറിയപ്പെടുന്നത്. നിരവധി ബാങ്കുശാഖകള്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. കാലക്രമത്തില്‍ ബാങ്ക് ശാഖകള്‍ കവലയിലേക്ക് മാറ്റി പ്രവര്‍ത്തനം തുടരുകയാണുണ്ടായത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ മെയിന്‍ശാഖ ഇപ്പോഴും വള്ളപ്പള്ളിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. കണ്ടങ്കരി അലക്സ് കുഞ്ഞാണ് പഴയകാലത്തിന്റെ ഓര്‍മ്മകള്‍ ജന്മഭൂമി ലേഖകനോട് പങ്കുവെച്ചത്. ചങ്ങനാശ്ശേരി മാര്‍ക്കറ്റിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായത് ബോട്ടുജെട്ടിയാണ്. കേവുവള്ളങ്ങളില്‍ കുരുമുളകും, കൊപ്രയും, ഏത്തക്കുലകള്‍, പച്ചക്കറികള്‍ എന്നിവ കയറ്റി ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളില്‍ മാര്‍ക്കറ്റിലെത്തിച്ചു വ്യാപാരം നടത്തിയിരുന്നു. കേവുവള്ളങ്ങള്‍ ഇപ്പോള്‍ വിസ്മൃതിയിലായി. പകരം ഹൗസ്ബോട്ടുകളുടെ താരത്തിളക്കമാണ് കാണുന്നത്. ചാത്തോടി, തുരുത്തി എന്നിവിടങ്ങളില്‍ നിന്നും രണ്ടുകാളവണ്ടികള്‍ മാര്‍ക്കറ്റില്‍ വരുന്നതാണ് പഴയകാല ചരക്കുവാഹനത്തിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നത്. ഒന്നുരണ്ടു ചെറുവള്ളങ്ങളും ജെട്ടിയിലെത്തി മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങിപ്പോകുന്നുണ്ട്. ഏതാണ്ട് 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് ടോള്‍ പിരിക്കുന്നതിന് കരാര്‍ നല്‍കിയിരുന്നത് 35000 രൂപയ്ക്കായിരുന്നെന്ന് കുഞ്ഞമ്മ ജോസ് പറഞ്ഞു. ബ്രിട്ടീഷുകാരുടെ കാലത്ത് പണിത വിശാഖിരി ബംഗ്ലാവ് ഈ സ്ഥലത്ത് നിലനിന്നിരുന്നതായും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: