കൊച്ചി: കരിങ്കല്‍ ക്വാറി ഉടമകള്‍ തുടരുന്ന സമരം മെട്രോ റെയില്‍ നിര്‍മാണം പ്രതിസന്ധിയിലാക്കിയെന്ന് ഡിഎംആര്‍സി. സമരം തുടര്‍ന്നു പോയാല്‍ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ണമായും സ്തംഭിക്കും. സമയബന്ധിതമായ പദ്ധതി പൂര്‍ത്തീകരണത്തിന് ഇത് തിരിച്ചടിയാകുമെന്നും ഡല്‍ഹി മെട്രോ റയില്‍ കോര്പ്പറേഷന് അറിയിച്ചു.
കഴിഞ്ഞ സെപ്തംബര്‍ 14 മുതലാണ് ഓള് കേരള ഗ്രാനൈറ്റ് ക്വാറി ആന്റ് ക്രഷര്‍ യൂണിറ്റ്സ് കോര്‍ഡിനേഷന്‍ കമ്മറ്റി സമരം ആരംഭിച്ചത്. ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങളില്‍ നിന്ന് പിന്നോട്ട് പോയെന്നാണ് ആരോപണം.
ക്വാറികള്‍ സമരം തുടങ്ങിയതോടെ മെട്രോ സിവില്‍ വര്‍ക്കുകള്‍ക്കാവശ്യമായ മെറ്റല്‍ ലഭിക്കാതായി. കരാര്‍ കമ്പനികളുടെ കരുതലിലുണ്ടായിരുന്ന മെറ്റല്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നത്. ശരാശരി 400 മെട്രിക് ടണ്‍ മെറ്റലാണ് ദിവസവും മോട്രോ നിര്‍മാണത്തിന് ആവശ്യമായത്. സമരം തുടര്‍ന്നാല്‍ സ്റ്റേഷന് ബില്‍ഡിംഗുകളുടെയും ഫ്ലൈഓവറുകളുടെയും നിര്‍മാണം പ്രതിസന്ധിയിലാകും. 6000 ജോലിക്കാരാണ് മെട്രോ നിര്‍മാണ ജോലികളില്‍ ഏര്‍പ്പെട്ടിട്ടുള്ളത്.
നിര്‍മാണ സാമഗ്രികളുടെ അഭാവം കാരണം 4000ത്തോളം പേര്‍ക്ക് ജോലിയില്ലാത്ത അവസ്ഥയാണ്. പലരും സ്വദേശത്തേക്ക് മടങ്ങാനും തുടങ്ങി. ഈ അവസ്ഥ തുടര്‍ന്നാല്‍ 2016 ജൂണില്‍ പദ്ധതി പൂര്‍ത്തിയാക്കുന്ന കാര്യം സംശയമാണെന്ന നിലപാടിലാണ് ഡിഎംആര്‍സി. കഴിഞ്ഞ ഫെബ്രുവരിയിലെ ക്വാറി സമരത്തെ തുടര്‍ന്ന് മെട്രോ റെയില്‍ നിര്‍മാണം നിലച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: