ആലുവ: ചുണങ്ങംവേലി രാജഗിരി ആശുപത്രിക്ക് സമീപം ഐഎസ്ആര്‍ഒ ക്വാര്‍ട്ടേഴ്സ് ഗേറ്റിന് മുമ്പില്‍ അജ്ഞാത വാഹനം ഇടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ വാഹനം കണ്ടെത്താനാവാതെ പോലീസ് വട്ടം കറങ്ങുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രിയാണ് തെക്കേ വാഴക്കുളം പുന്നേക്കാട് എവിടി കമ്പനിക്ക് സമീപം വെള്ളിരിങ്ങ വീട്ടില്‍ കുര്യാച്ചന്റെ മകന് വര്‍ഗീസ് കുട്ടി (30)യാണ് മരിച്ചത്. വര്‍ഗീസ്കുട്ടിയുടെ ബൈക്കും സമീപം തകര്‍ന്ന അവസ്ഥയില്‍ കണ്ടെത്തിയിരുന്നു. രാത്രിയായതിനാല്‍ ഈ പരിസരത്ത് ആരുമുണ്ടായിരുന്നില്ല. ഇടുക്കിയില്‍ നിന്നും ആലുവയിലേക്ക് വന്ന വാഹനത്തിലുണ്ടായിരുന്നവരാണ് റോഡില്‍ ഒരാള്‍ രക്തം വാര്‍ന്നുകിടക്കുന്ന വിവരം സമീപത്തെ ആശുപത്രി സെക്യൂരിറ്റിക്കാരനെ അറിയിച്ചത്. തുടര്‍ന്ന് ആശുപത്രി ജീവനക്കാരുടെ കൂടി സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഏത് വാഹനമാണ് അപകടം സൃഷ്ടിച്ചതെന്ന് വ്യക്തമായിട്ടില്ലെന്ന് ആലുവ ട്രാഫിക്ക് എസ്ഐ സി.എല്‍. ഡേവിസ് പറഞ്ഞു. ടോറസ് ആണ് എന്നതിന് വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും എന്നാല്‍ ലഭ്യമായ സൂചനകള്‍ പ്രകാരം അന്വേഷണം നടത്തുകയാണെന്നും പോലീസ് പറഞ്ഞു. അപകടം വരുത്തിയ വാഹനം കണ്ടെത്തുന്ന കാര്യത്തില്‍ പോലീസ് അലംഭാവം വരുത്തുന്നതായി ആരോപിച്ച് നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: