കൊച്ചി: നിലവിലുള്ള ട്രാഫിക് നിയമനങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ കൂട്ടാക്കാത്ത സര്‍ക്കാരിനും നിയമവ്യവസ്ഥയ്ക്കും പാവപ്പെട്ട ഇരുചക്ര വാഹന യാത്രക്കാരെ ഹെല്‍മറ്റിന്റെ പേരില്‍ പീഡിപ്പിക്കുന്നതിന് അവകാശമില്ലെന്നും ഇത് മനുഷ്യാവകാശ ലംഘനമാണെന്നും സാമൂഹിക സാംസ്കാരിക പ്രവര്ത്തകന് പ്രൊഫ.കെ. അരവിന്ദാക്ഷന് അഭിപ്രായപ്പെട്ടു. ഗര്‍ഭിണികളായ ഇരുചക്രവാഹന യാത്രികര്‍ അപകടത്തില്‍പ്പെട്ടാല്‍ ഹെല്‍മറ്റിന്റെ പേരില്‍ അവരുടെ ജീവന് രക്ഷിക്കാനായാലും ഗര്‍ഭസ്ഥ ശിശുവിന് ആ സുരക്ഷ ലഭ്യമാകുന്നില്ല. അതിന്റെ പേരില്‍ ഗര്‍ഭിണികള്‍ ഇരുചക്രവാഹനം ഉപയോഗിക്കാന്‍ പാടില്ലായെന്ന് സര്‍ക്കാരിന് നിര്‍ബന്ധിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര മോട്ടോര്‍ വാഹന ആക്ടിലെ പിന്‍സീറ്റ് ഹെല്‍മറ്റ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരമാനം ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി സ്റ്റേ ചെയ്ത ഉത്തരവിനെപ്പറ്റി പൊതുജനങ്ങളുടെയും ഇരുചക്രവാഹനയാത്രക്കാരുടേയും അഭിപ്രായം തേടുന്നതിന് ബൈവീലേഴ്സ് അസോസിയേഷന് ഓഫ് സൗത്ത് ഇന്ത്യ സംസ്ഥാന വ്യാപകമായി എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നടത്തിയ അഭിപ്രായ സര്‍വേയുടെ ജില്ലാതല ഉദ്ഘാടനം മേനക ജംഗ്ഷനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബൈവീലേഴ്സ് അസോസിയേഷന് ഓഫ് സൗത്ത് ഇന്ത്യ പ്രസിഡന്റ് കുരുവിള മാത്യൂസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി രാജന് എ. മാത്യൂസ്, ട്രഷറര്‍ ആന്റോ ജി. കളത്തുങ്കല്‍, സെക്രട്ടറിമാരായ സി. ശിവാനന്ദന്, എസ്. ബാലചന്ദ്രന്, എം.എന്‍. ഗിരി, ഏലൂര്‍ ഗോപിനാഥ്, കെ.എസ്. ദിലീപ് കുമാര്‍, ഗോപിനാഥ കമ്മത്ത്, അരുള്‍ മുരളീധരന്, സാമുവല്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: