പത്തനാപുരം: വലിയ വിഭാഗം നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടതോടെ ശക്തി ക്ഷയിച്ച് കേരളാ കോണ്‍ഗ്രസ്(ബി). കേരളാ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ പത്തനാപുരം, കൊട്ടാരക്കര മേഖലകളില്‍ നിന്നും സംസ്ഥാന നേതാക്കളും ജനപ്രതിനിധികളുമടക്കം പിള്ളയുടെയും ഗണേശിന്റെയും വിശ്വസ്തരായിരുന്നവര്‍ പാര്‍ട്ടി വിട്ടതിന്റെ ഞെട്ടലിലാണ് നേതൃത്വം.
അടുത്ത ദിവസങ്ങളില്‍ ഗണേശിനൊപ്പം നിന്നവര്‍ പോലും കോണ്‍ഗ്രസ് പാളയത്തിലേക്കെത്തി. കോണ്‍ഗ്രസ് നേതൃത്വം പോലും പ്രതീക്ഷിച്ചതിലധികം പ്രവര്‍ത്തകര്‍ കേരളാകോണ്‍ഗ്രസ് വിട്ട് കോണ്‍ഗ്രസ് അംഗത്വം നേടി. പാര്‍ട്ടി മുന്‍ ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ ബ്രിജേഷ് എബ്രഹാം, കെടിയുസി സംസ്ഥാന പ്രസിഡന്റും പട്ടാഴി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ എ.ആര്.ബഷീര്‍, സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ലതാ.സി.നായര്‍, വെട്ടിക്കവല ഗ്രാമപഞ്ചായത്ത് അംഗം റെജിമോന് വര്‍ഗീസ്, പത്തനാപുരം ബ്ലോക്കംഗം ബിനു അമ്പഴവേലില്, ഷിബു എബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തില്‍ അഞ്ഞൂറോളം ആളുകളാണ് കഴിഞ്ഞദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എട്ടു പഞ്ചായത്തിലെ പാര്‍ട്ടി ഭാരവാഹികളും രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതായി നേതാക്കള്‍ അവകാശപ്പെടുന്നുണ്ട്. ഒരാഴ്ച മുന്‍പ് പാര്‍ട്ടി ജില്ലാ സെക്രട്ടറി ആയിരുന്ന ഉസ്മാന് സാഹിബിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം പ്രവര്‍ത്തകര്‍ മുസ്ലീം ലീഗില്‍ ചേര്‍ന്നിരുന്നു. ഇതോടെ മേഖലയിലെ പ്രധാന നേതാക്കളും ഭൂരിപക്ഷം പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടെങ്കിലും പരസ്യപ്രതികരണത്തിന് ബാലകൃഷ്ണപിള്ളയോ ഗണേഷ്കുമാറോ തയ്യാറായിട്ടില്ല. രണ്ടാംനിര നേതൃത്വം മാത്രമാണ് മേഖലയില്‍ അവശേഷിക്കുന്നത്. ഒക്ടോബര്‍ ആദ്യവാരം ശക്തിപ്രകടനവും പൊതുസമ്മേളനവും നടത്താനുള്ള ശ്രമത്തിലാണ് കേരളാ കോണ്‍ഗ്രസ്(ബി)നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: