ന്യൂദൽഹി: റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതിന് പണം സംഘടിപ്പിക്കാൻ വേണ്ടി പതിമൂന്നുകാരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. ഫരീദാബാദ് സ്വദേശികളായ കൗമാരക്കാരാണ് തെക്ക് കിഴക്കൻ ദൽഹി സ്വദേശിയായ സ്വപ്നേഷ് ഗുപ്തയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്.
മുംബൈയിൽ നടക്കുന്ന ഒരു പ്രമുഖ റിയാലിറ്റി ഷോയിൽ പങ്കെടുക്കാനാവശ്യമായ പണം സംഘടിപ്പിക്കാൻ വേണ്ടിയാണ് ഇവർ പതിമൂന്നുകാരനെ തട്ടിക്കൊണ്ടു പോയത്. അതിനായി സപ്തംബർ 16ന് റിയാലിറ്റി ഷോയ്ക്ക് പോകാമെന്ന് പറഞ്ഞ് സ്വപ്നേഷിനേയും കൊണ്ട് ഉത്തരാഖണ്ഡിൽ എത്തിയത്.
ഒരു രാത്രി സുഹൃത്തിന്റെ വീട്ടിൽ തങ്ങിയ ശേഷം ഇരുവരും സ്വപ്നേഷിനെ രാണിഖേത് പട്ടണത്തിലെ ഒരു കുന്നിന് മുകളിൽ കൊണ്ടു പോയി ബെൽറ്റ് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിന് ശേഷം സ്വപ്നേഷിനെ മലയുടെ മുകളിൽ നിന്നും താഴേക്ക് തള്ളിയിട്ടു കൊലപ്പെടുത്തി. കൃത്യം നടത്തി രണ്ട് ദിവസത്തിന് ശേഷം ഇരുവരും ദൽഹിയിൽ മടങ്ങിയെത്തി.
കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഇവർ സ്വപ്നേഷിന്റെ അച്ഛനെ വിളിച്ച് 60,000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. ഫോൺ കോൾ പിന്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ സിമ്മെടുക്കാൻ നൽകിയ രേഖകൾ വ്യാജമാണെന്നു കണ്ടെത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സപ്തംബർ 16നും 18നും ഇടയിൽ ഇവർ ഉത്തരാഖണ്ഡിലുണ്ടായിരുന്നതായി കണ്ടെത്തിയത്. സംശയത്തെ തുടർന്ന് ബുധനാഴ്ചയാണ് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: