യുഎന്‍: അതിര്‍ത്തിയിലെ നിയന്ത്രണ രേഖയില്‍ ഭാരതം മതില് നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണെന്ന് ആരോപിച്ച് പാക്കിസ്ഥാന് ഐക്യരാഷ്ട്ര സഭയ്ക്ക് പരാതി നല്കി.
അതിര്‍ത്തി അര്‍ദ്ധ അന്താരാഷ്ട്ര അതിര്‍ത്തിയാക്കി മാറ്റാനാണ് ഭാരതത്തിന്റെ പരിപാടി. പാക്കിസ്ഥാന് പരാതിയില്‍ പറയുന്നു. പാക്കിസ്ഥാന്റെ യുഎന്നിലെ അംബാസിഡര്‍ മലീഹാ ലോധിയാണ് രണ്ടു പരാതികള്‍ നല്‍കിയിട്ടുള്ളത്.
പത്തു മീറ്റര്‍ ഉയരത്തില്‍ 135 അടി വീതിയില്‍ 197 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ ഉടനീളം മതില് നിര്‍മ്മിക്കാനാണ് ഭാരതപദ്ധതി. ലോധ യുഎന്‍ രക്ഷാ സമിതി അധ്യക്ഷന്‍ വിറ്റാലി ചര്ക്കിന് നല്കിയ പരാതിയില്‍ പറയുന്നു.മതില് സ്ഥലത്തെ അന്തരീക്ഷത്തില്‍ വലിയ മാറ്റമുണ്ടാക്കും.ലോധി പറയുന്നു.
ഭാരതം നിഷേധിച്ചു
പാക് ആരോപണം ഭാരതം ശക്തമായി നിഷേധിച്ചു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്ന ഭീകരസംഘടനയുടെ മേധാവി സെയ്ദ് സലാഹുദ്ദീന് പറഞ്ഞ കാര്യങ്ങള്‍ വച്ചാണ് പാക്കിസ്ഥാന് കത്തു നല്‍കിയിരിക്കുന്നത്. ഭാരത വിദേശകാര്യവക്താവ് വികാസ് സ്വരൂപ് പറഞ്ഞു.ഇയാള്‍ ആഗോള ഭീകരനാണ്. യുക്തമായ സമയത്ത് ഭാരതം ഇതിനെതിരെ പ്രതികരിക്കും. ഇരുരാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടക്കാറില്ലെന്ന കത്തിലെ ആരോപണവും ഭാരതം തള്ളി. ബിഎസ്എഫ്, പാക് റേഞ്ചറുകള്‍ തമ്മില്‍ അടുത്തിടെയാണ് ചര്‍ച്ച നടന്നത്. അതിനാല്‍ ഈ കത്തില്‍ കഴമ്പില്ല. സ്വരൂപ് പറഞ്ഞു.
ഭാരതം അതിര്‍ത്തിയില്‍ മതില് നിര്‍മ്മിച്ച് ജമ്മുകശ്മീരിനെ ജയിലാക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്നാണ് അടുത്തിടെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ മേധാവി സെയ്ദ് സലാഹുദ്ദീന് പറഞ്ഞത്. ഇസ്രായേലി നിര്‍മ്മിതമായ വയറുകളാണ് ഭാരതം മതില് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. കശ്മീരികളും പാക്കിസ്ഥാനികളും ചേര്‍ന്ന് ഭാരത പദ്ധതി തകര്‍ക്കണം. സലാഹുദ്ദീന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: