തുറവൂര്‍: മീഡിയനുകളില്‍ കാടുകള്‍ നിറയുന്നു. ദേശീയപാതയില്‍ അപകടങ്ങള്‍ പെരുകുന്നു. കുത്തിയതോട് മുതല്‍ ഒറ്റപ്പുന്ന വരെയുള്ള ഭാഗത്തെ പാതയുടെ മധ്യത്തിലാണ് വള്ളിപ്പടര്‍പ്പുകളും കുറ്റിക്കാടുകളും നിറഞ്ഞിരിക്കുന്നത്. ജില്ലയുടെ തെക്കന്‍ മേഖലയിലും എറണാകുളം ജില്ലയുടെ പല ഭാഗങ്ങളിലും ദേശീയപാത സൗന്ദര്യ വത്ക്കരണത്തിന്റെ ഭാഗമായി പൂച്ചെടികളും ചെറു തണല്‍ മരങ്ങളും വച്ചു പിടിപ്പിച്ച് മനോഹരമാക്കിയിട്ടുണ്ട്.
എന്നാല്‍ ചേര്‍ത്തല താലൂക്കിന്റെ മധ്യഭാഗത്തെ പട്ടണക്കാട്, തുറവൂര്‍, കുത്തിയതോട് പഞ്ചായത്തുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളെ അധികൃതര്‍ അവഗണിച്ച മട്ടാണ.് പാതയുടെ നടുഭാഗത്ത് കാഴ്ച മറയ്ക്കുന്ന തരത്തില്‍ കുറ്റിക്കാടുകള്‍ തിങ്ങി നിറഞ്ഞതോടെ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയായി.
തുറവൂര്‍ കവല മുതല്‍ ആലയ്ക്കാപറമ്പ് വരെയുള്ള സ്ഥലങ്ങളില്‍ ഇടറോഡുകളില്‍ നിന്ന് കടന്നു വരുന്ന വാഹനങ്ങള്‍ക്ക് ദേശീയപാതയില്‍ പ്രവേശിക്കുന്നതിനായി നിര്‍മ്മച്ചിട്ടുള്ള ഗീവ് വേയിലൂടെ നടക്കുമ്പോള്‍ പാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്ത് തരത്തിലാണ് കാടുകള്‍ വളര്‍ന്നു നില്‍ക്കുന്നത്. തൊഴിലുറപ്പു തൊഴിലാളികളെ ഉപയോഗിച്ചാണ് സാധാരണ കാടുകള്‍ നീക്കം ചെയ്യുന്നത്. അശാസ്ത്രീയമായ കാടു തെളിക്കല്‍ മൂലമാണ് ഇവ വീണ്ടും വളരെ വേഗത്തില്‍ വളരാന്‍ കാരണമാകുന്നതത്രേ.
ഇഴജന്തുക്കളുടേയും താവളമാവുകയാണിവിടം. തെരുവു നായ്ക്കളും കുറ്റിക്കാടുകള്‍ കേന്ദ്രീകരിച്ചാണ് പെരുകുന്നത്. ഇവിടം മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായും മാറിയിട്ടുണ്ട്. മാതൃകാ സുരക്ഷാ പാതയായി പ്രഖ്യപിച്ചിട്ടുള്ള ദേശീയപാത അപകടരഹിതമാക്കാന്‍ ബോധ വത്ക്കരണവും ലഘുലേഖ വിതരണവുമടക്കം വിവിധങ്ങളായ പരിപാടികളാണ് പോലീസും മോട്ടോര്‍ വാഹന വകുപ്പും നടത്തുന്നത്.
ഇതോടൊപ്പം വാഹന പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. ഇത്രയേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും ദേശീയ പാതയിലെ അപകടങ്ങള്‍ കുറയാത്തതിനു കാരണം മീഡിയനില്‍ ഇടതൂര്‍ന്ന് കുറ്റിക്കാട് വളരുന്നതാണ്. ശാസ്ത്രീയമായി ഇവ നീക്കം ചെയ്ത് പാത അപകടരഹിമാക്കണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: