മുഹമ്മ: മണ്ണഞ്ചേരി – മുഹമ്മ പഞ്ചായത്ത് പരിധിയില്‍ തെരുവുനായ്ക്കള്‍ വിലസുന്നു. രാപകല്‍ ഭേദമില്ലാതെ നായ്ക്കൂട്ടങ്ങള്‍ വിഹരിക്കുന്നത് വിദ്യാര്‍ഥികളെയും വഴിയാത്രക്കാരെയും ഭയാശങ്കയിലാക്കുന്നു.കൂട്ടിലടിച്ചിരിക്കുന്ന കന്നുകാലികളെയും കോഴികളേയും നായ്ക്കള്‍ കൊന്ന് തിന്നുന്നത് പതിവായിരിക്കുന്നു.
മുഹമ്മ പഞ്ചായത്ത് പത്താം വാര്‍ഡില്‍ പുത്തന്‍പുരയ്ക്കല്‍ രാജേന്ദ്രന്റെ അഞ്ചുദിവസം മാത്രം പ്രായമുള്ള ആട്ടിന്‍കുട്ടിയെയും പ്രസാദിന്റെ വീട്ടിലെ കോഴികളെയും കഴിഞ്ഞ ദിവസം രാത്രി തെരുവ് നായ കൊന്നുതിന്നു. മുഹമ്മ ജങ്ഷന്, കരയോഗം, സാമൂഹിക ആരോഗ്യകേന്ദ്രം, ബോട്ടുജെട്ടി, ആര്യക്കര എന്നിവിടങ്ങളില്‍ നായകളുടെ വിഹാരകേന്ദ്രമാണ്.
ആള്‍പ്പാര്‍പ്പില്ലാത്ത പുരയിടങ്ങളിലും കുറ്റിക്കാടുകളിലും പകല്‍ സമയങ്ങള്‍ കഴിച്ചുകൂട്ടുന്ന നായകള്‍ സന്ധ്യമയങ്ങുന്നതോടെ നാട്ടില്‍ സൈ്വര്യവിഹാരം നടത്തുകയാണ്. മണ്ണഞ്ചേരി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും നായശല്യം വര്‍ധിച്ചു. മല്‍സ്യ വില്‍പ്പനയ്ക്കെത്തിയ സ്ത്രീയെ നായ്ക്കൂട്ടങ്ങള്‍ അക്രമിക്കാന്‍ ശ്രമിച്ച സംഭവമുണ്ടായിട്ട് ഒരാഴ്ചയായിട്ടില്ല.
പൊന്നാട് എല്‍പി സ്കൂള്‍,മുനവ്വിറുല് ഇസ്ലാം മദ്രസ, മേച്ചേരി തക്യാവ് എന്നിവിടങ്ങളിലേയ്ക്ക് കുട്ടികള്‍ ഭീതിയോടെയാണ് പോകുന്നത്. അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവ് നായ്ക്കളെ അമര്‍ച്ച ചെയ്യാന്‍ പഞ്ചായത്ത് അധികൃതര്‍ ഇടപെടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: