അനന്തരം ഹനുമാന്റെ ആഗ്രഹം നിറവേറ്റുന്നതിനും ക്ഷേത്രമഹിമയുടെ അഭിവൃദ്ധിക്കും വേണ്ടി ഹനുമാന് കൊണ്ടുവന്ന ശിവലിംഗത്തെ കിഴക്കെ ഗോപുരത്തിന്റെ മുന്‍ഭാഗത്ത് ഹനുമാനെക്കൊണ്ട് തന്നെ പ്രതിഷ്ഠിപ്പിക്കുകയും ചെയ്തു. ക്ഷേത്രദര്‍ശനം നടത്തുന്നവര്‍ ആദ്യം ഗോപുരപ്രതിഷ്ഠ ദര്‍ശിച്ച് വന്ദിച്ച ശേഷമെ ക്ഷേത്രാധിനാഥനെ ദര്‍ശിക്കാന്‍ പാടുള്ളു എന്ന് അവിടെ രേഖപ്പെടുത്തുകയും ചെയ്തു.
അതിനുശേഷം സമുദ്രം താണ്ടിലങ്കയില് എത്തുന്നതിന് ഏതുമാര്‍ഗ്ഗമാണ് പ്രയോജനപ്പെടുത്തേണ്ടത് എന്നായി ആലോചന. രാവണനേയും രാക്ഷസകുലത്തേയും നശിപ്പിക്കണമെങ്കില്‍ വാനരസൈന്യത്തോടുകൂടി സമുദ്രം കടക്കാതെ സാദ്ധ്യമല്ല.
അങ്ങ് സാഗരത്തെ ശരണം പ്രാപിക്കണമെന്നും അങ്ങയുടെ വംശജന് തന്നെയായ സാഗരം സഹായം ചെയ്യാതിരിക്കില്ലെന്നും വിഭീഷണന് അഭിപ്രായപ്പെട്ടു. ആ അഭിപ്രായം രാമനും സ്വീകാര്യമായി. അതുപ്രകാരം അദ്ദേഹം സമുദ്രതീരത്ത് ദര്‍ഭവിരിച്ച് ആസനസ്ഥനായി.
ഇതിനിടയ്ക്ക് രാവണചാരനായ ശുകന് വന്ന് സുഗ്രീവനെ രാമനില്‍നിന്നും ഭിന്നിപ്പിച്ചു മാറ്റുന്നതിന് ഒരു പരിശ്രമം നടത്തി. രാവണനിര്‍ദ്ദേശപ്രകാരം ശുകന് എന്ന രാക്ഷസന് വന്ന് ആകാശത്ത് തന്നെ നിന്നുകൊണ്ട് രാവണന് പറഞ്ഞയച്ച വിവരങ്ങള്‍ അറിഞ്ഞാലും എന്ന് സുഗ്രീവനെ പറഞ്ഞുകേള്‍പ്പിക്കാന്‍ തുടങ്ങി.
എന്റെ ആത്മമിത്രമായ ബാലിയുടെ അനുജന് സുഗ്രീവന് അറിയുന്നതിന്നായി രാവണനായ ഞാന്‍ പറയുന്നത് ശ്രദ്ധിച്ചാലും. നമ്മള്‍തമ്മില്‍ യാതൊരു വൈരവുമില്ല. രാമന്റെ ഭാര്യയെ സൂത്രത്തില്‍ ഞാന്‍ തട്ടിയെടുത്തതില്‍ നിനക്കെന്താണ്. നീ എന്തിനാണ് എന്നോടു യുദ്ധം ചെയ്യുന്നതിന്ന് മുതിരുന്നത്? എന്റെ ലങ്ക ദേവന്മാര്ക്കുപോലും അപ്രാപ്യമായ സ്ഥലമാണ്. ബലഹീനരായ മനുഷ്യരും ദുര്ബലന്മാരായ വാനരന്മാരും ലങ്കയില്‍ വന്ന് പിന്നെ എന്ത് നേടാനാണ്? നീ എന്തു വിവരക്കേടാണ് കാണിക്കുന്നത്?
രാവണ ദൂതനായ ശുകന്റെ ഭീഷണിയും പരിഹാസവും കലര്‍ന്ന വാക്കുകള്‍ കേട്ടപ്പോള്‍ വാനരന്മാര് പ്രകോപിതരായിത്തീരുകയും അവനെ ചാടിപ്പിടിക്കുകയും ചെയ്തു. വാനരന്മാരുടെ മര്‍ദ്ദനമേറ്റ് തളര്‍ന്നവശനായ ശുകന് വാവിട്ടുകരയാന്‍ തുടങ്ങി. അല്ലയോ രാമ മഹാപ്രഭോ, എന്നെ ഇവര്‍ മര്ദ്ദിച്ചുകൊന്നുകളയുന്നതിന്നുമുമ്പ് രക്ഷിച്ചാലും. ദൂതന്മാരെ കൊല്ലുന്നത് ധര്മ്മല്ലല്ലോ. രക്ഷിച്ചാലും രക്ഷിച്ചാലും എന്നു പറഞ്ഞ് ശുകന് ഘോരഘോരം വിലപിക്കാന്‍ തുടങ്ങി.
ശുകന്റെ വിലാപം കേട്ടമാത്രയില്‍ തന്നെ രാമന് വാനരന്മാരെ വിലക്കി. മര്‍ദ്ദനത്തില്‍ നിന്നും മോചിതനായ ശുകന് സുഗ്രീവനോട് ചോദിച്ചു. ഞാന്‍ പോയി രാവണനോട് എന്താണ് പറയേണ്ടത് എന്ന് പറഞ്ഞാലും. ശുകന്റെ ചോദ്യത്തിനുത്തരമായി സുഗ്രീവന് പറഞ്ഞു. ബാലിയെ വധിച്ചപോലെ സീതയെ അപഹരിച്ച രാവണനേയും രാക്ഷസവംശത്തോടുകൂടി കൊന്നുമുടിച്ച് ജാനകീദേവിയെ എനിക്ക് കിഷ്കിന്ധയ്ക്ക് കൊണ്ടുപോകണം. അക്കാര്യത്തില്‍ മറ്റൊരഭിപ്രായമില്ലെന്ന് പറഞ്ഞതായി പറയുക.
സുഗ്രീവന് ശുകനോട് പറഞ്ഞത് കേട്ട് രാമന് വാനരന്മാരോടായി പറഞ്ഞു. വാനരസൈന്യം ശുകനെ ബന്ധിച്ച് കാത്തുസൂക്ഷിക്കുക. ഞാന്‍ പറയാതെ അവനെ വിട്ടയക്കരുത്.
ശുകന് വാനരന്മാരില് നിന്നു നേരിട്ട മര്‍ദ്ദനത്തിന്റെയും ബന്ധനത്തിന്റേയും വിവരങ്ങള്‍ ഇതിനിടയില്‍ ശാര്‍ദ്ദൂലന്‍ എന്ന രാക്ഷസന് രാവണനെ അറിയിച്ചു. വിവരങ്ങളറിഞ്ഞ രാവണന് ദീര്‍ഘമായ ചിന്തയോടും വര്‍ദ്ധിച്ച ദുഃഖത്തോടുംകൂടി നെടുവീര്‍പ്പിട്ടു.
സമുദ്രതീരത്ത് ദര്‍ഭാസനത്തില്‍ ഉപവിഷ്ഠനായ രാമന് സമുദ്രത്തെ തൊഴുതുകൊണ്ട് പറഞ്ഞു.
ആദ്യ മേ മരണം വാഥ തരണം സാഗരസ്യ വാ (യുദ്ധം 21:8)
ഒന്നുകിലിന്ന് മരണം അല്ലെങ്കില്‍ സാഗരതരണം എന്നുറപ്പിച്ച് നിഷ്ഠയോടെ ദക്ഷിണഭുജം ഉപധാനമാക്കി ഭിക്ഷാശയനമാരംഭിച്ചു. അങ്ങനെ മൂന്നുരാത്രി വരുണനെ ഉപാസിച്ചു. എന്നിട്ടും സാഗരം ദര്‍ശനം കൊടുത്തില്ല. അപേക്ഷ, അനുനയം, തപസ് എന്നിങ്ങനെ സാധാരണ ഉപായങ്ങള്‍ ഫലപ്രാപ്തിയിലെത്തിയില്ലെന്നു കണ്ടപ്പോള്‍ തന്റെ അമാനുഷപ്രഭാവവും അധീശാധികാരവും പ്രദര്‍ശിപ്പിച്ച് കാര്യം സാധിക്കുവാന്‍ രാമന് തീര്‍ച്ചയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: