ഹരിപ്പാട്: അമൃതപുരിയില്‍ നാളെ നടക്കുന്ന മാതാ അമൃതാനന്ദമയീ ദേവിയുടെ പിറന്നാളാഘോഷത്തില്‍ ആലപ്പുഴ ജില്ലയില്‍ നിന്നും അമൃത സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ പതിനയ്യായിരത്തോളം അമൃതശ്രീ പ്രവര്‍ത്തകര്‍ പങ്കെടുക്കും.
അമ്മയുടെ പിറന്നാള്‍ ആഘോഷത്തിന് കരുവാറ്റ കേന്ദ്രീകരിച്ചുള്ള ഓഫീസില്‍ മാസങ്ങള്‍ മുമ്പ് തന്നെ അമൃതശ്രീ കൂട്ടായ്മയിലൂടെ വനിത പ്രവര്‍ത്തകരുടെ സജീവ സാന്നിദ്ധ്യമായിരുന്നു. ജില്ലയില്‍ നിന്നും പ്രവര്‍ത്തകരെ കൊണ്ടുപോകാന്‍ 250 ബസുകളാണ്ബുക്ക്ചെയ്തിട്ടുള്ളത്. പാവപ്പെട്ടവരെ സഹായിക്കുന്നതിനുവേണ്ടി മഠം നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളായ അമൃതനിധി പെന്ഷന്, അഞ്ചുമുതല്‍ പ്ലസ് വണ്‍ വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിദ്യാമൃതം സ്കോളര്‍ഷിപ്പ്, അമൃത സുരക്ഷ പദ്ധതിയില്‍ അംഗമായിരുന്ന മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള സഹായ നിധി എല്‍.ഐ.സിയും മഠവും ചേര്‍ന്നുള്ള 45,000 മുതല്‍ 85,000 വരെയുള്ള തുക ജില്ലയിലെ അറുപതോളം പേര്‍ക്ക് വിതരണം ചെയ്യും.
ഒന്‍പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള അമൃത സുരക്ഷ സ്കോളര്‍ഷിപ്പ് ജില്ലയിലെ ആറായിരത്തോളം കുട്ടികള്‍ക്ക് വിതരണം ചെയ്യും. ഇന്ന് രാവിലെ ജില്ലയിലെ അന്‍പത്തിയഞ്ച് പഞ്ചായത്തുകളിലെ ക്ലസ്റ്റര്‍ കേന്ദ്രങ്ങളില്‍ അമൃത സ്വാശ്രയസംഘം പ്രവര്‍ത്തകര്‍ ഭജനയും പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടത്തും.
27ന് രാവിലെ അമ്മയുടെ പാദപൂജ ആരംഭിക്കുന്നതിന് മുമ്പായി അമൃതപുരിയിലേക്കുള്ള വാഹനങ്ങള്‍ പുറപ്പെടുമെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.വി. കലേശന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: