ഛത്രപതി ശിവാജിയുടെ നാട്ടില്‍ നിന്നും സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ പന്തുതട്ടാനെത്തിയ പൂനെയ്ക്ക് വീരനായകന്റെ പേരും പെരുമയും ആദ്യ സീസണില്‍ നിലനിര്‍ത്താനായില്ല. അതിന് ഇത്തവണ പരിഹാരം കണ്ടേ മതിയാവൂ. ഐഎസ്എല്ലിന്റെ ആദ്യ സീസണില്‍ ഒത്തൊരുമയില്ലാതെ, തോളോടു തോള് ചേര്‍ന്ന് പോരാട്ടവീര്യം പ്രകടിപ്പിക്കാനാവാതെ പുല്‍മൈതാനങ്ങളില്‍ ഉഴറി നടന്നവര്‍. പ്രതീക്ഷയുടെ ചിറകിലേറി വീണ്ടും എത്തുകയാണ്. സൂപ്പര്‍ താരപടയെ അണിനിരത്തി. അതിനുള്ള തയ്യാറെടുപ്പുകള്‍ തുര്‍ക്കിയില്‍ പൂര്‍ത്തിയാക്കുകയും ചെയ്തു കഴിഞ്ഞു.
ഇനി കളിക്കാനായി മൈതാനത്തിനിറങ്ങിയാല് മാത്രം മതി അവര്‍ക്ക്.
ആദ്യ സീസണില്‍ ഫ്രഞ്ച് ദേശീയ താരം ഡേവിഡ് ട്രസഗ്വറ്റിനെയും ഗ്രീക്ക് ദേശീയ താരം കോസ്റ്റാസ് കറ്റ്സോറാനിസിനെയും കൊളംബിയന്‍ രാജ്യാന്തര താരം ആന്ദ്രെ ഗൊണ്‍സാലസിനെയും പോലുള്ള താരങ്ങളെ അണിനിരത്തിയിട്ടും ഐഎസ്എല്‍ ആദ്യ പതിപ്പില്‍ യാതൊരുവിധ നേട്ടങ്ങളും സ്വന്തമാക്കാന്‍ കഴിയാത്ത ടീമാണ് പൂനെ സിറ്റി എഫ്സി. മാത്രമല്ല ആദ്യ പതിപ്പിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയതും അവരാണ്. ഒക്ടോബര്‍ 18ന് മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ മുംബൈ സിറ്റി എഫ്സിയുമായി നടന്ന കളിയില്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് പൂനെ സിറ്റി എഫ്സി പരാജയം ഏറ്റുവാങ്ങിയത്.
കളിച്ച 14 കളികളില്‍ നാലെണ്ണം മാത്രമാണ് ആദ്യ സീസണില്‍ പൂനെ സിറ്റി വിജയിച്ചത്. നാല് സമനിലയും ആറ് പരാജയവും ഏറ്റുവാങ്ങിയ അവര്‍ 12 ഗോളുകള്‍ നേടിയപ്പോള്‍ 17 എണ്ണം തിരിച്ചുവാങ്ങുകയും ചെയ്ത് ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മികച്ച താരങ്ങള്‍ അണിനിരന്നിട്ടും ഒത്തൊരുമയും ഫിനിഷിങും നഷ്ടമായതാണ് പൂനെയെ ആറാം സ്ഥാനത്തേക്ക് പിന്തള്ളിയത്. ബോളിവുഡ് സൂപ്പര്‍താരം ഋത്വിക് റോഷന് ടീം സഹ ഉടമസ്ഥനാണ്.
ഒമ്പത് മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ ക്യാപ്റ്റനും സ്ട്രൈക്കറുമായ ഡേവിഡ് ട്രസഗ്വറ്റും ഗ്രീസിന് വേണ്ടി 116 മത്സരങ്ങള്‍ കളിച്ചതിന്റെ അനുഭവസമ്പത്തുമായെത്തിയ മിഡ്ഫീല്‍ഡ് ജനറല്‍ കോസ്റ്റാസ് കറ്റ്സോറാനിസും നിറം മങ്ങിയതാണ് പൂനെക്ക് തിരിച്ചടിയായത്. കോസ്റ്റാസ് 14 മത്സരങ്ങളിലും കളിച്ചെങ്കിലും നാല് ഗോളുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ട്രസഗ്വറ്റാകട്ടെ 9 കളികളില്‍ നിന്ന് രണ്ടും. വര്‍ഷങ്ങളായി ഐ ലീഗില്‍ കളിക്കുന്ന നൈജീരിയന്‍ താരം ഡുഡു 12 കളികളില്‍ നിന്ന് മൂന്ന് ഗോളുകളും നേടി.
കഴിഞ്ഞ വര്‍ഷം ദല്‍ഹി ഡൈനാമോസിനെതിരായ ആദ്യ മത്സരത്തില്‍ ഗോള്‍രഹിത സമനിലയോടെ തുടങ്ങിയ പൂനെക്ക് തൊട്ടടുത്ത മത്സരത്തില്‍ മുംബൈ സിറ്റിയോട് ദയനീയമായി തോല്‍ക്കേണ്ടിവന്നു. ഈ തോല്‍വിതന്നെയാണ് ഒരുപരിധിവരെ അവരുടെ പ്രകടനത്തെ തകിടം മറിച്ചതും.മൂന്നാം കളിയില്‍ കരുത്തരായ ഗോവയെ പരാജയപ്പെടുത്തിയെങ്കിലും ഈ മികവ് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. പിന്നീട് കഴിഞ്ഞ തവണത്തെ ജേതാക്കളായ അത്ലറ്റികോ ഡി കൊല്‍ക്കത്തയെയും പരാജയപ്പെടുത്തിയെങ്കിലും അവസാന രണ്ട് മത്സരങ്ങളില്‍ ദല്‍ഹി ഡൈനാമോസിനോട് ഹോം മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിനോട് എവേ മത്സരത്തിലും പരാജയപ്പെട്ടതാണ് സെമിയില്‍ പ്രവേശിക്കാന്‍ കഴിയാതെ അവരെ പിന്നോട്ടടിച്ചത്.
അതുകൊണ്ടുതന്നെ ഇത്തവണ കരുതലോടെയാണ് അവര്‍ താരലേലത്തില്‍ പങ്കെടുത്തത്. ട്രസഗ്വറ്റും കോസ്റ്റാസും ഡുഡുവും അടക്കം കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായിരുന്ന മുഴുവന്‍ വിദേശ താരങ്ങളെയും അവര്‍ ഇത്തവണ കൈവിട്ടു. പകരം റുമാനിയന്‍ മുന്നേറ്റനിര താരം അഡ്രിയാന്‍ മുട്ടുവിനെയാണ് പൂനെ സിറ്റി എഫ്സി മാര്‍ക്വീ താരമായി തെരഞ്ഞെടുത്തത്. ഇന്റര്മിലാന്, പാര്‍മ, ജുവന്റസ്, ഫിയോറന്റീന തുടങ്ങി നിരവധി ലോകോത്തര ക്ലബ്ബുകള്‍ക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുള്ള അഡ്രിയാന്‍ മുട്ടു മികച്ച സ്ട്രൈക്കറുമാണ്.
റുമാനിയന്‍ ജൂനിയര്‍ ടീമുകളിലെല്ലാം കളിച്ച മുട്ടു സീനിയര്‍ ടീമിനായി 77 കളികളില്‍ കളിക്കുകയും 35 ഗോളുകള്‍ നേടുകയും ചെയ്ത മികച്ച സ്ട്രൈക്കറാണ്. ഇത്തവണ മുട്ടുവിന്റെ അനുഭസമ്പത്ത് തങ്ങള്‍ക്ക് അനുകൂലമാക്കിയെടുക്കാമെന്ന പ്രതീക്ഷയും പൂനെക്കുണ്ട്. തുര്‍ക്കിക്ക് വേണ്ടി 80 മത്സരങ്ങള്‍ കളിക്കുകയും 22 ഗോളുകള്‍ നേടുകയും ചെയ്ത 33കാരനായ ടുന്‍കെ വോള്‍കാന്‍ സാന്‍ലി ആയിരിക്കും മുന്നേറ്റനിരയില്‍ മുട്ടുവിനൊപ്പം ഇറങ്ങുക. ഫെനര്‍ബാഷെ, ബോള്‍ട്ടണ്‍ വാന്‍ഡറേഴ്സ്, സ്റ്റോക്ക് സിറ്റി, മിഡില്‍സ്ബറോ തുടങ്ങി യൂറോപ്പിലെ പല പ്രമുഖ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ച പാരമ്പര്യവും തുനാക്കിക്കുണ്ട്. കോസ്റ്ററിക്കക്ക് വേണ്ടി അഞ്ച് രാജ്യാന്തര മത്സരങ്ങള്‍ കളിച്ച യെന്‍ഡ്രിക് റ്യുയിസാണ് ടീമിന്റെ മറ്റൊരു പ്രധാന സ്ട്രൈക്കര്‍.
ഐവറികോസ്റ്റിന് വേണ്ടി 124 മത്സരങ്ങള്‍ കൡച്ചതിന്റെ അനുഭവസമ്പത്തുമായെത്തുന്ന 34 കാരന് ദിദിയര്‍ സകോറയും ഇംഗ്ലീഷ് താരവും 27കാരനുമായ ജെയിംസ് ബെയ്ലിയും മധ്യനിരയില്‍ കളിനിയന്ത്രിക്കും. കഴിഞ്ഞ വര്‍ഷം കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച മധ്യനിരതാരം സുശാന്ത് മാത്യുവാണ് പൂനെ സിറ്റി എഫ്സിയിലെ ഏക മലയാളി പ്രാതിനിധ്യം. ബര്‍മിങ്ഹാം സിറ്റിക്കും വെസ്റ്റ് ഹാമിനും േവണ്ടി കളിച്ചിട്ടുള്ള ഇംഗ്ലണ്ടിന്റെ റോജര്‍ ജോണ്സണ്, റീഡിങിന്റെയും ആസ്റ്റണ്‍ വില്ലയുടെയും താരവും ഇംഗ്ലണ്ടിന് വേണ്ടി രണ്ട് രാജ്യാന്തര മത്സരങ്ങളില്‍ ബൂട്ടണിയുകയും ചെയ്ത നിക്കി ഷോറെയും അര്‍ജന്റീനയില്‍ നിന്നെത്തുന്ന ഡീഗോ കൊളോട്ടോയും പ്രതിരോധത്തില്‍ കോട്ടെകെട്ടാനെത്തുന്നു. സ്പാനിഷ് ക്ലബ് എസ്പാനിയോളിനും അതിന് മുന്‍പ് ഡിപോര്‍ട്ടീവോ ലാ കൊരൂണക്കും വേണ്ടി സെന്റര്‍ ബാക്കായി കളിച്ചതിന്റെ അനുഭവസമ്പത്തുമായി എത്തുന്ന ഡീഗോയുടെ വരവ് ടീമിന് ഏറെ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. അര്‍ജന്റീന അണ്ടര്‍ 20 ടീമിന് വേണ്ടിയും കൊളോട്ടോ കളിച്ചിട്ടുണ്ട്. സ്റ്റോക്ക് സിറ്റി, എവര്ട്ടണ്, റേഞ്ചേഴ്സ് എന്നീ പ്രീമിയര്‍ ലീഗ് ക്ലബുകള്‍ക്ക് വേണ്ടി ഗോള്‍വലയം കാത്ത സ്റ്റീവ് സിമോണ്സെനും പൂനെ എഫ്സിക്ക് വേണ്ടി ബൂട്ടണിയാനെത്തുന്നു. ഇന്ത്യന്‍ താരങ്ങളായ അരിന്ദം ഭട്ടാചാര്യ, ലളിത് ഥാപ്പ എന്നിവരാണ് ടീമിലെ മറ്റ് ഗോള്‍ കീപ്പര്‍മാര്‍.
കഴിഞ്ഞ വര്‍ഷം ടീമിന്റെ പരിശീലകനായിരുന്ന ഇറ്റലിയുടെ ഫ്രാങ്കോ കൊളംബോ, സഹപരിശീലകരായിരുന്ന ജിയോവാനി മെയ്, ഗോള്‍കീപ്പിങ് കോച്ച് പെയ്ട്രോ സ്പിനോസ തുടങ്ങിയവരും ഈ സീസണില്‍ ടീമിനൊപ്പമില്ല. പകരം സാംപദോറിയയുടെയും മാഞ്ചസ്റ്റര്‍ സിറ്റിയുടെയും നോട്ടിങ്ഹാമിന്റെയും ഇംഗ്ലണ്ട് അണ്ടര്‍ 21 ടീമിന്റെയും പരിശീകലനും ഇംഗ്ലണ്ടുകാരനായ ഡേവിഡ് പ്ലാറ്റാണ് ഇത്തവണ പൂനെ സിറ്റി എഫ്സിയുടെ ചീഫ് കോച്ച്. അസിസ്റ്റന്റ് കോച്ചായി മുന്‍ ഇന്ത്യന്‍ താരം റെനഡി സിങും ഗോള്‍കീപ്പിങ് കോച്ചായി ഇറ്റലിയുടെ മാസിമോ ബട്ടാരയും. ഒക്ടോബര്‍ അഞ്ചിന് നടക്കുന്ന തങ്ങളുടെ ആദ്യ മത്സരത്തില്‍ മുംബൈ സിറ്റി എഫ്സി എതിരാളികള്‍. ഹോം ഗ്രൗണ്ടായ ശിവ് ഛത്രപതി ശിവാജി സ്പോര്‍ട്സ് കോംപ്ലക്സ് സ്റ്റേഡിയം വേദി.
ടീം: ഗോള്‍കീപ്പര്‍മാര്‍: അരിന്ദം ഭട്ടാചാര്യ, ലളിത് ഥാപ്പ (ഇന്ത്യ), സ്റ്റീവ് സിമോണ്‍സെന്‍ (ഇംഗ്ലണ്ട്). പ്രതിരോധം: ഗുര്‍മാംഗി സിങ്, പ്രീതം കോട്ടാല്‍, ഗുര്‍ജിന്ദര്‍ കുമാര്‍, ഗോവിന് സിങ് (ഇന്ത്യ), റോജര്‍ ജോണ്സണ്, നിക്കി ഷോറെ (ഇംഗ്ലണ്ട്), ഡീഗോ കൊളോട്ടോ (അര്‍ജന്റീന). മധ്യനിര: ദിദിയര്‍ സകോറ (ഐവറി കോസ്റ്റ്), ജാക്കിചന്ദ് സിങ്, യൂജന്സെന് ലിങ്ദോ, ലെനി റോഡ്രിഗസ്, സുശാന്ത് മാത്യു, ബികാശ് ജെയ്റു, ഫനായി ലാല്‍റെംപുനിയ, മനീഷ് മെയ്ത്താനി, ഇസ്റയില്‍ ഗുരുങ് (ഇന്ത്യ). സ്ട്രൈക്കര്‍മാര്‍: യെന്‍ഡ്രിക് റ്യുയിസ് (കോസ്റ്ററിക്ക), അഡ്രിയാന്‍ മുട്ടു (റുമാനിയ), ടുന്‍കെ സാന്‍ലി (തുര്‍ക്കി).
പ്രതികരിക്കാൻ ഇവിടെ എഴുതുക: