തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇന്റര്‍ സര്‍ക്കിള്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കൊല്‍ക്കത്ത ചാമ്പ്യന്മാരായി. അതിഥേയരായ കേരളത്തെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കു തകര്‍ത്താണ് കൊല്‍ക്കത്ത കിരീടമണിഞ്ഞത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച കൊല്‍ക്കത്തയ്ക്കു വേണ്ടി മുന്‍ ഇന്ത്യന്‍ താരങ്ങള്‍ കൂടിയായ അമിത്ദാസും സഞ്ജയ് മാഞ്ചിയും കേരളത്തിന്റെ ഗോള്‍വല കുലുക്കി. മാഞ്ചി ഒന്നും അമിത്ദാസ് മൂന്നും ഗോളുകളടിച്ച് വിജയത്തിന് അടിത്തറയിട്ടു.
ഫൈനലില്‍ കേരളത്തിനെതിരേ ഹാട്രിക് ഗോള്‍ നേടിയ അമിത്ദാസ് ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായും പാറ്റ്നയുടെ എസ്.കെ. മജൂംദാര്‍ മികച്ച ഗോളിയായും തെരഞ്ഞെടുക്കപ്പെട്ടു. ലൂസേഴ്സ് ഫൈനലില്‍ രണ്ടിനെതിരേ നാലു ഗോളിന് പാറ്റ്ന സര്‍ക്കിളിനെ തോല്പിച്ച് ഹൈദരാബാദ് സര്‍ക്കിള്‍ മൂന്നാം സ്ഥാനക്കാരായി. ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തിലും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലുമായി അഞ്ചു ദിവസം നീണ്ടു നിന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയിലെ പതിമൂന്നു സര്‍ക്കിളുകളില്‍ നിന്നുള്ള ടീമുകളാണ് പങ്കെടുത്തത്.
ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ നടന്ന സമാപന ചടങ്ങില്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ സേവ്യര്‍ പയസ്, മുന്‍ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ എ. രാധിക, അമ്പെയ്ത്തു താരം ലിജി കെ. ജിനന് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. എസ്ബിഐ ചീഫ് ജനറല്‍ മാനേജര്‍ ബാദല്‍ ചന്ദ്രദാസ് അധ്യക്ഷത വഹിച്ചു.
സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പദ്മിനി തോമസ്, എസ്ബിഐ ജനറല്‍ മാനേജര്‍മാരായ സി.വി വെങ്കിടേഷ്, കെ. വെങ്കിടാചലപതി, എസ്ബിഐ ഓഫീസേഴ്സ് അസോസിയേഷന് ഭാരവാഹികളായ രാംകുമാര്‍ സഭാപതി, വി. മുരളീധരന്, എ. ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: