ന്യൂദല്‍ഹി: രാജ്യത്തെ നാലായിരം അംഗന്‍വാടികള്‍ വികസിപ്പിക്കാനും നവീകരിക്കാനും വനിത- ശിശു വികസന മന്ത്രാലയവും വേദാന്ത ഗ്രൂപ്പും തമ്മില്‍ ധാരണാപത്രം ഒപ്പു വച്ചു. ന്യൂദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വനിതാ- ശിശു വികസനമന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡോ.രാജേഷ് കുമാര്‍, കെയ്ന്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ മയാങ്ക് അഷറുമാണ് ധാരണാപത്രത്തില്‍ ഒപ്പു വച്ചത്.
കുട്ടികളുടെ വിദ്യാഭ്യാസം, പോഷകാഹരക്കുറവ് നിര്‍മാര്‍ജനം ചെയ്യല്‍, സ്ത്രീകളുടെ തൊഴില്‍ നൈപുണ്യം വര്‍ധിപ്പിക്കല്‍ തുടങ്ങിയവയെ സഹായിക്കുന്നവിധത്തില്‍ ദേശീയ തലത്തില്‍ സമൂഹ്യ ഇന്‍കുബേറ്ററുകള്‍ സൃഷ്ടിക്കുവാനാണ് വേദാന്ത ലക്ഷ്യമിടുന്നത്.
പുതുതലമുറ അംഗന്‍വാടി കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിനായി വേദാന്ത 400 കോടി രൂപ മുതല്‍ മുടക്കും. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത്, സ്ത്രീകളുടെ നൈപുണ്യവികസനം, ഡിജിറ്റല്‍ ഇന്ത്യ എന്നീ പദ്ധതികളോടു ചേര്‍ന്നാണ് വേദാന്ത ഈ പദ്ധതിയില്‍ സഹകരിക്കുന്നത്. രാജ്യത്തെ ആദ്യ പബ്ലിക്- പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ് പദ്ധതിയാണിത്.
സൗരോര്‍ജം, ഇ- ലേണിംഗിനുളള ടെലിവിഷന്‍, വൃത്തിയുളള ടോയ്ലറ്റുകള്, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങള്‍ അംഗന്‍വാടികളില്‍ ഉണ്ടായിരിക്കും. ഏതാണ്ട് 700 ചതുരശ്രയടിയായിരിക്കും വിസ്തീര്‍ണം. ഇതു നിര്‍മിക്കുവാന്‍ 10 ലക്ഷം രൂപ ചെലവു വരുമെന്നു കണക്കാക്കുന്നു. പ്രീ- ഫാബ്രിക്കേറ്റഡ്, പരിസ്ഥിതിസൗഹൃദ സ്ട്രക്ചര്‍ ഉപയോഗിച്ച് വേദാന്തയാണ് കെട്ടിടങ്ങള്‍ തീര്‍ക്കുക. പണി പൂര്‍ത്തിയാക്കിയ അംഗന്‍വാടികള്‍ അതാതു പഞ്ചായത്ത്, നഗരസഭകള്‍ക്കു കൈമാറും. സ്ത്രീകളുടേയും കുട്ടികളുടേയും മെഡിക്കല്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നവിധത്തില് മെഡിക്കല്‍ വാനുകളും വേദാന്ത നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: