കൊല്ലം: ധനകാര്യ സെക്രട്ടറി കെ.എ.എബ്രഹാമിനെ കുരിശിലേറ്റാന്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്.ചന്ദ്രശേഖരന് നീക്കം ശക്തമാക്കി. അന്വേഷണറിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ എബ്രഹാം നേരിട്ട് നല്‍കിയതിലൂടെ സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവ് പുറത്തിറക്കിയ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിനെതിരായ നീക്കം കോര്പ്പറേഷന് ചെയര്മാന് കൂടിയായ ചന്ദ്രശേഖരന് ശക്തമാക്കിയത്.
രാജിപ്രഖ്യാപനം അറിയിക്കാന്‍ വിളിച്ചുകൂട്ടിയ വാര്‍ത്താസമ്മേളനത്തില്‍ സത്യസന്ധനായ ഉദ്യോഗസ്ഥന് എന്നു പേരെടുത്ത എബ്രഹാമിനെ താറടിക്കാനും തേജോവധം ചെയ്യാനുമായിരുന്നു ആദ്യം മുതല്‍ ചന്ദ്രശേഖരന് ശ്രദ്ധിച്ചത്. തന്നെ പോലുള്ള പൊതുപ്രവര്‍ത്തകരോട് സംസാരിക്കാന്‍ പോലും കൂട്ടാക്കാത്ത, തന്റെ ശത്രുക്കളുടെ ആരോപണങ്ങള്‍ക്ക് പിന്തുണയേകുന്ന സമീപനം കൈക്കൊള്ളുന്ന എബ്രഹാം താന്തോന്നിയാണെന്നായിരുന്നു ചന്ദ്രശേഖരന്റെ ആക്ഷേപം.
താന്‍ നാല് മാസം മുമ്പ് രാജിവച്ചതാണ്. വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശപ്രകാരമാണ് തുടര്‍ന്നത്. തന്റെ അറിവില്‍ കോര്‍പ്പറേഷനിലെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാണ്. സ്ഥാനമാനങ്ങള്‍ കിട്ടാത്തതിനാല്‍ ചിലര്‍ തനിക്കും കോര്‍പ്പറേഷനും എതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പതിവാക്കിയിരുന്നു. ജനാധിപത്യപ്രക്രിയയിലൂടെ അധികാരത്തിലെത്തിയ സര്‍ക്കാരിന്റെ പ്രതിനിധിയായാണ് താന്‍ കോര്പ്പറേഷന് ചെയര്‍മാനായത്. ആരോപണങ്ങളുടെ പേരിലുള്ള പരിശോധനകള്‍ക്ക് എതിരല്ല. പക്ഷേ മറുവശം കൂടി കാണാനും കേള്‍ക്കാനുമുള്ള സാമാന്യമര്യാദ കാട്ടാത്തത് ഉദ്യോഗസ്ഥര്‍ക്ക് ഭൂഷണമല്ല. തന്റെ നിലപാട് അറിയിക്കാന്‍ ഓഫീസില്‍ ചെന്നപ്പോള്‍ കറങ്ങുന്ന കസേരയില്‍ ഇരുന്ന എബ്രഹാം മുഖം തിരിക്കുകയാണ് ചെയ്തത്. ഒന്നും കേള്‍ക്കണ്ടെന്നായിരുന്നു മറുപടി.
ചെയര്മാന് സ്ഥാനം ഏറ്റെടുത്ത ശേഷം ഒരിക്കല്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥന് തന്നോട് പറഞ്ഞത് തൊഴിലാളിക്ക് ആനുകൂല്യങ്ങള്‍ നല്കി വീട്ടിലിരുത്താമെന്നാണ്. അങ്ങനെ തൊഴില്‍ നല്‍കാതെ തൊഴിലാളിയെ വീട്ടിലിരുത്താന്‍ തനിക്ക് സാധിക്കില്ല. ഇത്തരം ന്യൂജനറേഷന് ഭരണതന്ത്രം തനിക്ക് അന്യമായതാണ് ചിലര്‍ക്ക് പ്രകോപനമുണ്ടാക്കിയത്. കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം സ്തംഭിച്ച് കശുവണ്ടി ഫാക്ടറികള്‍ അടഞ്ഞുകിടന്നാല്‍ നേട്ടമുണ്ടാകുക സ്വകാര്യമുതലാളിമാര്‍ക്കാണ്. ഇതിനുള്ള ശ്രമമാണ് ഉദ്യോഗസ്ഥതലത്തില്‍ നടക്കുന്നതെന്നും ചന്ദ്രശേഖരന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: