കൊച്ചി: സംസ്ഥാനത്തിനും കൊച്ചി തുറമുഖത്തിനും വലിയ സാമ്പത്തികനഷ്ടം വരുത്തിക്കൊണ്ടിരിക്കുന്ന വല്ലാര്‍പാടം ഇന്റര്‍നാഷണല്‍ ടെര്‍മിനലിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് കൊച്ചി തുറമുഖ സംരക്ഷണസമിതി ചെയര്മാന് എ.സി. ജോസ് കേന്ദ്ര സള്ക്കാരിനോട് ആവശ്യപ്പെട്ടു.
കണ്ടെയ്നര്‍ ടെര്‍മിനലിന്റെ ആരംഭഘട്ടത്തിലുള്ള പ്ലാനിംഗ് മുതല്‍ നിലവിലെ പ്രവര്‍ത്തനങ്ങള്‍വരെ അന്വേഷണത്തിന് വിധേയമാക്കണം. ടെര്‍മിനല്‍ ആരംഭിച്ച് നാലുകൊല്ലം കഴിഞ്ഞിട്ടും കാര്യമായ അളവില്‍ മദര്‍ഷിപ്പുകള്‍ ഇവിടെ എത്തിയിട്ടില്ല. കപ്പല്‍ചാലിന്റെ ആഴം വര്‍ധിപ്പിക്കുന്നതിനുവേണ്ടി നിരന്തരമായി ഡ്രഡ്ജിംഗ് നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനുവേണ്ടി വര്‍ഷംതോറും 400 കോടിയിലധികം രൂപ കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ചെലവഴിക്കേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്.
ഭീമമായ തുക ഇതുവഴി പാഴായിക്കൊണ്ടിരിക്കുകയാണ്. കേന്ദ്രമന്ത്രിതന്നെ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിനെ സംബന്ധിച്ച് ആശങ്കകളാണ് മുന്നോട്ടുവച്ചിട്ടുള്ളത്. ഇതിന്റെകൂടി അടിസ്ഥാനത്തില്‍ കൊച്ചി തുറമുഖ ട്രസ്റ്റിന് വന്‍ബാധ്യത വരുത്തിക്കൊണ്ടിരിക്കുന്ന ഡ്രഡ്ജിംഗ് അടിയന്തരമായി നിര്‍ത്തിവെക്കണം. ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ടെര്‍മിനലിന്റെ നടത്തിപ്പുകാരായ ഡിപി വേള്ഡുമായിട്ടുള്ള കരാറുകളെല്ലാം പുനഃപരിശോധനക്ക്വിധേയമാക്കണം. ഏകപക്ഷീയമായിട്ടാണ് കരാര്‍ ഒപ്പുവെച്ചിട്ടുള്ളത്.
വല്ലാര്‍പാടം പദ്ധതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി നിലവിലെ പ്രതിസന്ധികളില്‍നിന്നും കണ്ടെയ്നര്‍ ടെര്‍മിനലിനെ മോചിപ്പിച്ച് ലാഭകരമായി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികളെടുക്കണമെന്നും ജോസ് കേന്ദ്ര കപ്പല്‍ഗതാഗത തുറമുഖ മന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: