പറവൂര്‍: വേതന വര്‍ധനവ് ആവശ്യപ്പെട്ട് വൈപ്പിന്‍-പറവൂര്‍ മേഖലയിലെ സ്വകാര്യബസ് തൊഴിലാളികള്‍ ഇന്നലെ മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ബിഎംഎസ്, സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ടിയുസിഐ, എസ്ഡിടിയു എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. ജില്ലാ ലേബര്‍ ഓഫീസറും റീജണല്‍ ജോയിന്റ് കമ്മീഷണറും ഇടപെട്ട് ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും കൂലി വര്‍ധനവ് നടപ്പാക്കാന്‍ സാധിക്കില്ലായെന്ന നിലപാടാണ് ബസ് ഉടമകള്‍ സ്വീകരിച്ചത്. ഇതിനെത്തുടര്‍ന്നാണ് തൊഴിലാളി സംഘടനകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.
സ്വകാര്യ ബസുകള്‍ ഒന്നുംതന്നെ നിരത്തിലിറങ്ങിയില്ല. ജോലിക്ക് പോകുവാനും മറ്റുമായി എത്തിയ യാത്രക്കാര്‍ ബസ് കാത്തുനിന്ന് ദുരിതത്തിലായി. സ്വകാര്യ ബസ് സമരം കണക്കിലെടുത്ത് കെഎസ്ആര്‍ടിസി ആലുവ, പറവൂര്‍, കൊടുങ്ങല്ലൂര്‍ ഡിപ്പോകളില്‍നിന്നും കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തിയത് യാത്രക്കാര്‍ക്ക് ചെറിയ ആശ്വാസമായി. വൈപ്പിന്‍-മുനമ്പം മേഖലയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നുണ്ടെന്ന് പറവൂര്‍ എടിഒ സോമന് അറിയിച്ചു. വേതനവര്‍ധനവ് ഒരു കാരണവശാലും നടപ്പാക്കാന്‍ സാധിക്കില്ലായെന്ന വാശിയിലാണ് ഉടമാ സംഘടനകള്‍. അങ്ങനെയെങ്കില്‍ സമരം നീണ്ടുപോകാനാണ് സാധ്യത. ഇതോടെ ജനങ്ങളുടെ യാത്ര കൂടുതല്‍ ബുദ്ധിമുട്ടിലാകും.
രാവിലെ പറവൂരില്‍ സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ.എസ്. ശ്യാംജിത്ത്, കെ.സി.രാജീവ്, ജോബി പഞ്ഞിക്കാരന്‍, കെ.എസ്.അറുമുഖന്, ടി.സി.സുബ്രഹ്മണ്യന്, ഫൈസല്‍ താണിപ്പാടം എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: