പാലാ: ചേറ്റുതോട് മഠത്തിലെ കന്യാസ്ത്രീയുടെ മരണവും മഠത്തിലെ മോഷണവും അന്വേഷിക്കണമെന്ന് സിസ്റ്റര്‍ അമല കേസ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡിജിപി എന്നിവര്‍ക്ക് പരാതി നല്കി. സിസ്റ്റര്‍ അമല മരിച്ചു കിടന്നപോലെ രക്തം വാര്‍ന്ന നിലയിലാണ് ചേറ്റുതോട് മഠത്തിലെ കന്യാസ്ത്രീയും മരിച്ചു കിടന്നത് എന്ന സാഹചര്യമാണ് ഈ മരണവും അന്വേഷിക്കണമെന്നാവശ്യപ്പെടാന്‍ കാരണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ ഏപ്രില്‍ 17-നാണ് കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തെന്നിവീണുണ്ടായ പരിക്കിനെ തുടര്‍ന്നാണ് മരണമെന്ന നിഗമനത്തിലാണ് 80 വയസുള്ള കന്യാസ്ത്രീയെ സംസ്കരിച്ചത്. തുടര്‍ന്ന് 22-ാം തീയതി മഠത്തില്‍ സൂക്ഷിച്ചിരുന്ന 75000 രൂപയോളം മോഷണം പോയിട്ടുണ്ട്. ഇതു സംബന്ധിച്ചു പിണ്ണാക്കനാട് പോലീസില്‍ പരാതി നല്‍കിയെങ്കിലും ഏതാനും ദിവസത്തെ അന്വേഷണത്തിനുശേഷം പോലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നുവെന്ന് ആക്ഷന്‍ കൗണ്‍സില്‍ കുറ്റപ്പെടുത്തി.
അമലകേസില് പ്രതി മാനസിക രോഗിയാണെന്ന പോലീസിന്റെ അഭിപ്രായം ആക്ഷന്‍ കൗണ്‍സില്‍ തള്ളിക്കളഞ്ഞു. മഠങ്ങളില്‍ മോഷണവും അതിക്രമവും കാട്ടിയാല്‍ ചെറുത്തുനില്‍പ്പും പരാതിയും ഉണ്ടാവില്ലെന്ന തിരിച്ചറിവാണ് പ്രതി മഠങ്ങള്‍ കേന്ദ്രീകരിക്കാന്‍ ഇടയാക്കിയതെന്നു മനസിലാക്കാവുന്നതാണെന്നു ആക്ഷന്‍ കൗണ്‍സില്‍ പറയുന്നു. വിവിധ മഠങ്ങളില്‍ മോഷണവും അക്രമവും നടത്തിയിട്ടു അന്വേഷണം നടക്കാത്തത് പ്രതിക്കു പ്രേരണയുണ്ടാകാന്‍ സാഹചര്യം സൃഷ്ടിച്ചതായി വിലയിരുത്തി. സാമൂഹ്യസേവനം മുഖമുദ്രയാക്കിയിട്ടുള്ള ക്രൈസ്തവ സന്യാസിനി സമൂഹത്തിനു സുരക്ഷ ഒരുക്കുവാന്‍ അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണം. സ്ത്രീകള്‍ മാത്രമുള്ള ഹോസ്റ്റലുകള്‍ക്കും മഠങ്ങള്‍ക്കും സുരക്ഷ കാര്യക്ഷമമാക്കാന്‍ അധികൃതര്‍ തയ്യാറാവണം.
കണ്‍വീനര്‍ എബി ജെ. ജോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വിനോദ് വേരനാനി, ബേബി ആനപ്പാറ, ബിനു പെരുമന, സാംജി പഴേപറമ്പില്‍, സജി എസ്. തെക്കേല്‍, സെന്‍ തേക്കുംകാട്ടില്‍, ജോഷി എടേട്ട് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: