കോഴിക്കോട്: ശബ്ദിക്കാന്‍ കഴിയാത്തവര്‍ക്ക് സര്‍ക്കാരിന്റെ അവഗണനയും. സര്‍ക്കാര്‍ ജോലികളില്‍ വികലാംഗര്‍ക്ക് മൂന്ന് ശതമാനം ജോലി സംവരണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബധിര വിഭാഗത്തെ സര്‍ക്കാര്‍ അവഗണിക്കുകയാണ്. മൊത്തം മൂന്ന് ശതമാനം സംവരണത്തില്‍ ഒരു ശതമാനമാണ് ബധിര വിഭാഗത്തിനുള്ളത്.
എല്ലാ തൊഴിലിനും സംവരണം ഏര്‍പ്പെടുത്താതെ തെരഞ്ഞെടുത്ത 30 വിഭാഗം തസ്തികകളില്‍ മാത്രമാണ് ബധിരര്‍ക്ക് നിയമനം അനുവദിച്ചിരിക്കുന്നത്. ടൈപ്പിസ്റ്റ്, ലാസ്റ്റ് ഗ്രേഡ് തസ്തികകളില്‍ നിയമനം നടത്താതെ ബധിരവിഭാഗത്തെ അവഗണിക്കുന്നുവെന്നാണ് ഈ വിഭാഗത്തിന്റെ പരാതി. 1995 ല്‍ നിലവില്‍ വന്ന വികലാംഗ സംരക്ഷണ നിയമത്തെ തുടര്‍ന്നാണ് ബധിരവിഭാഗത്തിനും സംവരണാനുകൂല്യം ലഭിച്ചു തുടങ്ങിയത്.
എല്‍ഡി ക്ലാര്‍ക്കിന്റെ റാങ്ക് ലിസ്റ്റ് നിലവില്‍ വന്നിട്ട് രണ്ട് വര്‍ഷം കഴിഞ്ഞെങ്കിലും ബധിരരെ നിയമിക്കുന്നതിനുള്ള നടപടികളൊന്നും തുടങ്ങിയിട്ടില്ല. വികലാംഗരുടെ നിയമനത്തിനായി സ്പെഷ്യല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ ഇതുവഴിയുള്ള നിയനവും നിലച്ചിരിക്കുകയാണ്. ബാക്ക് ലോഗ് നികത്തണമെന്ന കോടതിയുടെ ഉത്തരവുപോലും ലംഘിക്കപ്പെട്ടിരിക്കുകയാണ്.
ജോലിയില്‍ കാര്യക്ഷതമത കുറവാണെന്ന കാരണം പറഞ്ഞാണ് പലര്‍ക്കും അവസരം നിഷേധിക്കുന്നത്. എന്നാല്‍ മികച്ച സേവനത്തിനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരങ്ങള്‍ ലഭിച്ചവരില്‍ പലരും ബധിരരാണെന്ന് ഈ രംഗത്തെ സംഘടനാ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ബധിരരെന്ന വ്യാജസര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് ജോലി തട്ടിയെടുക്കുന്ന സാഹചര്യവുമുണ്ടെന്ന് ഇവര്‍ പരാതിപ്പെടുന്നു.
കാഴ്ചയില്ലാത്തവര്‍ക്ക് നല്കുന്ന സഹാനുഭൂതിയും പരിഗണനയും ഇവര്‍ക്ക് ലഭിക്കുന്നില്ല. സര്‍ക്കാര്‍ നിയമാനുസൃതമുള്ള സംവരണ തത്വം പാലിക്കണമെന്നും സ്വകാര്യ-പൊതുമേഖലാ സംരംഭങ്ങളിലും ബധരര്ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്നുമാണ് ഈ മേഖലയിലുള്ളവരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: