കൊച്ചി: തേയിലത്തോട്ടം മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമവുമായി ബന്ധപ്പെട്ട് നടക്കുന്ന കൂടിയാലോചനകള്‍ തൊഴിലാളികള്‍ക്ക് എതിരാകുന്നു. കൂടിയാലോചനകള്‍ തൊഴിലാളികളുടെ പിച്ചചട്ടിയില്‍ കൈയിട്ടുവാരലില് അവസാനിപ്പിക്കാനുള്ള ഗൂഢാലോചനയില്‍ ഭരണപ്രതിപക്ഷങ്ങള്‍ ഒരുമിക്കുകയാണ്.
തൊഴിലാളികളുടെ വേതനം 500 രൂപയാക്കാന്‍ സാധിക്കില്ലെന്ന തോട്ടമുടമകളുടെ പ്രഖ്യാപനം ഇതിന്റെ ഭാഗമാണ്. തോട്ടമുടമകളെ നഷ്ടത്തിലാക്കി കൂലിവര്‍ദ്ധനവ് സാധ്യമാകില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 300 രൂപ കൂലിപോലും നല്‍കാനാകാത്ത സ്ഥിതിയാണിപ്പോഴെന്ന മുതലാളിമാരുടെ വാക്കുകള്‍ക്കാണ് മുഖ്യമന്ത്രി ഊന്നല്‍ നല്‍കുന്നത്. നിലവില്‍ 232 രൂപ കൂലികൈപ്പറ്റുന്ന തൊഴിലാളികളുടെ അവസ്ഥ ഇവിടെ ചര്‍ച്ചചെയ്യപ്പെടാതെ പോകുന്നു. 232 രൂപ അടിസ്ഥാന കൂലിക്കുപുറമെ പ്രോവിഡന്റ് ഫണ്ട്്, ഇന്‍സന്റീവ് തുടങ്ങി 400 രൂപ മുതല്‍ 425 വരെ തൊഴിലാളികള്‍ക്ക് ലഭിക്കുന്നുണ്ട് എന്നാണ് മുതലാളിമാര്‍ പ്രചരിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ അടിസ്ഥാന കൂലി 100 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കില്ല. 500 രൂപ കൂലി നല്കിയാല് തോട്ടങ്ങള്‍ അടച്ചിടേണ്ടിവരുമെന്നാണ് ഇവരുടെ വാദം.
തോട്ടത്തിലെ പാടികളിലെ ജീവിതം തൊഴിലാളിക്ക് നരകതുല്യമാണ്. ചോര്‍ന്നൊലിക്കാത്ത പാടികളില്ല. ശുദ്ധമായ കുടിവെള്ളമില്ല. മലമൂത്ര വിസര്‍ജ്ജനത്തിന് സൗകര്യമില്ല. കീടനാശിനി പ്രയോഗത്തിന് മുന്കരുതലെടുക്കാത്തതിനെ തുടര്‍ന്ന് രോഗ ഗ്രസ്ഥരാകുന്നതൊഴിലാളികളുടെ എണ്ണം നാള്‍ക്ക് നാള് വര്‍ദ്ധിക്കുന്നു.
മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ശമ്പളം വര്‍ദ്ധിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. ഇതിനെതിരെയാണ് തോട്ടമുടമകള്‍ രംഗത്തെത്തിയത്. തോട്ടമുടമകള്‍ നിലപാട് കടുപ്പിക്കുമ്പോള്‍ ശക്തമായി പ്രതിഷേധവുമായി രംഗത്തിറങ്ങാനാണ് സംസ്ഥാനമെങ്ങുമുള്ള തോട്ടം തൊഴിലാളികളുടെ തീരുമാനം. മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ നടത്തിയ ഒന്‍പത് ദിവസത്തെ സമരത്തിനൊടുവില്‍ തീരുമാനമായ വേതനവര്‍ദ്ധനവിന്റെ കാര്യം ഈ മാസം 26 ന് ചര്‍ച്ച ചെയ്യാമെന്ന് ധാരണയായിരുന്നു. ഇതിന് തുരങ്കം വെക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്.
മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിച്ചാല്‍ തോട്ടം മേഖലയെ അത് ബാധിക്കുമെന്നാണ് മുതലാളിമാരുടെ പക്ഷം. സമരങ്ങളുടെ വളര്‍ച്ചക്കും അത് കാരണമാകും. അതുകൊണ്ട് ഇന്ന് ലേബര്‍ കമ്മീഷണറുമായുള്ള ചര്‍ച്ചയില്‍ നിലപാട് കടുപ്പിക്കാനാണ് തോട്ടമുടമകളുടെ തീരുമാനം. തൊഴിലാളി വിരുദ്ധ തീരുമാനവുമായി ഉടമകള്‍ മുന്നോട്ടുപോയാല്‍ മൂന്നാര്‍ മോഡല്‍ സമരവുമായി രംഗത്തിറങ്ങാനാണ് കേരളത്തിലെ മറ്റ് തോട്ടം മേഖലകളിലെ തൊഴിലാളികളുടെ തീരുമാനം.
വിളകളുടെ വില താഴേക്ക് പോകുമ്പോള്‍ ഏകപക്ഷീയമായി കൂലി ഉയര്‍ത്താനാകില്ലെന്നാണ് തോട്ടമുടമകളുടെ ന്യായം. തേയിലയും റബ്ബറും അടക്കമുള്ള വിളകളുടെ വില കുത്തനെ ഇടിയുകയാണ്. സമരവും തൊഴിലാളികളുടെ മെല്ലെപ്പോക്കും തേയില നുള്ളുന്നതിനെ ബാധിച്ചിട്ടുണ്ട്. തണുപ്പു തുടങ്ങുന്നതിന് മുമ്പ് ആവശ്യത്തിന് കൊളുന്ത് നുള്ളിയില്ലെങ്കില്‍ തേയില വ്യാപാരത്തെ അത് പ്രതികൂലമായി ബാധിക്കും. അടുത്ത തവണ ബോണസുപോലും നല്കാന് പറ്റാത്ത സാഹചര്യമുണ്ടാകും എന്ന ഭീഷണിയും ഇതിനോടൊപ്പം ഉയര്‍ത്തുന്നുണ്ട്.
തോട്ടമുടമകള്‍ നിലപാട് കടുപ്പിക്കുമ്പോള്‍ ശക്തമായി പ്രതിഷേധവുമായി രംഗത്തിറങ്ങാനാണ് ഹാരിസണ്‍ മലയാളം എസ്റ്റേറ്റിലേയും നെല്ലിയാമ്പതി തോട്ടങ്ങളിലേയും തൊഴിലാളികള്‍. ഇടുക്കിയിലും വയനാട്ടിലുമാണ് ഹാരിസണ്‍ തോട്ടങ്ങളുള്ളത്. 20 ശതമാനം ബോണസ് എന്ന ആവശ്യവുമായി ഇന്നുമതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ഇവര്‍ അറിയിച്ചിട്ടുണ്ട്. നെല്ലിയാമ്പതിയില്‍ ഇപ്പോള്‍ തന്നെ തൊഴിലാളികള്‍ മെല്ലപ്പോക്കിലാണ്. കൂലിവര്‍ദ്ധനയും ബോണസും ആവശ്യപ്പെട്ട് മണലാരു എസ്റ്റേറ്റിനു മുന്നില്‍ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ സത്യാഗ്രഹം തുടങ്ങി. ഇന്നത്തെ യോഗത്തില്‍ ഉടമകള്‍ കര്‍ശന നിലപാടെടുക്കുകയാണെങ്കില്‍ മൂന്നാര്‍ മോഡല്‍ സമരം തുടങ്ങാനാണ് ഇവരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: