പന്തളം: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട നടന്ന അവലോകനയോഗം പ്രഹസനമായി മാറി. അവലോകനയോഗത്തില്‍ എല്ലാ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.എന്നാല്‍ യാതൊരു തയ്യാറെടുപ്പുകളും ഇല്ലാതെയാണ് യോഗം നടന്നത്.
ഓരോ വകുപ്പുകളോടും എന്തു പ്രവര്‍ത്തനമാണ് ചെയ്യുന്നതെന്ന ചോദ്യത്തിന് മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്തുമെന്നു മാത്രമായിരുന്നു മറുപടി. മുന്‍ വര്‍ഷങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്താണെന്ന് പോലും അറിയാതെയാണ് പല വകുപ്പ് മേധാവികളും യോഗത്തില്‍ ഇരുന്നത്. പന്തളം വലിയകോയിക്കല്‍ പില്‍ഗ്രിം ഹാളില്‍ ചിറ്റയം ഗോപകുമാര്‍ എം എല്‍ എ യുടെ അദ്ധ്യക്ഷതയില്‍ കൂടിയ അവലോകനയോഗം മന്ത്രി വി എസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു.
അവലോകന യോഗത്തില്‍ പന്തളത്ത് ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പറയാതെ മന്ത്രി ഉള്‍പ്പടെ പമ്പയിലും സന്നിധാനത്തും ചെയ്യാന്‍ പോകുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് മാത്രമാണ് സംസാരിച്ചത്.
പന്തളത്തെ വെറുമൊരു ഇടത്താവളമാക്കി വികസനങ്ങള്‍ക്ക് തടസ്സം സൃഷ്ട്ടിക്കുന്നുവെന്ന് വളരെ നാളായുള്ള പരാതിയാണ്. മുന്‍ വര്‍ഷങ്ങളില്‍ എടുത്ത തീരുമാനങ്ങളില്‍ എന്തൊക്കെ നടപ്പിലാക്കിയെന്നോ നടപ്പിലാക്കിയതില്‍ എന്തൊക്കെ പോരായ്മകള്‍ ഉണ്ടായെന്നോ ഉള്ള ചര്‍ച്ചകള്‍ ഒന്നും തന്നെ നടന്നില്ല.
പന്തളത്ത് എത്തുന്ന തീര്‍ഥാടകാര്‍ക്ക് ഏറ്റവും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ് പാര്‍ക്കിംഗ് സംവിധാനം. വര്‍ഷങ്ങളായി ഇതിനു വേണ്ട നടപടികള്‍ എടുക്കാം എന്ന് പറയുന്നതല്ലാതെ ഒരു നടപടിയും സ്വീകരിക്കുന്നില്ല.പന്തളം, കുളനട ഗ്രാമപഞ്ചായത്തുകള്‍ ആണ് തീര്‍ഥാടനത്തിനു വേണ്ട അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കി നല്‍കേണ്ടത്.
ഇതിനായി അനുവദിക്കുന്ന തുകയുടെ ഇരട്ടി ചെലവാകുമ്പോഴും സര്‍ക്കാര്‍ നല്കുന്ന തുകയില്‍ യാതൊരു വ്യത്യാസവും ഉണ്ടാകുന്നില്ല എന്നും ആക്ഷേപം ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: