കൊച്ചി: കണ്‍സ്യൂമര്‍ ഫെഡ് ഭരണസമിതി സസ്പെന്റ് ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനത്തോടെ വി.എം. സുധീരന്റെ മുന്നില്‍ വീണ്ടും എ,ഐ ഗ്രൂപ്പുകള്‍ തോല്‍വി സമ്മതിക്കുന്നു. കണ്‍സ്യൂമര്‍ ഫെഡില്‍ വന്‍ അഴിമതി നടക്കുന്നുവെന്ന വാര്‍ത്തകളെ തുടര്‍ന്ന് ചെയര്മാന് ജോയ് തോമസിനെ മാറ്റണമെന്നാവശ്യപ്പെട്ട് വി.എം.സുധീരന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ജോയ് തോമസിനെ സംരക്ഷിക്കാനുള്ള ശ്രമത്തില്‍ ആദ്യഘട്ടത്തില്‍ എ,ഐ ഗ്രൂപ്പുകള്‍ ഒറ്റക്കെട്ടായിരുന്നു. ജോയ് തോമസിനെ മാറ്റാനാകില്ലെന്ന ഉറച്ച നിലപാടിലായിരുന്നു രമേശ് ചെന്നിത്തലയും സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണനും.
സുധീരനെതിരെ പരാതിയുമായി ഇരുവരും കോണ്‍ഗ്രസ് അധ്യക്ഷ സോണിയയെ വരെ സന്ദര്‍ശിച്ചിരുന്നു. സുധീരന് അനാവശ്യമായി ഭരണത്തില്‍ ഇടപെടുന്നുവെന്നും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും ആയിരുന്നു ആരോപണം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സുധീരനെതിരെ ഇവര്‍ക്ക് പിന്തുണയുമായി രംഗത്തെത്തി. എന്നാല്‍ നടപടി വേണമെന്ന ആവശ്യത്തില്‍ നിന്നും സുധീരന് പിന്‍വാങ്ങാന്‍ തയ്യാറല്ലായിരുന്നു. ഒടുവില്‍ ഭരണസമിതി തന്നെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുമ്പോള്‍ ചിരിക്കുന്നത് സുധീരനാണ്.
അഴിമതിയാരോപണങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ കോടതി ഇടപെടലുണ്ടാകുമെന്ന ഭയമാണ് സര്‍ക്കാരിനെ നടപടിയിലേക്കു നയിച്ചത്. തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ കോടതിയില്‍ നിന്ന് എതിരായ ഒരു വിധിയോ നടപടിയോ വന്നാല്‍ അത് സര്‍ക്കാരിന് വലിയ ക്ഷീണമാകും. ജോയ് തോമസിനെ സംരക്ഷിച്ച് നിലനിര്‍ത്തി മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു എ,ഐ ഗ്രൂപ്പുകളുടെ ധാരണ. എന്നാല്‍ സതീശന് പാച്ചേനിയുടെ റിപ്പോര്‍ട്ട് പുറത്തായതോടെ ജനവികാരം തങ്ങള്‍ക്കെതിരാകുമെന്ന് സര്‍ക്കാരിന് മനസ്സിലായി.
റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ചോര്‍ന്നതില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ പാച്ചേനിയെ നീരസം അറിയിച്ചതായാണ് വിവരം. എ ഗ്രൂപ്പുകാരനായ സതീശന് പാച്ചേനി മനപ്പൂര്‍വ്വം റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയെന്നാണ് ഐ ഗ്രൂപ്പ് നേതൃത്വം കരുതുന്നത്. മന്ത്രി സി.എന്‍ ബാലകൃഷ്ണന് കഴിഞ്ഞ ദിവസം ഇതിന്റെ പേരില്‍ പാച്ചേനിയെ വിമര്‍ശിച്ചിരുന്നു. റിപ്പോര്‍ട്ട് തള്ളിക്കളയുന്നതായും മന്ത്രി പറഞ്ഞു. അതുവരെ ഒരുമിച്ച് നീങ്ങിയിരുന്ന എ,ഐ ഗ്രൂപ്പുകള്‍ പരസ്പരം വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയിലേക്കത്തിയത്്് പാച്ചേനിയുടെ റിപ്പോര്‍ട്ട് പുറത്തായതോടെയാണ്.
ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും നടപടിയില്ലാത്ത അവസ്ഥ വന്നാല്‍ അത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും ആക്ഷേപമുയര്‍ന്നു. ഇതോടെ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലാവുകയായിരുന്നു. നേരത്തെ ബാര്‍ നിരോധന പ്രശ്നത്തിലും വി.എം.സുധീരന്റെ നിലപാടിനു മുന്നില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലാവുകയും തോല്‍വി സമ്മതിക്കുകയുമായിരുന്നു. സുധീരനെ കെ.പി.സി.സി പ്രസിഡന്റാക്കരുതെന്ന എ,ഐ ഗ്രൂപ്പുകളുടെ നിലപാടും നേരത്തെ പരാജയപ്പെട്ടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: