ചാത്തന്നൂര്‍: ചാത്തന്നൂര്‍ ചിറക്കര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജപ്പാന് കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിട്ടും അധികൃതര്‍ ഉറക്കത്തില്‍. ചാത്തന്നൂര്‍-കുമ്മല്ലൂര്‍ റോഡിലെ കോയിപ്പാട് എല്‍പി സ്കൂളിനു സമീപം പരവൂര്‍-ചാത്തന്നൂര്‍ റോഡില്‍ പാലമുക്ക്, കോതേരി-ചാത്തന്നൂര്‍ റോഡില്‍ വെട്ടികുന്നുവിള തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഒരുമാസമായി പൈപ്പ് പൊട്ടിയൊഴുകുന്നത്. ചാത്തന്നൂരില്നിന്നു കൊട്ടാരക്കരക്കുള്ള പ്രധാന റോഡിന്റെ മധ്യത്തുകൂടിയാണ് പൈപ്പുകള്‍ സ്ഥാപിച്ചിട്ടുള്ളത്. വെള്ളം ഒഴുകിയിറങ്ങി റോഡിന്റെ മധ്യഭാഗം വിണ്ടുകീറിയത് അപകടങ്ങള്‍ക്കിടയാക്കുന്നു. വെള്ളം ഓടയിലൂടെ ഇത്തിക്കരയാറ്റില്‍ ഇറങ്ങുന്നതിനാല്‍ കോയിപ്പാട് രണ്ടാലുംമൂട് ഭാഗത്ത് അപകട സാധ്യതയേറെയാണ്.
കോതേരി-ചാത്തന്നൂര്‍ റോഡില്‍ വെട്ടികുന്നുവിള ഭാഗത്ത് റോഡ് സൈഡില്‍ വന്‍കുഴി രൂപപെട്ടു കഴിഞ്ഞു. കുഴിയില്‍ വാഹനങ്ങള്‍ വീണ് അപകടം ഉണ്ടാവുന്നത് സ്ഥിരം സംഭവമാണ്. ഇത് മൂലം ലക്ഷക്കണക്കിനു ലിറ്റര്‍ കുടിവെള്ളമാണ് ദിനംപ്രതി പാഴാകുന്നത്. ഇരുചക്രവാഹനയാത്രക്കാരും സൈക്കിള്‍ യാത്രക്കാരും തെന്നിവീഴുന്നതിനാല് സ്ഥലം അപകടക്കെണിയായി മാറി. കോയിപ്പാട് പ്രദേശങ്ങളില്‍ കുടിവെള്ളത്തിനായി ജനം നെട്ടോട്ടം ഓടുമ്പോഴാണ് അധികൃതരുടെ അനാസ്ഥ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: