അഞ്ചാലുംമൂട്: ഓടിച്ചിട്ട് മോഷ്ടാവിനെയും കല്യാണവീട്ടില്‍ നിന്നും പ്രതിയെയും സാഹസികമായി പിടികൂടുകയും ചെയ്യുന്ന അഞ്ചാലുംമൂട് പോലിസിന്റെ തൊട്ടുമുന്നില്‍ മോഷണം. സ്റ്റേഷന്റെ മീറ്ററുകള്‍ക്ക് അപ്പുറം സ്ഥിതിചെയ്യുന്ന മാവേലി സ്റ്റോറിലാണ് രാത്രി മോഷണം നടന്നത്. മാവേലി സ്റ്റോറിന്റെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്തുകയറിയ മോഷണസംഘം മേശയിലുണ്ടായിരുന്ന 41,000 രൂപ അപഹരിച്ചു.
പണമെടുത്ത ശേഷം പഴയ രീതിയില്‍ ഷട്ടര്‍ ഇട്ട ശേഷമാണ് അക്രമിസംഘം കടന്നത്. ബുധനാഴ്ച മാവേലിസ്റ്റോറില്‍ നടന്ന കച്ചവടത്തിന്റെ പണമാണ് കള്ളന്മാര് കൈക്കലാക്കിയത്. ഒരു ദിവസത്തെ കച്ചവടത്തിന്റെ തുക പിറ്റേദിവസം അക്കൗണ്ടിലേക്ക് മാറ്റുന്ന രീതിയാണ് മാവേലി സ്റ്റോര്‍ അധികൃതര്‍ ചെയ്ത് കൊണ്ടിരുന്നത് എന്നാല്‍ വലിയ പെരുന്നാളിന്റെ അവധിയായതിനാല്‍ ബുധനാഴ്ചത്തെ കളക്ഷന്‍ മേശയില്‍ വച്ച ശേഷം അധികൃതര്‍ മടങ്ങുകയായിരുന്നു.
ഇന്നലെ രാവിലെ മാവേലി സ്റ്റോര്‍ തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണവിവരം അറിയുന്നത്. അഞ്ചാലുംമൂട് പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരുമെത്തി തെളിവുകള്‍ ശേഖരിച്ചു. കഴിഞ്ഞ ദിവസം ചെമ്മക്കാട് മാടന്‍കാവ് ക്ഷേത്രത്തിലും സമാനരീതിയില്‍ മോഷണശ്രമം നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: