സജീഷ് വടമണ്‍
അഞ്ചല്‍: അന്തിയുറങ്ങാന്‍ ഇടമില്ലാത്ത ആദിവാസി-പട്ടികജാതി ജനറല്‍ വിഭാഗങ്ങള്‍ ഒരു തുണ്ട് ഭൂമിക്കായി നടത്തുന്ന അരിപ്പാഭൂസമരത്തിന് ആയിരം ദിനങ്ങള്‍ പിന്നിടുന്നു. മണ്ണില്‍ കൃഷിയെടുത്തും മണ്ണിനെ സ്നേഹിച്ചും ജീവിച്ചിരുന്ന പട്ടികജാതി- ആദിവാസി വിഭാഗങ്ങളെ കൃഷിഭൂമിയില്‍ നിന്നും ആട്ടിപ്പായിച്ച് മൂന്നുസെന്റ് കോളനികളിലും ലക്ഷം വീടുകളിലും തളയ്ക്കുന്ന ഗൂഡാലോചനക്കെതിരെയാണ് ആദിവാസി ദളിത് മുന്നേറ്റസമിതിയുടെ അരിപ്പാഭൂസമരം. അടുക്കള പൊളിച്ച് മൃതശരീരം മറവ് ചെയ്യാന്‍ പട്ടികജാതി സമൂഹത്തിന് ഇടവരുമ്പോള്‍ മതന്യൂനപക്ഷങ്ങള്‍ സര്‍ക്കാര്‍ ഭൂമിയും വനഭൂമിയും കൈയേറുന്ന വിരോധാഭാസമാണ് സമരം ചൂണ്ടിക്കാണിക്കുന്നത്.
ആദിവാസിക്ക് കൊടുക്കാന്‍ ഭൂമിയായെന്ന് പറയുന്ന സര്‍ക്കാര്‍ പാട്ടക്കാലാവധി കഴിഞ്ഞ ഹെക്ടര്‍ കണക്കിന് ഭൂമി വന്‍കിട കുത്തകകള്‍ കൈവശം വയ്ക്കുന്നതിന് അനുവാദം നല്‍കിയിരിക്കുകയാണ്. തങ്ങള്‍കുഞ്ഞ് മുസ്ലിയാര് 90 വര്‍ഷത്തേക്ക് കുത്തക പാട്ടത്തിന് എടുത്ത് 102 വര്‍ഷത്തേക്ക് കൈവശം വച്ച് ഉപയോഗിച്ചിരുന്ന 90 ഏക്കര്‍ റവന്യൂ ഭൂമിയാണ് അരിപ്പാ സമരഭൂമി. ചെങ്ങറ സമരത്തില്‍ പങ്കെടുത്ത 21 കുടുംബങ്ങള്‍ക്കും മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിനുവേണ്ടി മാറ്റിവയ്ക്കുകയും അരിപ്പയിലെ ജമാ-അത്തുകാര്‍ നിയമവിരുദ്ധമായി കൈയേറുകയും ചെയ്തതിന് ശേഷം വരുന്ന 56 ഏക്കര്‍ ഭൂമിയിലാണ് തെക്കന്‍ കേരളത്തിലെ ഭൂരഹിതരായ ആദിവാസി-പിന്നോക്ക വിഭാഗങ്ങള്‍ കുടില്‍കെട്ടി സമരം ചെയ്യുന്നത്.
2012 ഡിസംബര്‍ 31നാണ് ആയിരത്തിലധികം വരുന്ന ഭൂരഹിതര്‍ ആദിവാസി ദളിത് മുന്നേറ്റ സമിതി നേതാവ് ശ്രീരാമന് കൊയ്യോന്റെ നേതൃത്വത്തില്‍ അരിപ്പാ മിച്ച ഭൂമിയില്‍ സമരം ആരംഭിച്ചത്. സമരക്കാരായ ആദിവാസികള്‍ മാവോയിസ്റ്റുകളാണെന്ന് ആരോപിച്ച് സ്ഥലം എംഎല്‍എ കെ.രാജുവിന്റെ നേതൃത്വത്തില്‍ സമീപവാസികള്‍ സമരത്തെ ഉപരോധിച്ചിരുന്നു. ഈ അവസരത്തിലാണ് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ സമരത്തിന് പിന്തുണയുമായി സംഘപരിവാര്‍ പ്രസ്ഥാനങ്ങളെത്തിയത്. ഇത് സമരത്തിന് പുത്തന്‍ ഉണര്‍വുണ്ടാക്കി. ഒ.രാജഗോപാല്‍ തുടര്‍ന്ന് ശശികല ടീച്ചര്‍, ഇ.എസ്.ബിജു, വി.മുരളീധരന്, പി.കെ.കൃഷ്ണദാസ്, പി.എം.വേലായുധന്, കെ.പി.രാമനുണ്ണി, തുടങ്ങിയ സംഘപരിവാര്‍ നേതാക്കള്‍ സജീവമായി സമരത്തിന്റെ വിവിധഘട്ടങ്ങളില്‍ എത്തി ആഹ്വാനം ചെയ്ത കമ്മ്യൂണിസ്റ്റുകരും തുടര്‍ന്ന് സമരവേദിയിലെത്തി. വി.എസ്.അച്യുതാനന്ദന് നേരിട്ട് സമരവേദിയിലെത്തിയത് പ്രദേശിക നേതാക്കളെ വിഷമവൃത്തത്തിലാക്കി. ഇതേസമയം സമരക്കാര്‍ നിത്യവൃത്തിക്ക് പരിസരങ്ങളില്‍ കുറഞ്ഞ വേതനത്തിന് പണിയെടുത്തും സമര ഭൂമിയില്‍ പൊന്നും വിളയിച്ചും മാതൃകയായി.
നൂറ്റാണ്ടുകളായി മനുഷ്യനിറങ്ങാത്ത ചതുപ്പ് മനുഷ്യപ്രയ്തനത്താല്‍ കൃഷിനിലമാക്കി മാറ്റി. ഇത്തരത്തില്‍ എട്ട് ഏക്കര്‍ ഭൂമിയില്‍ നെല്‍കൃഷി ചെയ്തു. പയര്‍, പാവല്‍, വെണ്ട, വഴുതന, ചെമ്പ്, ചേന എന്നിവയും വിളയിച്ചു. സമര ഭൂമിയിലൂടെയുള്ള 11 കെവി ഇലക്ട്രിക് ലൈനിനു കീഴിലുള്ള കാട് വെട്ടിത്തെളിച്ച് 21 ബ്ലോക്കുകളാക്കി കിളച്ച് കൂട്ടി മരച്ചീനി കൃഷിചെയ്തു. ആദിവാസിക്ക് ഭൂമി നല്കിയാല് പൊന്നു വിളയിക്കുമെന്ന് സന്ദേശം നല്‍കിയതാണ് ഈ സമരം.
പട്ടികജാതി-ആദിവാസി പിന്നോക്ക ഹിന്ദുക്കള്‍ കനാല്‍പുറമ്പോക്കുകളിലും ചേരികളിലും നരകതുല്യ ജീവിതം നയിക്കുമ്പോള്‍ ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് വനം കൈയേറാനും സര്‍ക്കാര്‍ ഭൂമി പതിച്ച് നല്‍കാനും സര്‍ക്കാര്‍ കുട്ടുനില്‍ക്കുന്നതിനെ സമരക്കാര്‍ ചോദ്യം ചെയ്യുന്നു. ഒരു ചുമരും രണ്ട് വീടും എന്ന രീതിയിലുള്ള ലക്ഷം വീടു പദ്ധതിയിലും മൂന്ന് സെന്റിലും തള്ളച്ചിട്ട് പിന്നോക്കക്കാരനെ മൃഗശാല ജീവികം നയിക്കാന്‍ ഇടയാക്കിയ ഇടത്-വലത് രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് സന്ധിയില്ലാതെയാണ് അരിപ്പാ ഭൂസമരം മുന്നേറുന്നത്.
ആദിവാസികളുടെ പേരില്‍ ആദിവാസിക്ഷേമ സമിതിയുണ്ടാക്കി സമരം ചെയ്ത സിപിഎമ്മും ദളിത് കോണ്‍ഗ്രസ് ഉണ്ടാക്കി. പിന്നോക്കക്കാരന്റെ വോട്ട് ബാങ്കില്‍ പകച്ച ദരിദ്രഹിന്ദുവിന്റെ അവകാശങ്ങളെ ഹനിക്കുകയാണെന്ന് ഹിന്ദുസംഘടനകള്‍ ആരോപിക്കുന്നു.
മൃതശരീരം പോലും മറവ് ചെയ്യാന്‍ ഇടമില്ലാതെ ദരിദ്രഹിന്ദു മൃഗതുല്യം ജീവിതം നയിക്കുമ്പോള്‍ മത ന്യൂന പക്ഷക്കാരന്‍ സര്‍ക്കാര്‍ ഭൂമി തീറെഴതുന്നതിലെ കപട മതേതരത്വത്തെ ചോദ്യം ചെയ്യുകയാണ് അരിപ്പാഭൂ സമരം. കോളനികളിലൊതുക്കി മണ്ണിന്റെ നേരവകാശികളെ അടിമ കിടത്താന്‍ മെനയുന്ന രാഷ്ട്രീയ തന്ത്രങ്ങളെ നേരിടാനുറച്ച് തന്നെയാണ് കോളനിവിട്ട് കൃഷി ഭൂമിയേക്കെന്ന മുദ്രവാക്യം ഉയര്‍ത്തി ആയിരം ദിനരാത്രങ്ങളായി ഈ സഹനസമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: