കോഴിക്കോട്: മലപ്പുറത്ത് ഡിഫ്തീരിയ രോഗം പിടിപെട്ട സാഹചര്യത്തില്‍ ചികിത്സാ രംഗത്തും അനുബന്ധ മേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്കായി തുടര്‍വിദ്യാഭ്യാസ പരിപാടി സംഘടിപ്പിക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എക്സ്പോഷര്‍2015 സേഫ് മോഡ് എന്ന പേരില്‍ നാളെ രാവിലെ മുതല്‍ ഐഎംഎ ഹാളില്‍ നടക്കുന്ന പരിപാടി മന്ത്രി എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പതിനാണ് ഉദ്ഘാടനച്ചടങ്ങ്. ഐഎംഎ കോഴിക്കോട് ശാഖയും കോളജ് ഓഫ് ജനറല്‍ പ്രാക്ടീഷനേഴ്സുമാണ് സംഘാടകര്‍.
മെഡിക്കല്‍, സര്‍ജിക്കല്‍, പീഡിയാട്രിക്സ്, ഗൈനക്കോളജി, ഓങ്കോളജി, റേഡിയോളജി തുടങ്ങിയ മേഖലയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. റേഡിയോളജ് വിദഗ്ധര്‍, ആരോഗ്യരംഗത്തു പ്രവര്‍ത്തിക്കുന്ന മറ്റുള്ളവര്‍, നിയമവിദഗ്ധര്‍ തുടങ്ങിയവരും പ്രസംഗിക്കും. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു സമ്മേളനം നടക്കുന്നതെന്ന് ഐഎംഎ കോഴിക്കോട് ശാഖ പ്രസിഡന്റ് ഡോ. അജിത് ഭാസ്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സെക്രട്ടറി ഡോ. വിജയറാം രാജേന്ദ്രന്, നോര്‍ത്ത് സോണ്‍ പ്രസിഡന്റ് ഡോ. വി.ജി. പ്രദീപ്കുമാര്‍, ഡോ. മോഹന്‍കുമാര്‍, ഡോ. അജിത്ത് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: