ചെന്നൈ: ചെന്നൈയിലെ പുഴല്‍ സെല്‍ട്രല്‍ ജയിലില്‍ തടവുകാരായ അല്‍ ഉമ്മ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നാല് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്. രണ്ട് ഉദ്യോഗസ്ഥരെ ഇവര്‍ ബന്ദികളാക്കുകയും ചെയ്തു.
അല്‍ ഉമ്മ ഭീകരരായ ഫക്രുദീന്‍, പന്നാ ഇസ്മയില്‍, ബിലാല്‍ മാലിക് എന്നിവരാണ് ആക്രമണം നടത്തിയത്. ഇവര്‍ക്ക് കുടിക്കാന്‍ പാനീയങ്ങള്‍ കൊണ്ടുവരുന്നതില്‍ നിന്ന് സന്ദര്‍ശകരെ ജയിലധികൃതര്‍ വിലക്കിയിരുന്നു. ഇത് തര്‍ക്കത്തിന് കാരണമാവുകയും തുടര്‍ന്ന് ഉദ്യോഗസ്ഥരെ തടവുകാര്‍ ആക്രമിക്കുകയുമായിരുന്നു. അസിസ്റ്റന്റ് ജയിലര്‍ കുമാറിനെയും വാര്‍ഡര്‍ മാരിയെയും ബന്ദികളാക്കുകയുമായിരുന്നു.
അനുരഞ്ജന സംഭാഷണത്തിനായി സ്ഥലം എംഎല്‍എയും ഒരു അഭിഭാഷകനും വരണമെന്നാണ് അക്രമികള്‍ ആവശ്യപ്പെട്ടത്. മണിക്കൂറുകളോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഉദ്യോഗസ്ഥരെ വിട്ടയയ്ക്കാന് തടവുകാര്‍ തയ്യാറായത്.
മധുര, വെല്ലൂര്‍, സേലം എന്നിവിടങ്ങളിലായി ഹിന്ദു മുന്നണി ഉള്‍പ്പടെയുള്ള സംഘടനകളുടെ അഞ്ചോളം പ്രവര്‍ത്തകരുടെ വധവുമായി ബന്ധപ്പെട്ടാണ് അല്‍ ഉമ്മ ഭീകരരെ ജയിലില്‍ അടച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: