തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ ദിവസനവേതനം 500 രൂപയാക്കുന്നത് സംബന്ധിച്ച ആവശ്യത്തിന്മേലുള്ള രാവിലത്തെ ചര്‍ച്ചയില്‍ തീരുമാനമായില്ല. ചര്‍ച്ച ഉച്ചയ്ക്ക് ശേഷം തുടരുമെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ അറിയിച്ചു.
സര്‍ക്കാര്‍ നിയോഗിച്ച പ്ലാന്റേഷന് ലേബര്‍ കമ്മിറ്റിയും തോട്ടം ഉടമകളുടെ സംഘടനയായ അസോസിയേഷന് ഒഫ് പ്ലാന്റേഷന്‍സ് ഒഫ് കേരളയും തമ്മിലാണ് ചര്‍ച്ച. തോട്ടം മേഖലയിലെ പൊതു പ്രശ്നങ്ങളിലാണ് ചര്‍ച്ച നടന്നത്. തൊഴിലാളികളുമായി യോജിക്കാവുന്ന കാര്യങ്ങളില്‍ പരിഹാരം കാണുമെന്നും മന്ത്രി വ്യക്താക്കി.
അതേസമയം, 500 രൂപ ദിവസക്കൂലിയെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് തോട്ടം ഉടമകളുടെ നിലപാട്. തൊഴിലാളികള്‍ ശാഠ്യം പിടിച്ചാല്‍ തോട്ടം പൂട്ടുകയല്ലാതെ തങ്ങള്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ലെന്നും അവര്‍ യോഗത്തില്‍ വ്യക്തമാക്കി. 500 രൂപ മിനിമം കൂലിയെന്ന നിലപാടില്‍നിന്നു പിന്നോട്ടു പോകാന്‍ കഴിയില്ലെന്ന് ട്രേഡ് യൂണിയന് നേതാക്കന്മാരും അറിയിച്ചു.
മിനിമം കൂലി 500 രൂപയാക്കിയില്ലെങ്കില്‍ മൂന്നാര്‍ സമരം വീണ്ടും നടക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. കണ്ണന് ദേവന് പ്ലാന്റേഷനിലെ പ്രശ്നം പ്രത്യേകമായി ചര്‍ച്ച ചെയ്യാമെന്ന് മന്ത്രി തൊഴിലാളികളെ അറിയിച്ചിട്ടുണ്ട്. യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാറില്‍ നിന്നുള്ള അഞ്ചു സ്ത്രീ തൊഴിലാളികള്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു. ഇവര്‍ പ്ലാന്റേഷന് ലേബര്‍ കമ്മിറ്റിയില്‍ അംഗങ്ങളല്ല. അതിനാല്‍ തന്നെ ഇവരെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാനാവില്ലെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ ഇവര്‍ തൊഴില്‍മന്ത്രി ഷിബു ബേബിജോണുമായി ചര്‍ച്ച നടത്തി.
മന്ത്രിയുമായി നടത്തിയ ചര്‍ച്ച തൃപ്തികരമായിരുന്നെന്നു തൊഴിലാളി നേതാക്കള്‍ അറിയിച്ചു. ഷിബു ബേബിജോണിന്റെ ചേംബറിലാണു ചര്‍ച്ച നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: