ആലുവ: കേരളത്തെ കാര്‍ഷിക സംസ്ഥാനമായി പ്രഖ്യാപിക്കണമെന്ന് ബാലഗോകുലം സര്‍ക്കാരിനോടാവശ്യപ്പെട്ടു. കേരളം കാര്ഷികമേഖലയായിരുന്നുവെന്നും കേരളീയസമൂഹം കൃഷിയെ മാത്രം ആശ്രയിച്ചുജീവിച്ചവരാണെന്നുമുള്ളതിന്റെ സൂചനയാണ് ഇന്നും നഷ്ടപ്പെടാതെ നിലനില്‍ക്കുന്ന ഓണം, വിഷു തുടങ്ങിയ ആഘോഷങ്ങള്‍. കൃഷിഭൂമി നഷ്ടപ്പെട്ടാല്‍ ഈ ആഘോഷങ്ങള്‍ കൂടി നഷ്ടപ്പെടുമെന്ന് മാത്രമല്ല, വര്‍ദ്ധിച്ചുവരുന്ന മദ്യപാനാസക്തി കുടുംബജീവിതത്തെ തകര്‍ക്കുകയും ചെയ്യുമെന്ന് ബാലഗോകുലം സംസ്ഥാനസമിതി ചൂണ്ടിക്കാട്ടി.
കേരള രാഷ്ട്രീയവും ചാനലുകളും രണ്ടുവര്‍ഷമായി ബാറിന്റെ ചര്‍ച്ചയില്‍ അഭിരമിക്കുകയാണ്. കേരളത്തിന്റെ കാര്ഷികസങ്കല്പങ്ങളെയാണ് ഇവയെല്ലാം തകര്‍ക്കുന്നത്. ഗൃഹനിര്‍മ്മാണം ഒരു വ്യവസായമായി മാറിയിരിക്കുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് തൊഴിലാളികള്‍ കേരളത്തിലേക്ക് കുടിയേറിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ പുതിയ തലമുറ സാങ്കേതികവിദ്യ നേടിയശേഷം വിദേശത്തേക്ക് തൊഴില്‍തേടി പോയിക്കൊണ്ടുമിരിക്കുന്നു.
അറബിനാടുകളില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന തീവ്രവാദവിപത്തില് നിന്ന് ജീവനുംകൊണ്ട് യൂറോപ്യന്‍രാജ്യങ്ങളിലേക്ക് ജനലക്ഷങ്ങള്‍ പലായനം ചെയ്തുകൊണ്ടിരിക്കുന്നത് കണ്ടില്ലെന്ന് നടിച്ച് നമ്മുടെ കുട്ടികള്‍ക്ക് എക്കാലവും അറബിനാട്ടില്‍ സുഖജോലി കിട്ടുമെന്ന് വിശ്വസിക്കുന്നതും ശരിയല്ല. ഗൃഹനിര്‍മ്മാണ വ്യവസായത്തിന്റെ സ്വാധീനംകൊണ്ട്, ഭൂമാഫിയ, മണല്‍, ഖനനമാഫിയ എന്നിങ്ങനെ, ഒരുതരം പ്രകൃതിനശീകരണകൂട്ടായ്മകള് വളര്‍ന്നുകൊണ്ടിരിക്കുന്നതും കണ്ടില്ലെന്നു നടിക്കുന്നത് ശരിയല്ല. വിദേശത്തുനിന്ന് ലഭിക്കുന്ന ധനം പിടിച്ചുപറ്റാന്‍ വിദേശശൈലിയില്‍ രൂപംകൊള്ളുന്ന മാളുകളും ഹബ്ബുകളും പബ്ബുകളും സെസ്സുകളും കേരളീയന്റെ നിത്യജീവിതത്തിലെ തനിമയെ നശിപ്പിക്കുന്ന ധനചോരണപ്രസ്ഥാനങ്ങളാണെന്നും മനസ്സിലാക്കണമെന്ന് ബാലഗോകുലം ഓര്‍മ്മിപ്പിച്ചു.
വിഷംകലര്‍ന്ന പച്ചക്കറിയും മറ്റു ഭക്ഷ്യസാധനങ്ങളും കഴിച്ച് കാന്‍സര്‍ പിടിക്കുന്നവരുടെ സംഖ്യ ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ബാര്ലൈസന്സിനുവേണ്ടിയും കാന്‍സര്‍ സെന്ററിനുവേണ്ടിയുമാണ് ഉന്നതതലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. ശേഷിച്ച ഭൂമിയെ ഫലഭൂയിഷ്ഠമാക്കാന്‍ എന്തുചെയ്യാമെന്നാണ് ചര്‍ച്ച ചെയ്യേണ്ടത്. സ്കൂള്‍വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരോടൊപ്പം നെല്‍കൃഷി നടത്തുന്നതും, വീടിന്റെ ടെറസിലെ പച്ചക്കറികൃഷിയും കൊണ്ട് പരിഹരിക്കപ്പെടുന്നതല്ല കേരളം നേരിടുന്ന വിപത്ത്.
ആള്‍ത്താമസമില്ലാത്ത ലക്ഷക്കണക്കിന് വീടുകള്‍ ഒഴിഞ്ഞുകിടക്കുന്നതും കൃഷിഭൂമി നശിപ്പിച്ച് മണിമന്ദിരങ്ങളും ഫഌറ്റുകളും പണിത് പണം ചെലവഴിക്കുന്നതും നിരുത്സാഹപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. കൃഷി ലാഭകരമല്ലെന്നും, രാസവളമുപയോഗിച്ചില്ലെങ്കില് വിളവുകുറയുമെന്നുമുള്ള ഇടക്കാലധാരണകള് മാറ്റിയെടുക്കേണ്ടതുണ്ട്. ഭൂമിയുടെ ഉല്പാദനക്ഷമത നശിപ്പിച്ച രാസവളപ്രയോഗം നിരുത്സാഹപ്പെടുത്തുകയും നാടന്‍കൃഷി സമ്പ്രദായം കൊണ്ട് ജൈവശേഷി വര്‍ദ്ധിപ്പിക്കുകയും വേണം.
ബാലഗോകുലം കുട്ടികള്‍ക്ക് നല്കുന്ന സാംസ്കാരികപാരമ്പര്യ വിദ്യാഭ്യാസത്തിനു പുറമെ, കുട്ടികള്‍ അധിവസിക്കുന്ന പ്രദേശത്തെ രക്ഷകര്‍ത്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കും പരിസ്ഥിതി സംരക്ഷണത്തിന്റെയും സ്വാശ്രയത്തിന്റെയും മാതൃകയായിതീരുന്ന ഗോകുലഗ്രാമങ്ങള്ക്ക് രൂപംകൊടുക്കാനും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഒരിഞ്ചുഭൂമിപോലും കൃഷിചെയ്യാതെ കിടക്കരുതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഓരോരുത്തരും തയ്യാറാകുമ്പോള്‍ മാത്രമേ കേരളത്തിന്റെ പാരമ്പര്യമെന്തായിരുന്നുവെന്ന് പുതിയ തലമുറയ്ക്ക് ബോധ്യം വരികയുള്ളുവെന്ന് ബാഗോകുലം മാര്‍ഗദര്‍ശി എം എ കൃഷ്ണന് പറഞ്ഞു.
ഇന്ന് വ്യാപാരികള്‍ ജനങ്ങളെ അടക്കിഭരിക്കുകയാണ്. എന്നാല്‍ വന്‍കിട വ്യവസായസ്ഥാപനങ്ങളും ഊര്ജേജാല്പാദന ഫാക്ടറികളുമൊന്നും കൃഷിക്കു വിരുദ്ധമല്ല. കൃഷിയുമായി ബന്ധപ്പെട്ട ചെറുകിട തൊഴില്സ്ഥാപനങ്ങളുണ്ടാക്കാന് ഇവ ആവശ്യമാണ്. വൃക്ഷലതാദികളും പക്ഷിമൃഗാദികളും കാവും കുളവുമുണ്ടായിരുന്ന നാടാണ് കേരളം. ആര്ഭാടവാഹനങ്ങളും അനാവശ്യ ആഘോഷങ്ങളും ഉപേക്ഷിച്ച്, ഒരു സെന്റ് ഭൂമിപോലും വിറ്റുമുടിക്കാതെ കൃഷിയിറക്കി, കേരളീയന്റെ ആയുസും ആരോഗ്യവും രക്ഷിക്കണം. കേരളത്തെ കാര്‍ഷികസംസ്ഥാനമായി പ്രഖ്യാപിക്കുന്നതോടെ കേരളീയന്റെ സ്വാഭിമാനത്തെ വളര്‍ത്താനും സ്വയംപര്യാപ്തതയ്ക്ക് കളമൊരുക്കാനും കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: