ന്യൂയോര്‍ക്ക്: ദാരിദ്ര്യനിര്‍മാര്‍ജനമാണ് മുഖ്യ വിഷയമെന്നും, അതിലൂടെ മാത്രമേ ലോകത്ത് സമാധാനവും വികസനവും കൈവരുത്താനാകൂയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏകദേശം 1.3 ബില്യണ്‍ ദരിദ്രര്‍ ലോകത്തുണ്ടെന്നാണ് കണക്ക്. അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് നാം ഓരോരുത്തരുടെയും ധാര്‍മികമായ ഉത്തരാവാദിത്വമെന്നും ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു. യുഎന്‍ രക്ഷാസമിതി അതിന്റെ വിശ്വാസ്യതയും പാരമ്പര്യവും അനുസരിച്ച് വികസിപ്പിക്കണമെന്നും കൂടുതല്‍ പ്രാതിനിധ്യ സ്വഭാവം വേണമെന്നും മോദി ആവശ്യപ്പെട്ടു.
നാം ഉയര്‍ത്തിപ്പിടിക്കുന്ന ‘അജണ്ട 2030’ ഉന്നതവും സമഗ്രവുമായ വീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. സാമൂഹിക-സാമ്പത്തിക-പാരിസ്ഥിതിക ഘടകങ്ങള്‍ ചേര്‍ന്നതാണിത്. ഇതിന്റെ പൂര്‍ത്തീകരണത്തിന് ദാരിദ്ര്യനിര്‍മാര്‍ജനം അനിവാര്യം. മഹാനായ ഭാരതീയ ചിന്തകന്‍ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ ചിന്തകളില്‍ എപ്പോഴും പാവങ്ങളുടെ ഉന്നമനമായിരുന്നു നിറഞ്ഞുനിന്നത്. ‘അജണ്ട 2030’ലും ഞങ്ങള്‍ അതാണ് ദര്‍ശിക്കുന്നത്. അദ്ദേഹത്തിന്റെ നൂറാം ജന്മദിനാഘോഷങ്ങള്‍ക്ക് ഇന്നു തന്നെയാണ് തുടക്കം കുറിക്കുന്നതെന്നത് യാദൃശ്ചികം. അതിലേറെ സന്തോഷകരവും- മോദി പറഞ്ഞു.
സാമ്പത്തിക വളര്‍ച്ച, വ്യവസായവത്കരണം, അടിസ്ഥാനസൗകര്യങ്ങള്‍, ഊര്‍ജ ലഭ്യത തുടങ്ങിയവ വികസനത്തിന് അത്യന്താപേക്ഷിതം. അതേസമയം, പാരിസ്ഥിതിക പ്രശ്നങ്ങളും കണക്കിലെടുക്കണം, പ്രത്യേകിച്ച് കാലാവസ്ഥാ വ്യതിയാനം. സമുദ്രത്തിലെ പാരിസ്ഥിതിക വ്യതിയാനത്തിലും ശ്രദ്ധവേണം. ദ്വീപ് രാഷ്ട്രങ്ങളുടെ വികസനം മുഖ്യ അജണ്ടയാകണം.
സുസ്ഥിരമായ വികസന ലക്ഷ്യത്തിലൂടെയാണ് ഭാരതം മുന്നേറുന്നത്. സ്വാതന്ത്ര്യാനന്തരം, ദരിദ്രരരെ ശക്തിപ്പെടുത്തി ദാരിദ്ര്യമകറ്റുന്ന പ്രവര്‍ത്തനങ്ങളാണ് ഭാരതം നടത്തുന്നത്.
വിദ്യാഭ്യാസത്തിനും, ജന്മാനായുള്ള കഴിവുകള്‍ വികസിപ്പിക്കാനുമാണ് പ്രഥമ പരിഗണന. പരമ്പരാഗത വികസന കാഴ്ചപ്പാടുകള്‍ കാലത്തിന് അനുയോജ്യമായി പരിഷ്കരിച്ചാണ് ഈ ലക്ഷ്യങ്ങളിലേക്ക് അടുക്കുന്നത്. 180 മില്യണ്‍ പേര്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു. അതിലൂടെ ആനുകൂല്യങ്ങള്‍ അവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കാനായി. അക്കൗണ്ടുകളിലൂടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്വകാര്യ, പൊതുമേഖലകളെക്കുറിച്ചു മാത്രമാണ് ലോകം പറയുന്നത്.
എന്നാല്‍, ഭാരതം അതിനപ്പുറത്തേക്കും കടന്നു. വ്യക്തിഗത സംരംഭങ്ങള്‍, മൈക്രോ എന്റര്‍പ്രൈസസ്, മൈക്രോ ഫിനാന്‍സ്, ഡിജിറ്റല്‍, മൊബൈല്‍ ആപ്ലിക്കേഷനുകളുടെ സജ്ജീകരണം തുടങ്ങിയവ ഉദാഹരണം. എല്ലാവര്ക്കും വീട്, വൈദ്യുതി, വെള്ളം, ശുചിത്വ സംവിധാനങ്ങള്‍ എന്നിവയും ലക്ഷ്യം. ഭാരതത്തെ സംബന്ധിച്ച് വികസനമെന്നാല്‍ സ്ത്രീ ശാക്തീകരണവും കൂടി ഉള്‍പ്പെട്ടതാണ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വമായി മാറ്റി. കൂടുതല്‍ ഉത്പാദനത്തിന് കര്‍ഷകര്‍ക്കാവശ്യമായ പിന്തുണ നല്കുന്നു. അവരെ വിപണിയുമായി ബന്ധിപ്പിച്ചു. ഉത്പാദന, സര്‍വീസ് മേഖലകളും മുന്നോട്ട്. അടിസ്ഥാനസൗകര്യ വികസനം, സ്മാര്‍ട്ട് സിറ്റി തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ നിക്ഷേപം എത്തിത്തുടങ്ങിയെന്നും മോദി വ്യക്തമാക്കി.
ഭൂമിയെ അമ്മയായി കാണുന്ന സംസ്കാരത്തെയാണ് ഭാരതം പ്രതിനിധീകരിക്കുന്നത്. അടുത്ത ഏഴു വര്‍ഷത്തിനുള്ളില്‍ വീണ്ടും പുനരുപയോഗ ഊര്‍ജ ഉത്പാദനം 175 ജിഗാ വാട്ട് ആകും. ഗതാഗത സംവിധാനം, നഗരങ്ങളും നദികളും ശുചീകരിക്കല്‍ തുടങ്ങിയവയും അതിവേഗം പുരോഗമിക്കുന്നു. ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങള്‍, പസഫിക് മുതല്‍ അറ്റ്ലാന്റിക് വരെയുള്ള ചെറു ദ്വീപ് രാഷ്ട്രങ്ങള്‍ എന്നിവയുമായി ചേര്‍ന്ന് ഭാരതം വികസനത്തിന്റെ പുതിയ പാത വെട്ടിത്തുറക്കുന്നുവെന്നും പ്രധാനമന്ത്രി.
കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ സാങ്കേതിക, സാമ്പത്തിക സഹകരണം ആവശ്യം. പുതിയ ആശയങ്ങളും തേടണം. ഇതിനൊപ്പം നമ്മുടെ ജീവിതരീതിയിലും മാറ്റം വേണം. പ്രകൃതിദത്തഊര്ജ സാധ്യതകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തണം. പ്രകൃതിയെ സംരക്ഷിക്കുന്നതിന് അടുത്ത തലമുറയെ സജ്ജമാക്കാന്‍ ആഗോള വിദ്യാഭ്യാസ പദ്ധതിക്ക് രൂപം നല്‍കണമെന്നും മോദി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: