രാമന്റെ കണ്ണുകള്‍ കോപംകൊണ്ട് ചുവന്നു. അദ്ദേഹം കടുത്ത ശബ്ദത്തില്‍ പറഞ്ഞു. ലക്ഷ്മണാ… ധിക്കാരംകൊണ്ടാണ് സമുദ്രം എന്റെ മുന്നില്‍ വരാഞ്ഞത്. ശമം, ക്ഷമ, ആര്‍ജ്ജവം, സ്നേഹം എന്നീ സത്ഗുണങ്ങളെല്ലാം കൊള്ളരുതായ്മയുടെ ലക്ഷണമെന്നേ അല്പന്മാര് കരുതുകയുള്ളു. ആത്മപ്രശംസ ചെയ്യുന്നവനേയും ദുഷ്ടനേയും നിര്ലജ്ജനേയും ധിക്കാരിയേയും ഭജിക്കുന്നവനേയും ലോകം മാനിക്കുന്നു. ലോകത്തില്‍ പുണ്യകര്‍മ്മത്താല്‍ ലഭിക്കുന്ന കീര്‍ത്തിയോ പോരില്‍ പരാക്രമത്താലുണ്ടാകുന്ന യശസ്സോ സാമംകൊണ്ട് നേടാന്‍ കഴിയുകയില്ല.
ലക്ഷ്മണ, ഞാനിന്ന് ബാണമെയ്ത് കടലിലെ വെള്ളമെല്ലാം വറ്റിച്ചുകളയുന്നുണ്ട്. ക്ഷമാശീലനായ എന്നെ സമുദ്രരാജന് അസമര്‍ത്ഥനും കാര്യപ്രാപ്തിയില്ലാത്തവനുമായാണ് കണക്കാക്കുന്നത്. ഇത്തരക്കാരുടെ മുമ്പില്‍ ക്ഷമ ഫലവത്തല്ല. സൗമിത്രേ, ചാപബാണങ്ങള്‍ കൊണ്ടുവരിക. സാഗരത്തെ ഞാന്‍ വറ്റിക്കുന്നുണ്ട്.വാനരന്മാര് കാല്‍നടയായിത്തന്നെ കടല്കടക്കട്ടെ. ക്രുദ്ധനായ ഞാന്‍ അക്ഷോഭ്യമായ സാഗരത്തെ ഇന്ന് ഇളക്കിമറിക്കുന്നുണ്ട്. സമുദ്രത്തിന്റെ അതിര്‍ത്തികളെല്ലാം ഞാനിന്ന് എന്റെ സായകംകൊണ്ട് മാറ്റിമറിക്കാന്‍ പോവുകയാണ്.
വന്‍കടലിനെ ഞാനിന്ന് ഇളക്കിമറിക്കും എന്ന് പറഞ്ഞുകൊണ്ട് ക്രോധകലുഷിത നേത്രനായ രാമന് വില്ലുംശരവും കയ്യില്‍വാങ്ങി ശരം തൊടുത്തയച്ചു. കടല്കലങ്ങിമറിഞ്ഞു. അലകള്‍ മലപോലെ ഉയര്‍ന്നു. ജലജീവികള്‍ കിടന്ന് പിടയാന്‍ തുടങ്ങി. കൊടുങ്കാറ്റ് ചീറിയടിക്കാന്‍ തുടങ്ങി. വീണ്ടും ശരംതൊടുക്കാന്‍ തുടങ്ങിയ രാമനെ അരുതേ എന്ന് വിലക്കിക്കൊണ്ട് താന്‍ വില്ലില്കയറിപ്പിടിച്ചു. ബ്രഹ്മര്‍ഷികളും, ദേവര്‍ഷികളും അരുതരുതെന്ന് വിലക്കി.
പക്ഷെ രാമന്റെ കോപത്തിന് ശമനം വന്നിരുന്നില്ല. ക്രുദ്ധനായിത്തന്നെ അദ്ദേഹം സാഗരത്തെ നോക്കി പറഞ്ഞു. വെള്ളത്താല്‍ മൂടപ്പെട്ടുകിടക്കുന്ന നിന്നില്‍ നിന്നും ഇനി പൊടിപടലങ്ങള്‍ ഉയരും. ഞാനയക്കുന്ന ശരങ്ങളുടെ മുകളില്‍കൂടി കപിസേന കാല്‍നടയായി അക്കരക്കു കടക്കും. നിനക്ക് എന്റെ വിക്രമത്തെക്കുറിച്ച് അറിയില്ല. ഇങ്ങനെ പറഞ്ഞുകൊണ്ട് രാമന് വില്ലില്‍ വീണ്ടും ശരംതൊടുത്തു. രാമന്റെ വാക്കുകള്‍ കേട്ടപ്പോള്‍ തന്നെ സമുദ്രത്തിലുള്ള തിമിംഗലങ്ങള്‍, മുതലകള്‍, മത്സ്യങ്ങള്‍ എന്നുവേണ്ട വൃക്ഷങ്ങളും കാടിന്നിരകളും ഭൂമിയും ഒരുപോലെ വിറച്ചു.
കടല്‍ കൂറ്റന്‍ തിരകളോടെ കരയിലേക്കടിച്ചുകയറി. സൂര്യന് മങ്ങി ആകെ ഇരുള് നിറഞ്ഞപോലായി. വരുണന് തന്റെ ശരിയായ രൂപത്തില്‍ പത്തുദിക്കിലും പ്രഭപരത്തിക്കൊണ്ട് സമുദ്രമധ്യത്തില്‍ നിന്നും ഉയര്‍ന്നുപൊങ്ങി. രാമനെ തൊഴുതുകൊണ്ട് പറഞ്ഞു. അല്ലയോ രാഘവ. പൃഥിവിതൊട്ട് എല്ലാ ഭൂതങ്ങളും അവരവരുടെ സ്വഭാവത്തെ അനുസരിക്കുന്നു. അഗാധവും ദുസ്തരവുമായ ഞാന്‍ പ്രകൃത്യാ ചപലനാണ്. എന്റെസ്വഭാവത്തെ ഒന്നുകൊണ്ടും മാറ്റാന്‍ കഴിയുന്നതല്ല. അങ്ങേക്ക് ഉപദ്രവമില്ലാതെ കടന്നുപോകാന്‍ വേണ്ട മാര്‍ഗ്ഗങ്ങള്‍ ഞാന്‍ ചെയ്യാം. ഇതുകേട്ട് രാമന് പറഞ്ഞു. എന്റെ ശരം നിഷ്ഫലമാകാത്തതാണ്. അതിനാല്‍ അതിനൊരു ലക്ഷ്യം നീ കാട്ടിത്തരണം. അതിനു മറുപടിയായി വരുണന് പറഞ്ഞു.
ഈസമുദ്രത്തിന്റെ വടക്കുപടിഞ്ഞാറെ തീരത്ത് ആഭീരന്മാരെന്ന പാപികള്‍ വാഴുന്ന ദ്രൂമകല്യം എന്നൊരു ദേശമുണ്ട്. ഏറെ ഉപദ്രവകാരികളായ അവരെ നശിപ്പിക്കുന്നതിനുവേണ്ടി ബാണത്തെ അങ്ങോട്ടയച്ചാലും. സാഗരം നിര്‍ദ്ദേശിച്ച ലക്ഷ്യത്തിലേക്ക് രാമന് ശരംപ്രയോഗിച്ചു. അന്നുമുതല്‍ ആ സ്ഥലത്തിന് മരുകാന്താരമെന്ന പേര് ലഭിക്കുകയും ആ സ്ഥലം പശുക്കള്‍ക്ക് നല്ല മേച്ചില്സ്ഥലങ്ങളായിത്തീരുകയും ചെയ്തു.
വിശ്വകര്‍മ്മാവിന്റെ മകനായ നളന് സമുദ്രത്തില്‍ സേതുബന്ധിക്കട്ടെയെന്നും താനത് താങ്ങിക്കൊള്ളാമെന്നും സാഗരം സമ്മതിച്ച് സാഗരം അപ്രത്യക്ഷനായി. നളന് സേതുബന്ധനത്തിന് സന്നദ്ധനായി. നളനെ സഹായിക്കുന്നതിന്
ഹസ്തിമാത്രാന് മഹാകായഃ പാഷാണാംശ്ച മഹാബലാഃ
പര്‍വതാംശ്ച സമുത്പാട്യ യാന്ത്രൈഃ പരിവഹന്തിച (യുദ്ധം 22:58)
മഹാശരീരികളും മഹാബലവാന്മാരുമായ വാനരവീരന്മാര് യന്ത്രങ്ങള്‍കൊണ്ട് ആനയുടെവലുപ്പമുള്ള കല്ലുകള്‍ പൊട്ടിച്ചുകൊണ്ടുവന്ന് അവ നളന്റെ നിര്‍ദ്ദേശമനുസരിച്ച് സമുദ്രത്തില്‍ അടുക്കാന്‍ തുടങ്ങി. അഞ്ചുദിവസത്തെ കഠിനമായ പരിശ്രമത്തിന്റെ ഫലമായി സമുദ്രത്തിനുകുറുകെ നൂറുയോജന നീളവും പത്തുയോജന വീതിയുമുള്ള സേതുബന്ധിതമായി. വിഭീഷണന് ഗദാപാണിയായി സചിവന്മാരോടൊത്ത് മറുകരയെത്തി. സുഗ്രീവന്റെ അപേക്ഷപ്രകാരം ശ്രീരാമന് ഹനുമാന്റെ തോളിലും താന്‍ അംഗദന്റെ തോളിലുമായി ലങ്കയിലെത്തി. വാനരസേന കാല്‍നടയായി പിന്തുടര്ന്നെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: