ആലപ്പുഴ: സംസ്ഥാന ഭാഗ്യക്കുറിക്കു ഭീഷണിയായി സമാന്തര ഭാഗ്യക്കുറികള്‍ വീണ്ടും സജീവമാകുന്നു. എഴുത്ത് ലോട്ടറിയെന്ന പേരിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാന്തര ലോട്ടറികള്‍ വിറ്റഴിക്കുന്നത്. സംസ്ഥാന ലോട്ടറിയുടെ ഫലവുമായി ബന്ധപ്പെട്ടാണ് എഴുത്ത് ലോട്ടറിയുടെയും സമ്മാനത്തുക നല്‍കുന്നതെന്നതാണ് വിരോധാഭാസം. കംപ്യൂട്ടറും ഇന്റര്‍നെറ്റുമടക്കമുള്ള സംവിധാനങ്ങളുപയോഗിച്ചാണ് ഭാഗ്യക്കുറി നടത്തിപ്പ്.
സംസ്ഥാന ഭാഗ്യക്കുറിയുടെ അവസാന മൂന്നക്കങ്ങള്‍ നേരത്തെ പത്ത് രൂപ വാങ്ങി എഴുതി നല്‍കുകയും ദിവസവും ഉച്ചയ്ക്ക ശേഷം സംസ്ഥാന സര്‍ക്കാര്‍ ഭാഗ്യക്കുറിയുടെ ഫലം വരുമ്പോള്‍ എഴുതി നല്കിയ മൂന്നക്കങ്ങളുണ്ടങ്കില് സമ്മാനതുക നല്‍കുകയുമാണ് ചെയ്യുന്നത്. സംസ്ഥാന ഭാഗ്യക്കുറിപോലെ തന്നെ നൂറുരൂപ വരെയുള്ള സമ്മാനങ്ങളും സമാന്തര ഭാഗ്യക്കുറിയില്‍ നല്‍കുന്നുണ്ട്.
എഴുതി നല്കിയ നമ്പര്‍ സമ്മാനാര്‍ഹമായാല്‍ ഉടന്‍ തന്നെ പണം ലഭിക്കും. ഒരു ലക്ഷം രൂപയാണ് പരമാവധി സമ്മാനത്തുക. ഈ തുകയില്‍ ഒരു രൂപ പോലും കുറയാതെ ലോട്ടറിയെടുത്ത കടയില്‍ നിന്ന് തന്നെ ലഭ്യമാകുമെന്നതിനാല്‍ നിരവധിയാളുകളാണ് ഈ ഭാഗ്യക്കുറി മാഫിയയുടെ വലയില്‍പ്പെടുന്നത്. പലയിടങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ ഭാഗ്യക്കുറി ഏജന്സിയുള്ളവരാണ് സമാന്തര ലോട്ടറിയുടെയും വിതരണക്കാര്‍.
സംസ്ഥാന സര്‍ക്കാര്‍ ഭാഗ്യക്കുറിയുടെ റിസള്‍ട്ട് വന്നാലുടന്‍ എഴുത്ത് ലോട്ടറി സമ്മാനാര്‍ഹര്‍ക്ക് രൊക്കം പണം വാങ്ങാന്‍ കഴിയും. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗ്യക്കുറി സമ്മാനാര്‍ഹരായവര്‍ സമ്മാനത്തുകയുടെ നിശ്ചിത ശതമാനം നികുതിയായി സര്‍ക്കാരിന് നല്കുമ്പോള് എഴുത്ത് ലോട്ടറിയിലെ സമ്മാനാര്‍ഹര്‍ക്ക് യാതൊരു നികുതിയും നല്‍കേണ്ടതില്ല. ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപയാണ് നികുതിയിനത്തില്‍ നഷ്ടമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: