ചേര്‍ത്തല: കെഎസ്ആര്‍ടിസി ഡിപ്പോയുടെ പുതിയ വ്യാപാര സമുച്ചയത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. ഉദ്ഘാടനശേഷം ഡിപ്പോ ഓഫീസിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും ഇവിടേക്ക് മാറ്റാനാണ് തീരുമാനം. ഇത് യാത്രക്കാര്‍ക്കും ജീവനക്കാര്‍ ഏറെ ഗുണകരമായി മാറുമെന്നാണ് പ്രതീക്ഷ. സ്റ്റാന്റിന് കിഴക്കു ഭാഗത്ത് നിര്‍മിച്ചിരിക്കുന്ന ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മുറികള്‍ വ്യാപാരാവശ്യത്തിന് വാടകക്ക് നല്‍കും. വ്യാപാര സമുച്ചയത്തിന് 1.15 കോടിയും മുന്‍ഭാഗം ടാര്‍ ചെയ്യുന്നതിനുമായി 35 ലക്ഷവുമാണ് വിനിയോഗിച്ചത്.
പി.തിലോത്തമന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നനുവദിച്ച ഒന്നര കോടി രൂപ ഉപയോഗിച്ച് കെട്ടിടത്തിന്റെ നിര്‍മാണ ജോലികള്‍ ആറുമാസം മുമ്പ് പൂര്‍ത്തിയായെങ്കിലും മുന്നിലെ മതില് പൊളിച്ച് പുനര്‍നിര്‍മ്മിക്കുന്നതിനും മുറ്റത്ത് ടൈലുകള്‍ പാകുന്നതിനും പണം തികയാതെ വന്നതിനാലാണ് ഉദ്ഘാടനം വൈകിയത്. വിഷയം എംഎല്‍എ കോര്പ്പറേഷന് എംഡിയുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയുടെ ചെലവില്‍ മതില് നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പണികള്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തുമ്പോഴും വ്യാപാര സമുച്ചയത്തിലെ മുറികളുടെ ലേലത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ പോലും ആയിട്ടില്ല. ഇതിന് ഇനിയും കാലതാമസം നേരിടുമെന്നാണ് വിവരം.
ലേലത്തിലൂടെ ഒരുകോടിയോളം രൂപയാണ് കോര്പ്പറേഷന് വരുമാനം പ്രതീക്ഷിക്കുന്നത്. നടപടികള്‍ വൈകുന്നത് കെഎസ്ആര്‍ടിസിയ്ക്ക് കടുത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്. വിശാലമായ സ്ഥലസൗകര്യമുള്ള ഡിപ്പോയിയില്‍ നാളിതുവരെ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അശാസ്ത്രീയവും ദീര്‍ഘവീക്ഷണമില്ലാത്തതുമാണെന്ന് ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ബസുകള്‍ സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന കവാടത്തിന് സമീപം മാര്‍ഗതടസമുണ്ടാക്കുന്ന തരത്തിലാണ് ഡീസല്‍ പമ്പ് സ്ഥാപിച്ചിട്ടുള്ളത്.
പമ്പ് ഇവിടെ നിന്ന് സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റണമെന്നാവശ്യം കാലങ്ങളായി ഉയരുന്നണ്ട്. സ്റ്റാന്റിലേക്ക് വരുന്നവയടക്കം നിരവധി ബസുകള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ടെങ്കിലും ഇത് ശാസ്ത്രീയമായി ഉപയോഗിക്കാന്‍ അധികാരികള്‍ തയാറാകുന്നില്ല. പരാതികളും ആക്ഷേപങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നടക്കുന്നത്.
വൈകിട്ട് അഞ്ചിന് ഡിപ്പോ അങ്കണത്തില്‍ ചേരുന്ന സമ്മേളനത്തില്‍ ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സമുച്ചയം ഉദ്ഘാടനം ചെയ്യും. പി. തിലോത്തമന് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. വയലാര്‍ രവി എംപി മുഖ്യ പ്രഭാഷണം നടത്തും. കെ.സി. വേണുഗോപാല്‍ എംപി ലോഫ്ളോര്‍ സര്‍വീസ് ഫഌഗ് ഓഫ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: