ആലപ്പുഴ: പട്ടണത്തിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് നവീകരിക്കുമ്പോള്‍ കൂടുതല്‍ ഉപയോക്തൃ സൗഹൃദപരമായി ആസൂത്രണം ചെയ്തു നിര്‍മ്മിക്കണമെന്ന് ആവശ്യമുയരുന്നു. സ്റ്റേഷന്റെ പ്രയോജനം കൂടുതലായി ലഭ്യമാകാന്‍ സമീപത്തു മറ്റു അനുബന്ധ യാത്രാസൗകര്യങ്ങള്‍ കൂടി ഏര്‍പ്പെടുത്തും വിധം രൂപരേഖ തയാറാക്കുകയും വേണമെന്നാണ് നിര്‍ദ്ദേശമുയരുന്നത്.
കഴിവതും ബസ് പുറകോട്ട് എടുക്കാതെ പാര്‍ക്കു ചെയ്ത് യാത്രക്കാരെ കയറ്റിയിറക്കാനുള്ള സൗകര്യം വേണം. ആലപ്പുഴയിലെ സ്റ്റേഷന് വൃത്താകൃതിയിലായതിനാല്‍ അത്തരത്തില്‍ നിര്‍മാണപദ്ധതി തയാറാക്കാവുന്നതേയുള്ളു. യാത്രക്കാര്‍ക്ക് മഴയും വെയിലും കൊള്ളാതെ ബസില്‍ പ്രവേശിക്കാനാകുന്ന വിധത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തണം.
ബസ് സ്റ്റേഷന് മൂലമുണ്ടാകുന്ന വര്‍ദ്ധിച്ച ഗതാഗതത്തിരക്ക് ക്രമപ്പെടുത്താന്‍ ബസ് സ്റ്റേഷനു സമീപവും പോലീസ് ഔട്ട് പോസ്റ്റിനു സമീപവും വാഹനങ്ങള്‍ക്കു കയറിയിറങ്ങാനുള്ള പാലങ്ങള്‍ നിര്‍മ്മിക്കണം. ബസ് സ്റ്റേഷന് പരിസരത്തെ അനധികൃത വഴിവാണിഭവും തട്ടുകടകളും ഒഴിവാക്കി കാല്‍നടയാത്രക്കാരുടെ സഞ്ചാരമാര്‍ഗം സുഗമമാക്കണം. ഫയര്‍ ആന്‍ഡ് റെസ്ക്യു സ്റ്റേഷന് അടുത്തായതിനാല്‍ റോഡ് ഒരു തരത്തിലും കടകള്‍ സ്ഥാപിച്ച് ഇടുങ്ങിയതാക്കാന്‍ അനുവദിക്കരുത്. നിലവില്‍ ബസുകള്‍ പോലും റോഡിലാണ് പാര്‍ക്കു ചെയ്യുന്നത്. റോഡ് വരയിട്ടു വേര്‍തിരിക്കണം. ഇപ്പോള്‍ റോഡും സ്റ്റേഷന് പരിസരവും വേര്‍തിരിവില്ലാതെയാണ് കിടക്കുന്നത്. ഓട്ടോറിക്ഷ, ടാക്സി കാര്‍ പാര്‍ക്കിംഗ് ശാസ്ത്രീയമാക്കണം.
ബസ് സ്റ്റേഷനിലും പരിസരങ്ങളിലും പരസ്യങ്ങളും കൊടിതോരണങ്ങളും പോസ്റ്ററുകളും കൊണ്ട് നിറച്ചു വൃത്തികേടാക്കുന്ന പ്രവണത അവസാനിപ്പിച്ചില്ലെങ്കില്‍ ടൂറിസ്റ്റ് സൗഹൃദം ആകില്ല. പല ഫ്ളക്സ് ബോര്‍ഡുകളും അപകടമുണ്ടാകുന്ന വിധത്തിലാണ് സ്ഥാപിക്കുന്നത്. ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികള്‍ മാത്രം വിചാരിച്ചാല്‍ത്തന്നെ ബസ് സ്റ്റേഷന് പരിസരം വൃത്തികേടാകുന്നത് ഒഴിവാക്കാം. യാത്രക്കാര്‍ ചപ്പുചവറുകള്‍ സ്റ്റേഷന് പരിസരത്ത് നിക്ഷേപിക്കുന്നതും അവസാനിപ്പിക്കണം. നിലവില്‍ ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് ആണെന്നറിയാന്‍ ഔദ്യോഗികമായ ഒരു ബോര്‍ഡു പോലുമില്ല.
റോഡിലെ വാഹനക്കുരുക്കു നിയന്ത്രിക്കാന്‍ കഴിവതും സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കി പൊതുഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. ബസ്, ബോട്ട്, റെയില്‍വേ സ്റ്റേഷന് പരിസരങ്ങളില്‍ എത്രയും അധികം സൗജന്യ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുകയാണ് അതിനുള്ള നടപടി.
സ്വകാര്യ സ്ഥാപനങ്ങള്‍ സ്വന്തം വാഹനങ്ങളുടെ പാര്‍ക്കിങിനായി റോഡിന്റെ വശങ്ങളില് മറ്റുള്ളവരെ ഒഴിവാക്കി കെട്ടിത്തിരിച്ച് ഇടുന്നതും തടയണം. ആര്‍ക്കും റോഡില്‍ നോ പാര്‍ക്കിംഗ് എന്നു എഴുതി വയ്ക്കാവുന്ന അവസ്ഥയാണ്. മള്‍ട്ടിലെവല്‍ പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തിയാല്‍ കുറഞ്ഞ സ്ഥലത്തു കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാനാകും. ട്രാന്‍സ്പോര്‍ട്ട്, പ്രൈവറ്റ് ബസ് സ്റ്റേഷനുകള്‍, ബോട്ട് സ്റ്റേഷന്, റെയില്‍വേ സ്റ്റേഷന് തുടങ്ങിയവയുമായി ബന്ധിപ്പിക്കുന്ന ബസ് സര്‍വീസുകള്‍ കൃത്യമായി നടത്തിയാല്‍ റോഡില്‍ സ്വകാര്യവാഹനങ്ങളുടെ തിരക്ക് വളരെയേറെ കുറയും. നിര്‍ദേശങ്ങളടങ്ങിയ വിശദമായ കത്ത് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെഎസ്ആര്‍ടിസി എംഡി ആന്റണി ചാക്കോയ്ക്കും നല്‍കിയതായി തത്തംപള്ളി റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: