വണ്ടിപ്പെരിയാര്‍ (ഇടുക്കി):സ്റ്റോപ്പ് മെമ്മോ നിലനില്‍ക്കെ വണ്ടിപ്പെരിയാര്‍ അസംപ്ഷന്‍ പള്ളി അധികൃതര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നാട്ടിയ കുരിശ് എടുത്തുമാറ്റി. ഹിന്ദു ഐക്യവേദി പ്രതിഷേധവുമായി എത്തിയതോടെയാണ് ജില്ലാ ഭരണകൂടം ഇടപെട്ട് കുരിശ് എടുത്ത്മാറ്റിയത്.
നാഷണല്‍ ഹൈവേ അതോറിട്ടി എഞ്ചിനീയറുടെ ഒത്താശയോടെയാണ് രാത്രിയുടെ മറവില്‍ ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പുണ്ടാകുന്നതുവരെ ഒരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഇവിടെ നടത്തരുതെന്ന് പള്ളി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് ലംഘിച്ചാണ് വെള്ളിയാഴ്ച്ച പുലര്‍ച്ചെ കൂറ്റന്‍ കൊടിമരവും കുരിശും സര്‍ക്കാര്‍ ഭൂമിയില്‍ സ്ഥാപിച്ചത്.
സംഭവത്തില്‍ ഹിന്ദുഐക്യവേദിയും മുസ്ലിം സംഘടനകളും പ്രതിഷേധവുമായി എത്തി.പീരുമേട് തഹസീല്‍ദാറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ചര്‍ച്ച നടത്തി. ഇതേത്തുടര്‍ന്നാണ് കുരിശും കൊടിമരവും എടുത്തുമാറ്റിയത്.പള്ളിക്കാര്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഹൈവേ അതോറിട്ടി ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാനും സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന ആരോപണം ശക്തമാണ്.
ആറ് മാസം മുന്‍പ് സര്‍ക്കാര്‍ ഭൂമി കയ്യേറി അസംപ്ഷന്‍ പള്ളിക്കാര് സ്ഥാപിച്ചിരുന്ന കുരിശുപള്ളി വണ്ടിപ്പെരിയാര്‍ പാലത്തിന്റെ നിര്‍മ്മാണത്തിനായി പൊളിച്ച് നീക്കിയിരുന്നു. ഇതിനുശേഷം സര്‍ക്കാര്‍ഭൂമി കയ്യേറി അനുമതിയില്ലാതെ കുരിശുപള്ളി പണിയാന്‍ നീക്കം നടത്തിയപ്പോള്‍ ജില്ലാ ഭരണകൂടം സ്റ്റോപ്പ് മെമ്മൊ നല്കി. പീരുമേട് എംഎല്‍എയുടെ നേതൃത്വത്തില്‍ സംഭവം വിവാദമാക്കി. ഒടുവില്‍ മന്ത്രിതല ചര്‍ച്ചയില്‍ വരെ കുരിശുപള്ളി പ്രശ്നം ഉന്നയിച്ചു. പള്ളിക്കായി സര്‍ക്കാര്‍ ഭൂമി എഴുതി നല്കാന്വരെ രഹസ്യ തീരുമാനമെടുത്തു.
കളക്ടറുടെ റിപ്പോര്‍ട്ട് എതിരായതിനാല്‍ ഈ ഭൂമി കൈമാറ്റം നടന്നില്ല. ഇത്തരത്തിലുള്ള കയ്യേറ്റനീക്കങ്ങളെ സംഘടിച്ച് തോല്‍പ്പിക്കുമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് എസ്. പത്മഭൂഷണ്‍ പറഞ്ഞു. ഇടുക്കി ജില്ലയിലുള്ള കയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ സമരവുമായി ഹിന്ദു ഐക്യവേദി മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: