തിരുവനന്തപുരം: ഹയര്‍ സെക്കന്ററി അധ്യാപകരെ സ്ഥലം മാറ്റിയ നടപടിയില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. സര്‍ക്കാര്‍ നടപടിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയെ സമീപിക്കുന്നു. ഇതു സംബന്ധിച്ച് നാളെ ഹൈക്കോടതിയില്‍ വിശദമായ സത്യവാങ്മൂലം നല്‍കാനൊരുങ്ങുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്. ഹയര്‍ സെക്കന്ററി അധ്യാപകരുടെ സ്ഥലം മാറ്റത്തിന്മേല്‍ സമര്‍പ്പിച്ച സ്വകാര്യ അന്യായത്തിലാണ് കമ്മീഷന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നത്.
സപ്തംബര്‍ 20 വരെ അധ്യാപകര്‍ എവിടെയാണോ ജോലി ചെയ്തിരുന്നത് അവിടെ തന്നെ തുടരണമെന്നും സ്ഥലം മാറ്റം മരവിപ്പിക്കണമെന്നുമുള്ള നിലപാടിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കാനുള്ളതിനാല്‍ ഹയര്‍ സെക്കന്ററി അധ്യാപകര്‍ക്ക് സ്ഥലം മാറ്റം നല്‍കരുതെന്ന വിലക്കും കമ്മീഷന് പുറപ്പെടുവിച്ചിരുന്നു.
എന്നാല്‍ വിലക്ക് നിലവില്‍ വന്ന 21 ന്റെ തൊട്ടടുത്ത ദിവസം 22ന് പാതിരാത്രി 11 മണിയോടെ 20-ാം തീയതി വച്ച് സ്ഥലംമാറ്റ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കുകയായിരുന്നു. ഇതോടെ തെരഞ്ഞെടുപ്പ് കമ്മീഷന് സര്‍ക്കാരിനെതിരെ രംഗത്തു വന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് നിലവില്‍ വരുന്നതിന് മുമ്പുള്ള തീയതി വച്ച് ഉത്തരവിറക്കി കമ്മീഷനെ മറികടക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമം.
അധ്യാപകരുടെ സ്ഥലംമാറ്റ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടുമായി യോജിക്കാനാകില്ലെന്ന് സര്‍ക്കാര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുംമുമ്പ് ഭരണകാര്യങ്ങളില്‍ കമ്മീഷന് ഇടപെടുന്നത് ശരിയല്ല. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് സര്‍ക്കാര്‍ സ്ഥലംമാറ്റ ഉത്തരവിറക്കിയത്.
അതിനാല്‍ ഉത്തരവ് മരവിപ്പിക്കില്ലെന്നും നിയമം പരിഗണിച്ച് മറുപടി നല്‍കുമെന്നും ഹയര്‍ സെക്കന്ററി ഡയറക്ടര്‍ കെ.എന്‍. സതീഷ് അറിയിച്ചു. ഇതോടെ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന് വഴിയൊരുങ്ങിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: