എസ്എല്ലിന്റെ ആദ്യ പതിപ്പില്‍ ഏറ്റവും ശക്തരായ ടീമുകളിലൊന്നായിരുന്നു ദല്‍ഹി ഡൈനാമോസ്. എന്നാല്‍, പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താന്‍ അവര്‍ക്കായില്ല. കാല്പ്പന്തിന്മേല് മാന്ത്രികത കാണിക്കുന്ന ലോക ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍ ജനറല്‍മാരിലൊരാളായ ഇറ്റലിയുടെ ഡെല്‍ പിയറോ, ബ്രസീലിയന്‍ താരം ഗുസ്താവോ, സ്പാനിഷ് താരം ബ്രുണോ ഹെരേരോ, ഡാനിഷ് താരങ്ങളായ മാഡ്സ് ജുന്‍കര്‍, മോര്‍ട്ടന്‍ സുകോബോ എന്നീ സൂപ്പര്‍ താരങ്ങള്‍ അണിനിരന്നിട്ടും അഞ്ചാം സ്ഥാനത്തെത്താനേ അവര്‍ക്കായുള്ളു.
ഈ സൂപ്പര്‍താരങ്ങളില്‍ 13 കളികളില്‍നിന്ന് അഞ്ച് ഗോളുകളുമായി ബ്രസീലിയന്‍ താരം ഗുസ്താവോയും, മൂന്ന് തവണ എതിര്‍വല കുലുക്കിയ ഹാന്‍സ് മള്‍ഡറും, 14 കളികളില്‍ നിന്ന് മൂന്നു ഗോള്‍ നേടിയ മാഡ്സ് ജുന്കറും മാത്രമാണ് അല്‍പ്പമെങ്കിലും പാരമ്പര്യം കാത്തത്.
ആദ്യ രണ്ട് കളികളില്‍ പൂനെ സിറ്റിയോടും, അത്ലറ്റികോ ഡി കൊല്‍ക്കത്തയോടും സമനില പാലിച്ച് തുടങ്ങിയ അവര്‍ മൂന്നാമത്തേതില്‍ കരുത്തരായ ചെന്നൈയിന് എഫ്സിയെ 4-1ന് കീഴടക്കി.
പിന്നീട് ഈ ഫോം നിലനിര്‍ത്താനാകാതെ നക്ഷത്ര താര നിര മങ്ങി. പ്രാഥമിക ഘട്ടത്തില്‍ കളിച്ച 14 മത്സരങ്ങളില്‍ 16 ഗോളുകള്‍ സ്കോര്‍ ചെയ്ത ടീം, പതിനാലെണ്ണം വഴങ്ങി. നിര്‍ണായകമായ അവസാന കളിയില്‍ ചെന്നൈയിന് എഫ്സിയോട് സമനില പാലിച്ചതോടെ സെമി കാണാതെ മടങ്ങേണ്ടിയും വന്നു. പത്ത് മത്സരങ്ങളില്‍ ബൂട്ടണിഞ്ഞെങ്കിലും, മാര്‍ക്വീ താരം അലസാന്‍ഡ്രോ ഡെല്‍പിയറോ ഒരു ഗോള്‍ മാത്രം നേടിയ തൃപ്തനായി.
എല്ലാം മറന്ന് ഒരുങ്ങിത്തന്നെയാണ് ഇത്തവണ അവര്‍ പടയ്ക്കിറങ്ങുന്നത്. ലക്ഷ്യമൊന്നു മാത്രം കീരടധാരണം. അതിനവര്‍ ഡെല്‍പിയറോയെ പോലുള്ള പഴയ പടക്കുതിരകള്‍ക്ക് പകരം സ്വന്തമാക്കിയത് ലോക ഫുട്ബോളിലെ കരുത്തരെ. അവരില്‍ പ്രധാനി മാനേജരും മാര്‍ക്വീ താരവുമായി എത്തുന്ന ബ്രസീലിയന്‍ റോബര്‍ട്ടോ കാര്‍ലോസ്. ലോകം കണ്ട ഏറ്റവും മികച്ച ഇടതുവിങ് ബാക്ക് എന്നു വിശേഷണമുള്ള കാര്‍ലോസിലൂടെ കരുത്തു തിരിച്ചിപിടിക്കാമെന്നാണ് അവരുടെ പ്രതീക്ഷ. ലിവര്‍പൂളിന്റെ പ്രതാപകാലത്ത് ടീമിന്റെ കോട്ട കാത്ത നോര്‍വേയുടെ ലെഫ്റ്റ് ബാക്ക് ജോണ്‍ ആര്‍നെ റീസെയും പ്രതീക്ഷ പകരുന്നു. പ്രതിരോധത്തില്‍ കോട്ടകെട്ടുന്നതിനൊപ്പം വിംഗുകളിലൂടെ ചാട്ടൂളി കണക്കെ കുതിച്ചുകയറുന്നതില്‍ അതുല്യരാണ് ഇരുവരും.
പരിശീലകന് കൂടിയായ മാര്‍ക്വീ താരം റോബര്‍ട്ടോ കാര്‍ലോസ് ലെഫ്റ്റ് ബാക്കായി എല്ലാ മത്സരത്തിലും ബൂട്ടണിഞ്ഞാല്‍ ഡല്‍ഹിയുടെ കരുത്ത് അളക്കാന്‍ ഏറെ ബുദ്ധിമുട്ടാകും. ദേശീയ ടീമിനായി 125 മത്സരങ്ങളിലും റയല്‍ മാഡ്രിഡിനായി 370 മത്സരങ്ങളിലും ബൂട്ട് കെട്ടിയ കാര്‍ലോസ് മികച്ച ഫ്രീകിക്ക് വിദഗ്ദ്ധന് കൂടിയാണ്. കാര്‍ലോസ് കളിക്കാനിറങ്ങിയില്ലെങ്കില്‍ അതേ സ്ഥാനത്ത് ആര്‍നെ റീസെയുണ്ടാകും. രണ്ടുതാരങ്ങളും ഒന്നിച്ച് കളിക്കാനിറങ്ങിയാല് ഇടത് മിഡ്ഫീല്‍ഡിലാകും ആര്‍നെയുടെ സ്ഥാനം.
നോര്‍വേക്കായി 110 മത്സരങ്ങളില്‍ കളിച്ച റീസെ ലിവര്‍പൂള്‍, മൊണാക്കോ, റോമ, ഫുള്‍ഹാം, അപോയല്‍ എന്നീ ടീമുകള്‍ക്ക് വേണ്ടി പ്രതിരോധം കാത്ത കരുത്തനാണ്. ജുവന്റസിന്റെയും കൊറിന്ത്യന്‍സിന്റെയും ഫ്ളെമന്ഗോയുടെയും കാവല്‍ഭടനായിരുന്ന ആന്ഡേഴ്സണ് കാര്‍ഡോസോ എന്ന ചിക്കോയും ഇത്തവണ ദല്‍ഹിയുടെ പ്രതിരോധത്തില്‍ കോട്ടകെട്ടനെത്തും. മലയാളി താരം അനസ് എടത്തൊടികയും പ്രതിരോധനിരയില്‍ കളിക്കാനിറങ്ങും. അന്‍വര്‍ അലി, റോബര്‍ട്ട് ലാല്തല്മുന, നോബ സിങ്, പര്‍ബീര്‍ ദാസ് എന്നിവരാണ് പ്രതിരോധത്തിലെ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
മധ്യനിരയില്‍ കളി മെനയാന്‍ ലിയോണിന്റെയും ചെല്‍സിയുടെയും മുന്‍ സൂപ്പര്‍ താരം മുപ്പത്തിയഞ്ച്കാരന് മലൂദ തന്നെയാവും ഇറങ്ങുക. ഫ്രാന്‍സിനായി 80 മത്സരങ്ങളില്‍ കളിച്ച മലൂദ വിവിധ ക്ലബ്ബുകള്‍ക്കായി 628 മത്സരങ്ങളിലും ബൂട്ടണിഞ്ഞു. 111 ഗോളുകള്‍ നേടിയ മലൂദ 114 ഗോളുകള്‍ക്ക് വഴിയൊരുക്കി. മലൂദക്കൊപ്പം മുന്‍ ലീഗില്‍ ഡല്‍ഹിയുടെ ഏറ്റവും മികച്ച താരമായിരുന്ന ഡച്ചുകാരന് ഹാന്‍സ് മള്‍ഡറും ഡച്ച് ഫുട്ബോളിന്റെ തന്നെ പരിചയവുമായെത്തുന്ന സെര്‍ജിഞ്ഞോ ഗ്രീനും ഇറങ്ങും. ദേശീയ താരം സ്നേഹജ് സിങ്, ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ്, മല്‍സാംതുലംഗ, സൗവിക് ചക്രവര്‍ത്തി, റാല്‍തെ, ജി. വിഘ്നേഷ് എന്നിവരാണ് മധ്യനിരയിലെ ഇന്ത്യന്‍ താരങ്ങള്‍.
മുന്നേറ്റനിരയില്‍ യുവരക്തങ്ങള്‍ക്ക് മുന്‍തൂക്കം. കഴിഞ്ഞ സീസണിലെ ടീം ടോപ് സ്കോറര്‍ ഗുസ്താവോ ഡോസ് സാന്റോസിനൊപ്പം വെസ്റ്റ് ബ്രോംവിച്ച് താരം ആദില്‍ നബി, ഘാന ജൂനിയര്‍ താരം റിച്ചാര്‍ഡ് ഗാഡ്സെയും കൂടി ചേരുന്നതോടെ ചിത്രം പൂര്‍ണം. കഴിഞ്ഞ സീസണില്‍ വെസ്റ്റ് ബ്രോംവിച്ച് മികച്ച യുവതാരമായി തെരഞ്ഞെടുത്തത് ആദില്‍ നബിയെയാണ്. ഇന്ത്യന്‍ സ്ട്രൈക്കര്‍ റോബിന് സിങ്ങ്, ബെംഗളൂരു എഫ്സിയുടെ യുവതാരം സെമിന്ലെന് ഡൗങ്ങല്‍, ബ്രസീലില്‍നിന്നുള്ള വിനിഷ്യസ് ഫെരേര എന്നിവര്‍ മറ്റ് സ്ട്രൈക്കര്‍മാര്‍.
പോസ്റ്റിന് മുന്നിലും ദല്‍ഹിക്ക് ഭയക്കേണ്ട കാര്യമില്ല. ചോരാത്ത കൈകളുമായി സ്പാനിഷ് താരം ടോണി ഡൊബ്ലാസുണ്ട്. രവികുമാറും മുന്‍ ഇന്ത്യന്‍ താരം സുഭാശിഷ് ചൗധരിയുമാണ് മറ്റ് രണ്ട് ഗോള്‍കീപ്പര്‍മാര്‍.
ഇന്ത്യക്ക് പുറത്ത് സ്വീഡനിലും ഡെന്മാര്ക്കിലുമായി ദല്‍ഹി ഡൈനാമോസ് രണ്ടാം സീസണ് മുന്നോടിയായുള്ള പരിശീലനം പൂര്‍ത്തിയാക്കിയത്. അവിടെ നാല് പരിശീലന മത്സരങ്ങളും കളിച്ചു. രണ്ടെണ്ണത്തില്‍ പരാജയപ്പെട്ടപ്പോള്‍ ഓരോന്നില്‍ വിജയവും സമനിലയും നേടി. സ്വീഡിഷ് പ്രീമിയര്‍ ലീഗിലെ മുന്‍ റണ്ണറപ്പായ ബികെ ഹാക്കനുമായും അവര്‍ പരിശീലന മത്സരം കളിച്ചു. ഈ കളിയില്‍ 7-2ന് ദല്‍ഹി തോറ്റു. ഐഎസ്എല്‍ രണ്ടാം പതിപ്പില്‍ ദല്‍ഹി തങ്ങളുടെ ആദ്യ മത്സരത്തില്‍ ഒക്ടോബര്‍ നാലിന് ഗോവ എഫ്സിയുമായി ഏറ്റുമുട്ടും.
ടീം: ഗോള്‍കീപ്പര്‍മാര്‍: ടോണി ഡൊബ്ലാസ് (സ്പെയിന്), രവികുമാര്‍, സുഭാശിഷ് ചൗധരി (ഇന്ത്യ). പ്രതിരോധനിര: റോബര്‍ട്ടോ കാര്‍ലോസ്, ആന്ഡേഴ്സണ് കാര്‍ഡോസോ (ബ്രസീല്‍), ജോണ്‍ ആര്‍നെ റീസ് (നോര്‍വേ), അനസ് എടത്തൊടിക, അന്‍വര്‍ അലി, റോബര്‍ട്ട് ലാല്തല്മുന, നോബ സിങ്, പര്‍ബീര്‍ ദാസ് (ഇന്ത്യ). മധ്യനിര: ഫ്ളോറന്റ് മലൂദ (ഫ്രാന്‍സ്), ഹാന്‍സ് മള്‍ഡര്‍, സെര്‍ജിഞ്ഞോ ഗ്രീന്‍ (ഹോളണ്ട്), സ്നേഹജ് സിങ്, ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ്, മല്‍സാംതുലംഗ, സൗവിക് ചക്രവര്‍ത്തി, റാല്‍തെ, ജി. വിഘ്നേഷ് (ഇന്ത്യ). സ്ട്രൈക്കര്‍മാര്‍: ഗുസ്താവോ ഡോസ് സാന്റോസ്, വിനിഷ്യസ് ഫെരേര (ബ്രസീല്‍), റിച്ചാര്‍ഡ് ഗാഡ്സെ (ഘാന), ആദില്‍ നബി (ഇംഗ്ലണ്ട്), റോബിന് സിങ്ങ്, സെമിന്ലെന് ഡൗങ്ങല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: