മൂന്നാറിലെ വിപ്ലവത്തോടെ വാലുമുറിഞ്ഞ ഇടത് വലത് തൊഴിലാളി നേതാക്കള്‍ മാനം കപ്പലു കയറിയ മട്ടില്‍ മാളത്തിലൊളിക്കാനുള്ള പരക്കം പാച്ചിലിലാണ്. ഇരുട്ടി വെളുക്കുംമുമ്പ് ആദര്‍ശധീരനായി മാറിയ ടോമിന് ജെ. തച്ചങ്കരി തുറന്നുവിട്ട കണ്‍സ്യൂമര്‍ഫെഡ് കുംഭകോണത്തിന്റെ കഥകള്‍ പെയ്തുതീര്‍ന്നിട്ടില്ല. അതിനിടയിലാണ് കശുവണ്ടി വികസന കോര്‍പ്പറേഷനിലെ കഴിഞ്ഞ പത്തുകൊല്ലത്തെ അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ സിബിഐ വരുന്നത്. സിബിഐ എന്നു കേട്ടപ്പോഴേ നേതാക്കന്മാരുടെ ചങ്കിടിപ്പുകൂടി.
സെക്രട്ടറിയേറ്റിന് മുന്നില്‍ ഉണ്ണാവ്രതം കിടന്ന് കുഞ്ഞൂഞ്ഞിനെ വിരട്ടാന്‍ നോക്കിയതോടെ കമ്മ്യൂണിസ്റ്റ് മുതലാളിക്ക് ഉറ്റതോഴനായി മാറിയ ശൂരനാട്ടുകാരന്‍ ആര്. ചന്ദ്രശേഖരന് കോര്‍പ്പറേഷന്റെ മുതലാളിപ്പട്ടം രാജിവെച്ചു.
തൊഴിലാളി സംഘടനാ നേതാക്കന്മാര് മുതലാളിമാരായ കോര്‍പ്പറേഷനെയാണ് കശുവണ്ടിവികസന കോര്പ്പറേഷന് എന്ന് പേരിട്ട് വിളിക്കുന്നത്. പൊതുമേഖലാ സ്ഥാപനമെന്നാണ് പറയപ്പെടുന്നതെങ്കിലും റിലയന്‍സിനേക്കാളും മുന്തിയ കോര്പ്പറേറ്റുകളിലൊന്നാണിതെന്ന് ഇപ്പോള്‍ മുതലാളിമാരായ തൊഴിലാളി നേതാക്കന്മാരുടെ ആസ്തിയുടെ കണക്കെടുത്താല്‍ ആര്‍ക്കും ബോധ്യമാകും.
തൊഴിലാളി സംഘടനാ നേതാക്കള്‍ കൂടിച്ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡാണ് കോര്‍പ്പറേഷന്റെ ‘ഭരണം നടത്തുന്നത്. ചന്ദ്രശേഖരന് മുതലാളി പ്രസിഡന്റും അഖിലേന്ത്യാ വൈസ് പ്രസിഡന്റുമൊക്കെയായ ഐഎന്‍ടിയുസിയും പാവപ്പെട്ട കശുവണ്ടിത്തൊഴിലാളികളുടെ മൊത്തക്കുത്തകക്കാരായി നാളിതുവരെ നാടുവാണ സിഐടിയുവും മുതല്‍ ലൊട്ടുലൊടുക്ക് തൊഴിലാളി സംഘടനകളെല്ലാം വട്ടംചേര്‍ന്നിരുന്നാണ് അണ്ടി തല്ലുന്ന തൊഴിലാളികളുടെ വിയര്‍പ്പിനും ജീവിതത്തിനും വിലയിട്ടത്. 1969ല്‍ സ്ഥാപിച്ച് എഴുപതില്‍ പ്രവര്‍ത്തനം തുടങ്ങിയ കോര്പ്പറേഷന് ചന്ദ്രശേഖരന് മുതലാളി ചെയര്‍മാനായ കാലത്ത് മാത്രമുണ്ടായ നഷ്ടം എഴുന്നൂറ് കോടിക്ക് മുകളിലാണ്.
378 കോടി രൂപ സര്‍ക്കാര്‍ സാമ്പത്തികസഹായം നല്കി കോര്‍പ്പറേഷനെ കയ്യയച്ച് സഹായിച്ച കാലഘട്ടത്തിലാണ് മുതലാളിയും കൂട്ടരും ചേര്‍ന്ന് ഈ നഷ്ടക്കയത്തിലേക്ക് പാവപ്പെട്ടവന്റെ അത്താണിയായ ഒരു തൊഴിലിനെ വലിച്ചെറിഞ്ഞതെന്ന് ഓര്‍ക്കണം.
നഷ്ടത്തിന്റെയും കെടുകാര്യസ്ഥതയുടെയും ഭീകരത അടുത്തറിയണമെങ്കില്‍ അതിന് മുമ്പുള്ള മുപ്പത്താറ് വര്‍ഷത്തെ കണക്ക് കൂടി അറിയണം. ആ മൂന്നരപ്പതിറ്റാണ്ടില്‍ സര്‍ക്കാര്‍ സഹായം 257 കോടി മാത്രം. നഷ്ടം 488 കോടിയും. മുതലാളിയുടെ വണ്ടിക്ക് എണ്ണയടിച്ച വകയില്‍ തുടങ്ങി എഴുതിയെടുത്ത പണത്തിന്റെ കഥയുമായി കൊല്ലത്ത് ഒരു പഴയ ഐഎന്‍ടിയുസിക്കാരന്‍ നടപ്പ് തുടങ്ങിയിട്ട് കാലം കുറേയായി. കോര്‍പ്പറേഷനെ കുത്തുപാളയെടുപ്പിച്ച് സ്വകാര്യമുതലാളിമാര്‍ക്ക് ലാഭമുണ്ടാക്കാന്‍ അവരിറക്കിവിട്ട ഭൂതമാണ് മെലിഞ്ഞുണങ്ങിയ ആ ചെറുപ്പക്കാരനെന്നാണ് മുതലാളിയും മുതലാളിയുമായി അതിശയകരമാം വിധം ഐക്യപ്പെട്ട മുന്‍ തൊഴില്‍മന്ത്രി കശുവണ്ടിത്തൊഴിലാളികളുടെ കളിത്തോഴനെന്ന് വിശേഷിപ്പിക്കപ്പെടുന്ന സഖാവ് പി.കെ. ഗുരുദാസനുമൊക്കെ പാടി നടന്നത്.
മനോജ് കടകംപള്ളി എന്ന മുന്‍ ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി, എന്ത് താല്പര്യത്തിന്റെ അടിസ്ഥാനത്തിലായാലും, നടത്തിയ നിയമയുദ്ധത്തിന്റെയും കത്തിടപാടുകളുടെയും ഒടുവിലാണ് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം കശുവണ്ടി കോര്‍പ്പറേഷന്റെ വികസനത്തിന്റെ പിന്നാമ്പുറങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഇറങ്ങിയത്.
കോര്‍പ്പറേഷന്റെ കീഴിലുള്ള മുപ്പത് ഫാക്ടറികളിലായി പണിയെടുക്കുന്ന ഇരുപതിനായിരത്തോളം തൊഴിലാളികളെ സംരക്ഷിക്കാനും വ്യവസായം നിലനിര്‍ത്താനുമായി നാളിതുവരെ സര്‍ക്കാര്‍ ഒഴുക്കിയത് 635 കോടിയാണ്. ഏതെങ്കിലും കശുവണ്ടിത്തൊഴിലാളിയുടെ ജീവിതനിലവാരം ഈ തൊഴില്‍ കൊണ്ട് ഉയര്‍ന്നതായി കേട്ടിട്ടില്ല. കോര്‍പ്പറേഷന്റെ കീഴിലുള്ള ഫാക്ടറികളില്‍ തൊഴില്‍ സുരക്ഷിതത്വം പോലുമുണ്ടായില്ല.
വാതകച്ചോര്‍ച്ചകള്‍ അടിക്കടി സംഭവിച്ചു. സ്ത്രീത്തൊഴിലാളികള്‍ക്ക് വസ്ത്രം മാറാനോ ഭക്ഷണം കഴിക്കാനോ മതിയായ സൗകര്യമുണ്ടായില്ലെന്ന് പരാതികള്‍ ഉണ്ടായി. ഇടത് വലത് തൊഴിലാളി യൂണിയനുകള്‍ ഒത്തുചേര്‍ന്ന് മുതലാളിമാരായിട്ടും ഫലമുണ്ടായില്ല. വോട്ടെടുപ്പ് അടുക്കുമ്പോള്‍ കൈനീട്ടിയെത്തും. ഓണക്കാലത്ത് സ്വാഭാവികമായി ലഭിക്കുന്ന ബോണസ് തുകയുടെ വിഹിതംപറ്റാന്‍ ഉളുപ്പില്ലാതെ ഫാക്ടറിപ്പടിക്കല്‍ കൊടികുത്തി സമരം നടത്തും. തൊഴിലാളിയുടെ പേരുപറഞ്ഞ് ഫാക്ടറി ഉടമകളെ ഭീഷണിപ്പെടുത്തിയും മണിയടിച്ചും പണമുണ്ടാക്കും. തൊഴിലാളി ഓലമേഞ്ഞ കൂരയില്‍ പതിറ്റാണ്ടുകളായി കഴിയുമ്പോള്‍ നേതാക്കന്മാര് കൂരകളിള് നിന്ന് കൊട്ടാരങ്ങളിലേക്കും സൈക്കിളുകളില്‍ നിന്ന് വിലകൂടിയ ആഡംബരകാറുകളിലേക്കും ജീവിതം മാറ്റി.
കോടികള്‍ ചെലവിട്ട് പാട്ടും കൂത്തും ഗാനമേളയുമായി നേതാവ് നടത്തിയ മകളുടെ കല്യാണ മാമാങ്കം കണ്ട് ഞെട്ടിത്തരിച്ച തൊഴിലാളികളുണ്ട് കൊല്ലത്ത്. അഡീഷണല്‍ ചീഫ്സെക്രട്ടറി കെ.എം. എബ്രഹാം അന്വേഷണം നടത്തി റിപ്പോര്‍ട്ട് പുറത്തായപ്പോഴാണ് ചന്ദ്രശേഖരന് ഉണ്ണാവ്രതവുമായി ഇറങ്ങിയത്. എബ്രഹാമിനെ പുറത്താക്കണമെന്നായിരുന്നു ഡിമാന്‍ഡ്.പട്ടിണിസമരത്തിനിറങ്ങിയ കോര്പ്പറേഷന് ചെയര്‍മാനെ കാണാന്‍ പിണറായി സഖാവ് നേരിട്ടെത്തി. കെട്ടിപ്പിടിച്ചു. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അഴിമതി അന്വേഷിച്ച് റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്ന ഒരു ഉദ്യോഗസ്ഥനെതിരെ കോര്‍പ്പറേറ്റുകളുടെ ഐക്യപ്പെടലായിരുന്നു അത്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ആദ്യ അഞ്ചുകൊല്ലവും നാടുവാണത് തൊഴിലാളികളുടെ കളിത്തോഴന്‍ ഗുരുദാസന്റെ പാര്‍ട്ടിയായിരുന്നു. കോര്‍പ്പറേഷനിലെ അഴിമതിയെക്കുറിച്ചും ഭരണത്തിലെ കെടുകാര്യസ്ഥതയെക്കുറിച്ചും പരാതികള്‍ നിരവധി എത്തിയിട്ടുണ്ട് കളിത്തോഴന്റെ മുന്നില്‍. കണ്ട മട്ട് കാട്ടിയില്ല അദ്ദേഹം. ഐഎന്‍ടിയുസിക്കാരന്‍ ചെയര്‍മാനായ ഒരു കോര്‍പ്പറേഷനില്‍ ഇത്രയേറെ അഴിമതിയുണ്ടെന്ന് പരാതി ഉയര്‍ന്നിട്ടും എന്തുകൊണ്ടാവണം സഖാവ് അനങ്ങാതിരുന്നത് എന്ന് ഇപ്പോള്‍ തൊഴിലാളികള്‍ക്ക് അറിയാം.
കിട്ടേണ്ടതെല്ലാം കിട്ടിക്കഴിഞ്ഞപ്പോള്‍ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഇടത് പ്രതിനിധികള്‍ രാജിവെക്കുകയാണത്രെ. സിപിഐ നേതാവ് സി. ദിവാകരന്റെ ഭാഷ കടമെടുത്താല്‍ ഇനി അന്വേഷിക്കാന്‍ വരുന്നത്“’ആണുങ്ങളുടെ ഏജന്‍സിയാണ്. അവിടെ ഈ കളിയൊന്നും നടക്കില്ല.’’ സിബിഐ അന്വേഷണത്തിനാണ് ഹൈക്കോടതി വിധി. അത് ആരംഭിക്കുമ്പോള്‍ മൂന്നാറില്‍ സംഭവിച്ചതിനേക്കാളും വലിയ ദുരന്തമാകും ഇടത് വലത് തൊഴിലാളി നേതാക്കള്‍ക്ക് സംഭവിക്കാന്‍ പോകുന്നത്.
ചന്ദ്രശേഖരന് സോണിയാകമ്പനിയുടെ വിശ്വസ്തനാണെന്നാണ് നാട്ടിന്‍പുറത്ത് പറഞ്ഞുകേള്‍ക്കുന്നത്. അതുകൊണ്ടാണത്രെ നഗരത്തിലെ മുന്തിയ ഹോട്ടലില്‍ നടന്ന തൊഴിലാളി നേതാക്കളുടെ യോഗത്തിനും ശേഷമുണ്ടായ സമ്മേളനത്തിനുമൊക്കെ സോണിയ തന്നെ പറന്നിറങ്ങിയത്. ആ പിന്‍ബലം കൊണ്ടാണ് ചന്ദ്രശേഖരന് ഇടയ്ക്കിടയ്ക്ക് കെപിസിസിക്കും സര്‍ക്കാരിനുമൊക്കെ എതിരെ എന്തെങ്കിലുമൊക്കെ വിളിച്ചുപറയുന്നതെന്നാണ് പൊതുധാരണ. എന്തായാലും സിബിഐയ്ക്ക് എതിരെ ഇനിയൊരു സംയുക്ത സമരസമിതി രൂപീകരിച്ച് സമരം നടത്താവുന്നതാണ്. സമരത്തിനുമുണ്ടല്ലോ ചെലവ്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: