എ. വേണുഗോപാല്‍ എഴുതിയ ‘നേതാജി റഷ്യന്‍ തടവറയില്‍’ (ജന്മഭൂമി, സെപ്തെംബര്‍ 21, 22) എന്ന ലേഖനം ഏതൊരു ഭാരത പൗരനേയും ഞെട്ടിക്കുന്ന വസ്തുതകള്‍ അടങ്ങിയതാണ്. വിജയലക്ഷ്മി പണ്ഡിറ്റിനെപ്പോലെയുള്ളവര്പോലും നേതാജിയെ റഷ്യന്‍ തടവറയില്‍ വച്ചു കണ്ടുമുട്ടിയിട്ടും അദ്ദേഹത്തെ മോചിപ്പിച്ച് ഭാരതത്തിലേക്ക് തിരികെകൊണ്ടുവരാന്‍ അന്നത്തെ ഭാരതസര്‍ക്കാര്‍ ഒട്ടുംതന്നെ താല്പര്യം കാണിച്ചില്ല എന്ന വസ്തുത അന്ന് അധികാരം കൈയാളിയിരുന്നവരുടെ ഏതോ സ്വാര്ത്ഥതാല്പര്യത്തെയാണ് വെളിവാക്കുന്നത്.
അത് ഭാരതത്തിനു അന്ന് റഷ്യയോടുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കും എന്നുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭയം കൊണ്ടാണെന്ന് വിശ്വസിക്കാന്‍ വളരെ പ്രയാസമുണ്ട്. കാരണം നേതാജിയെപ്പോലുള്ള ഒരു ധീരസ്വാതന്ത്ര്യസമരസേനാനിയെ ബലികൊടുത്തിട്ട് എന്ത് റഷ്യന്‍ ബന്ധമാണ് ഭാരതത്തിന് അന്ന് കാത്തുസൂക്ഷിക്കേണ്ടിയിരുന്നത്? നേതാജിയെ റഷ്യയിലേക്ക് പ്രവേശിക്കുവാന്‍ സ്റ്റാലിന് അനുവദിച്ചത് ഭാരതത്തെ ഏതുവിധം സഹായിക്കാനായിരുന്നു? മറിച്ച്, ലേഖകന്‍ സൂചിപ്പിച്ചതുപോലെ, ഭാരതത്തോട് ഏതോ കാര്യത്തില്‍ വിലപേശാനുള്ള ഒരു കരുവായിട്ട് മാത്രമേ നേതാജിയെ സ്റ്റാലിന് കണ്ടിരുന്നുള്ളൂ എന്ന് വേണം വിശ്വസിക്കാന്‍. അങ്ങനെയെങ്കില്‍ നേതാജിയുടെ ജീവന്‍വച്ച് റഷ്യ ഏതു കാര്യത്തിനാണ് ഭാരതത്തോട് വിലപേശിയത് എന്നും നെഹ്റു സര്‍ക്കാര്‍ അതിനോട് എപ്രകാരമാണ് പ്രതികരിച്ചതെന്നും അറിയാന്‍ ഈ രാജ്യത്തെ ജനങ്ങള്‍ക്ക് അവകാശമുണ്ട്.
ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന് പണയംവച്ച് പോരാടിയ നേതാജിയെപ്പോലെയുള്ള ഒരു ഭാരതപുത്രനോടും ഈ രാജ്യത്തോടും അന്നത്തെ സര്‍ക്കാര്‍ കൊടുംവഞ്ചനയാണ് കാണിച്ചത് എന്ന് നിസംശയം പറയേണ്ടതുണ്ട്. നേതാജി റഷ്യയിലേക്ക് കടന്നു എന്നറിഞ്ഞ മാത്രയില്‍ നെഹ്റു 1945 ഡിസെംബര് 27നു അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലെമന്റ് ആറ്റ്ലിക്ക് എഴുതിയ ഒരു കത്ത് ആ വഞ്ചനക്ക് തെളിവാണ്.
നെഹ്റു എഴുതി: നിങ്ങളുടെ (ബ്രിട്ടന്റെ) യുദ്ധക്കുറ്റവാളിയായ നേതാജിയെ റഷ്യയില്‍ പ്രവേശിക്കാന്‍ സ്റ്റാലിന് അനുവദിച്ചു എന്ന് വിശ്വസനീയ കേന്ദ്രങ്ങളില്‍നിന്ന് ഞാന്‍ അറിഞ്ഞു. ബ്രിട്ടീഷ് അമേരിക്കന്‍ സഖ്യത്തിലെ അംഗമായ റഷ്യ നിങ്ങളോട് ചെയ്തത് വലിയ ചതിയും വിശ്വാസ വഞ്ചനയും ആണ്. റഷ്യ ഒരിക്കലും അത് ചെയ്യരുതായിരുന്നു. താങ്കള്‍ ഇക്കാര്യം ശ്രദ്ധിച്ച് ഉചിതമായ നടപടി കൈക്കൊള്ളണമെന്ന് താല്പര്യപ്പെടുന്നു. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ഒരു ദേശസ്നേഹിയോട് നെഹ്രുവിന്റെ സമീപനം എന്തായിരുന്നു എന്ന് ഈ കത്ത് വെളിവാക്കുന്നു.
ആര്. ഗോപാലകൃഷ്ണന് നായര്‍
ഏറ്റുമാനൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: